About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Sunday, November 24, 2013

ബ്ലാക്ക്‌ ക്യാറ്റ്

housesurgeoncy diaries/medicine diaries/black cat

സ്വപ്നങ്ങളിൽ വിശ്വാസം ഇല്ലാത്തവർ ഈ കഥ വായിക്കരുത്. അങ്ങനാണേൽ, ഈ കഥ വായിക്കാൻ ആരെയും കിട്ടില്ല.  ശരി, ജീവിതത്തിൽ ഇതുവരെ സ്വപ്നം കണ്ടിട്ടില്ലാത്തവർ എന്ന് ആക്കിയല്ലോ. അപ്പോൾ അനർഹർ ഇത് വായിച്ചുന്നു വരില്ലേ. എന്തോന്നയാലും പറയാനുള്ളത് ആദ്യമേ പറഞ്ഞു. ഇനി ഇഷ്ടമുള്ളവർ വായിക്ക്. ഞാൻ കഥ തുടങ്ങുവാ.


എം.ബി.ബി.സ് കോഴ്സിൽ മറ്റ് കോഴ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അതിൽ ഒന്നാണ് "ഗുരു".എന്നോട് ഒരു അധ്യാപകൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. " I am not your teacher. We are colleques. We work & learn together". അപ്പോൾ, ആരാണ് ഞങ്ങളുടെ ഗുരുക്കന്മാർ? കഴിഞ്ഞ അഞ്ചര വർഷം കൊണ്ട് ഞാൻ കണ്ടെത്തിയ ഉത്തരം 3 എണ്ണത്തിൽ ഒതുക്കാം.

1. രോഗി

ഞാൻ വിശ്വസിക്കുന്നതും അനുഭവിച്ചറിഞ്ഞതുമായ സത്യമാണിത്. രോഗിയാണ് ഗുരു. ഒരു കാര്യo പുസ്തകത്തിൽ നിന്ന് വായിച്ചു പഠിക്കുന്നതും , അതേ കാര്യം ഒരു രോഗിയിൽ കാണുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരു തവണ നമ്മൾ തനിയെ ഒരു രോഗിയിലുള്ള രോഗലക്ഷണം കണ്ടുപിടിച്ചാൽ പിന്നിട് ഒരിക്കലും അതു മറക്കില്ല.

2. അധ്യാപകരും പുസ്തകങ്ങളും

ഞങ്ങളുടെ അധ്യാപകരും ഡോക്ടർമാർ ആയതു കൊണ്ട് അവർക്ക് രോഗികളെ നോക്കുകയും വേണം ഞങ്ങളെ പഠിപ്പിക്കുകയും വേണം. അത് രണ്ടും ഒരുമിച്ചു കൊണ്ട് പോകാൻ അല്പം പ്രയാസമാണ്. വളരെ ആത്മാർത്ഥതയോടെ പാതിരാത്രിയിൽ വരെ വാർഡിൽ ഇരുന്നു പഠിപ്പിക്കുന്നവരും ഉണ്ട്. ക്ലാസ്സ്‌ എടുക്കാൻ വിളിച്ചാൽ  അതും ഇതും പറഞ്ഞു മുങ്ങുന്നവരുമുണ്ട്.

ചിലപ്പോൾ വാർഡിൽ രോഗികൾ ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ പരിശോധിക്കാൻ വരുമ്പോൾ വിസമ്മതിക്കും. ക്ലിനിക്സ് തുടങ്ങിയ സമയത്ത് ഞങ്ങളുടെ ഒരു സാർ ഇത് കണ്ടു.
"ഇത് മെഡിക്കൽ കോളേജ് ആണ്. നിങ്ങളുടെ രോഗം മാറ്റുന്നതിനൊപ്പം നാളെ നിങ്ങളുടെ മക്കളെ ചികിത്സിക്കാൻ ഡോക്ടർമാരെ പരിശീലിപ്പിക്കാൻ കൂടിയ ഈ സ്ഥാപനം. അവരെ നിങ്ങൾ പരിശോധിക്കാൻ സമ്മതിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഇവിടെ ചികിത്സയില്ല."

എനിക്ക് ആ അധ്യപകനോട് വളരെ ബഹുമാനം തോന്നി. രോഗികളുടെ സഹകരണത്തെ പറ്റി പറയുമ്പോൾ, എനിക്ക് എൻറെ മെഡിസിൻ യുണിവെർസിറ്റി പരിക്ഷയാണ് ഓർമ്മ വരിക. കിട്ടിയ 3 കേസിൽ ഒരെണ്ണം ഹൃദയത്തിനുള്ള അസുഖമാണ്. അതും ഒരു സ്ത്രി. ഞാൻ ആ രോഗിയെ ആറാമനായി പരിശോധിക്കാൻ ചെന്നു. ഞാൻ ചെന്നപ്പോഴേ അവരു ഒരു വിധം ക്ഷമ നശിച്ചു ഇരിക്കുവ. അപ്പൊ, നമ്പറുകൾ പയറ്റിയാലെ വീഴു എന്ന് മനസിലായി. രോഗികളെ വീഴ്ത്താൻ കുറെ നമ്പറുകൾ ഉണ്ട് കയ്യിൽ. നമ്മൾ കുറച്ചു ഗാംഭീര്യം ഉള്ള ശബ്ദത്തിൽ വല്യഡോക്ടർ ആണെന്ന ഭാവത്തിൽ സംസാരിച്ചാൽ മിക്കവരും വീഴും. അല്ലേൽ, ഞാൻ ഇടുന്ന നമ്പർ ആണ് സ്ഥലം. ഞങ്ങളുടെ കോളേജിൽ വരുന്നവരിൽ ഭൂരിഭാഗവും പത്തനംതിട്ട കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ്. (തിരുവനന്തപുരം obviously പറയേണ്ടല്ലോ)
സ്ഥലം കൊല്ലം എന്ന് പറഞ്ഞാൽ, " അത് ശരി, നമ്മൾ ഒരു നാട്ടുകാരാണല്ലോ. എൻറെ സ്ഥലം അഞ്ചൽ അല്ലെ".
സ്ഥലം പത്തനംതിട്ട എന്ന് പറഞ്ഞാൽ, " അത് ശരി, നമ്മൾ ഒരു നാട്ടുകാരാണല്ലോ. എൻറെ അച്ഛനും അമ്മയും പത്തനംതിട്ടക്കാര."

ഈ ഡയലോഗ് അടിയിൽ വീഴാത്ത കൊല്ലത്തുക്കാരോ, പത്തനംതിട്ടക്കാരോ കാണില്ല. കാരണം, സ്വന്തം നാട് ഇവർക്ക് ജീവനാ. തിരുവനനതപുരത്തുകാരണേൽ, അടുത്തുള്ള ഏതേലും അമ്പലത്തിന്റെയോ
പള്ളിടെയോ കോളേജിന്റെയോ അതും അല്ലേൽ ഏതേലും ഒരു കൊട്ടരത്തിന്റെയോ പേര് പറഞ്ഞാൽ മതി. "അയ്യോ, ഞങ്ങടെ സ്ഥലം അല്ലേല്ലും വല്യ famous അല്ലയോ. ഡോക്ടർ  വന്നിട്ടുണ്ട?" ഇത് പിടിവള്ളിയാണ്, ഇതിൽ പിടിച്ചങ്ങ് കേറും.

3. സീനിയേർസ്

ഞാൻ ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ളത് വാർഡിൽ വെച്ച് സീനിയേർസിൻറെ കൈയ്യിൽ നിന്നാവും. വേറൊരു profession ലും ഇത്ര മാത്രം നമ്മുക്ക് സീനിയേർസിനെ depend ചെയ്യേണ്ടി വരികയില്ല. ഒരു പക്ഷെ, ഡോക്ടർ ആയി കഴിഞ്ഞാലും, പുതിയ പുതിയ techniques ഈ പരസ്പരമുള്ള സഹായം വഴിയാണ് മനസിലാക്കുക. ക്ലിനിക്സ് തുടങ്ങിയ വർഷം എന്നെക്കാൾ 3 വർഷം സീനിയറായ ചേട്ടന്മാർകൊപ്പം നിന്ന് അവർ കേസ് എടുക്കുന്നത് കണ്ടു പഠിച്ചിട്ടുണ്ട് ഞാൻ.

കേസ് എന്ന് പറഞ്ഞത് ഒരുപക്ഷെ നോണ്‍ മെഡിക്കൽ വായനക്കാർക്ക് മനസിലായി കാണില്ല. ക്ഷമിക്കണം, കേസ് അല്ല രോഗി. വാർഡിൽ ഉള്ള ഓരോ രോഗിയും ഞങ്ങൾക്ക് ഒരു കേസ് ആണ്. "ദേ, നീ പോയി, ആ ഹെമിപ്ലിഗിയ കേസ് എടുത്തേ" അല്ലേൽ " ആ കേസ് പോയി auscultate  ചെയ്തിട്ട് വാ" എന്നൊക്കെ ആണ് സാധാരണ പറയാറ്. ഓരോ രോഗവും ഈ House MD ടി.വി. ഷോ യിൽ ഒക്കെ കാണുന്ന പോലെ കേസ് അന്വേഷണം ആണെന്ന് ഉദ്ദേശിച്ചാണോ ഈ വാക്ക് വന്നതെന്ന് അറിയില്ല. എനിക്കും കൂടെ ഉള്ള ഒരുപാട് പേർക്കും കേസ് അല്ല, ഒരു രോഗിയെ ആണ് ചികിത്സിക്കുന്നതെന്നു പലപ്പോഴും മറന്ന് പോകുന്നത് ഈ വാക്കിൻറെ പരിണിതഫലമായിട്ടാകാം.

നേരത്തെ പറഞ്ഞപോലെ, എന്നിലെ സീനിയർ എന്ന ഗുരു ഉദിച്ചു നിന്നപ്പോളാണ് ഈ കഥയിലെ നായികയുടെ വരവ്. പണ്ടത്തെ രാജ്യഭരണം കാണിക്കുന്ന സിനിമകളിൽ രാജ്ഞിയെ പല്ലക്കിൽ കൊണ്ട് വരുന്ന പോലെ ആയിരുന്നു. ഒക്സിജെൻ സിലണ്ടെർ ഒക്കെ ഖടിപ്പിച്ചു ഒരു hitech trolley ഇൽ  മുന്നിലും പുറകിലും പിടിച്ച് attenders കൊണ്ട് വരുന്നു.
"ഹാവു, പിള്ളേരെ പഠിപ്പിക്കാൻ ഒരാളെ കിട്ടി."
ക്ലിനിക്സ് വന്ന് ആദ്യത്തെ  മെഡിസിൻ പോസ്റ്റിങ്ങ്‌ സമയത്ത് എല്ലാ ബാച്ചിലും  ഉള്ള പ്രതിഭാസമാണ്, വാർഡിൽ രാത്രി വന്ന് ഓരോ procedures പഠിത്തം. ആരംഭശൂരത്തം എന്ന് കേട്ടിട്ടില്ലേ. ഇന്നത്തെ എൻറെ ഇരകൾ എന്നെകാൾ 5 വർഷം ജൂനിയർസ് ആയ 2012 ബാച്ചിലെ കുട്ടികൾ - 5 ആണുങ്ങളും 15 പെണ്‍ കുട്ടികളും. ഇതെല്ലാം നടക്കുമ്പോൾ രാത്രി സമയം 8 മണി കഴിഞ്ഞു കാണും.

"മോൻ, ഇവിടെ ആണോ ഇപ്പോൾ?"

വാർഡിൽ ആരാണ് എന്നെ മോൻ എന്ന് വിളിച്ചത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സിസ്: മർഗരെറ്റ് (ഹോസ്പിറ്റലിലെ സിസ്റ്റർ അല്ല. ഇത് പള്ളിയിലെ സിസ്റ്റർ/ nun ). ഞങ്ങൾ പരിചയം പുതുക്കി. ഒരു പള്ളിപരിപാടിക്ക് പാടാൻ പോയപ്പോൾ പരിച്ചയപെട്ടതാണ് സിസ്റ്ററിനെ.

"മോനെ, ഇത് നമ്മുടെ ഒരു സ്ഥാപനം (വൃദ്ധസദനം) ഉണ്ട്. അവിടുത്തെ അന്തേവാസിയാണ്. മുൻപ് പല അസുഖങ്ങൾ ഒക്കെ ആയിട്ട് കിടപ്പിൽ ആയിരുന്നു. ഇന്നലെ മുതൽ ഒന്നും സംസാരിക്കുന്നുമില്ല, ഭക്ഷണവും കഴിക്കുന്നില്ല. "

സിസ്റ്ററോടുള്ള സംസാരം ഒക്കെ കഴിഞ്ഞു, ജൂനിയെർസിനെ cathether (മൂത്രം പോകാനുള്ള ട്യൂബ്)  ഇടാൻ പഠിപ്പിചിട്ട്, ഞാൻ രോഗിയെ പരിശോധിച്ചു കേസ് ഷീറ്റ് എഴുതാൻ തുടങ്ങി. നല്ല പേരായിരുന്നു അവർക്ക്. സിത്താര താര. അത് പോലെ തന്നെ കാണാനും. നല്ല നര ഒക്കെ ഉള്ളത് കൊണ്ട് ഒരുപാട് പ്രായം പ്രതീക്ഷിചെങ്കിലും 65 വയസ്സ് മാത്രമേ ഉണ്ടാരുന്നുള്ളു .
ശുഗറും പ്രഷറും എല്ലാം ഉള്ള സ്ത്രീ. ഞാൻ എല്ലാം വിശദമായി ചോദിച്ചു മനസിലാക്കി. അവരുടെ കയ്യിൽ മുൻപ് ചെയ്തിട്ടുള്ള പരിശോധനകളുടെ റിസൾട്ട്‌ ഒന്നുമില്ല. ഒന്നും കൂടെ ഉള്ളവർക്ക്  വ്യക്തമായി പറയാനും അറിയില്ല. അപ്പൊ, ഈ "കേസ്"  ഒന്നെന്ന് പറഞ്ഞു തുടങ്ങണം, രോഗം എന്താണെന്ന് അറിയാൻ.

ഞാൻ  അത് വഴി വേറൊരു രോഗിയെ നോക്കാൻ പോയപ്പോൾ ശ്രദ്ധിച്ചു. നല്ല ബെഡ് ഷീറ്റ് ഒക്കെ വിരിച്ചു, തലവശം പൊക്കിവെച്ചു, ദേഹം മൊത്തം പുതപ്പിച്ചു കിടത്തിയിരിക്കുന്നു നമ്മുടെ നായികയെ.. ആകെ കൂടെ പുറത്തു കാണാവുന്നത്‌ ഒക്സിജെൻ മാസ്ക് ഖടിപ്പിച്ച തല മാത്രം. അടുത്ത് അവരോട് നല്ല മുഖസാമ്യം ഉള്ള ഒരു സ്ത്രീയും. ഞാൻ ടെസ്റ്റുകളുടെ കാര്യം അവരോടു പറയാൻ തുടങ്ങിയപ്പോളെക്കും സിസ്റ്റർ ചാടി വീണു.

",മോനെ, പരിചയപ്പെടുത്താൻ മറന്നു പോയി. ഇത് ഈ അമ്മമേടെ (രോഗിയുടെ) പെങ്ങള. അപ്പോ, ഞങ്ങൾ ഇറങ്ങട്ടെ. എല്ലാം മോൻ നോക്കിക്കോളും എന്ന ആശ്വാസത്തോടേ പോകുവാ . ദൈവമായിട്ട മോൻറെ മുന്നിൽ ഞങ്ങളെ എത്തിച്ചത്."

എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു. എന്തായാലും കിട്ടിയതല്ലേ, ആ മുൾ കിരീടം കൂടെ തലയിൽ പേറാം. ഇതിനാണ് പറയുന്നത്, "വരാൻ പോകുന്ന P .P  വഴിയിൽ തങ്ങില്ല" എന്ന്. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി P.P എന്താന്നെന്ന് കൂടി പറഞ്ഞിട്ട് പോകാം. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് ഗവണ്മെന്റ് കോളേജിൽ പഠിക്കുന്നവർക്ക് പരീക്ഷ എന്ന് കേട്ടാൽ പേടികാണില്ല, എന്നാൽ P .P എന്ന് കേട്ടാൽ ഞെട്ടും. P .P aka  Private patient. അതായത് നാട്ടിൽ നിന്നൊക്കെ  കോളേജിൽ നമ്മുടെ പേരിൽ വന്നു ഡോക്ടർമാരെ കാണുന്നവർ. അങ്ങനെ ചെയ്തു കൊടുക്കുന്നതിൽ സന്തോഷമേ ഉള്ളു. ഒരുപാട് പേർക്ക് സഹായം ചെയ്യാനും സാധിച്ചിട്ടുണ്ട്. സഹായം ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. എനിക്ക് പൊതുവെ P .P കൾ കുറവാണ്. അടുത്ത സുഹൃത്തുകൾ കുറെ പേർ ഇത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. പലപ്പോഴും ആ നാട്ടിൽ നിന്നൊക്കെ എൻട്രൻസ് പാസ്സ് ആവുന്ന ആദ്യത്തെ ആളാവും അവൻ.

ചിലപ്പോ, പരിക്ഷ ദിവസം രാവിലെ ആവും വിളിക്കണേ. "ഹലോ, അനൂപ്‌ ഡോക്ടർ അല്ലേ, മോനേ, തെക്കേലെ ജാനമ്മ പറഞ്ഞിട്ട് വിളിക്കുവാ. എനിക്ക് ഒരു നടുവേദന, അങ്ങോട്ട്‌ കാണിക്കാൻ വേരുമേ. എത്തിട്ടു വിളിക്കാമേ. "

ഇനി നമ്മുക്ക് കൊണ്ട കാണിക്കാൻ പറ്റാത്ത അവസ്ഥയിൽ പറ്റില്ല എന്ന് വല്ലോം പറഞ്ഞാൽ, തീർന്നു നമ്മുടെ കാര്യം. "അവൻ മെഡിയോളജിൽ  (മെഡിക്കൽ കോളേജ് എന്ന് തികച്ച് പറയില്ല) കേറി കഴിഞ്ഞപ്പോൾ, വല്യ ആളായി എന്നാ വിചാരം ".  ഇങ്ങനൊക്കെ കേൾക്കാണ്ടിരിക്കാൻ മിക്കവന്മാരും unknown നമ്പർ കണ്ടാൽ ഫോണ്‍ എടുക്കില്ല. അതിലും വല്യ തമാശ, ഈ ജാനമ്മ എന്ന കഥാപാത്രം ആരാണെന്ന് പോലും നമ്മുക്ക് അറിവുണ്ടാവില്ല.

ഇനി നമ്മുക്ക് സിത്താര താരയിലേക്ക് വരാം. പാര ആവല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു അവരെ ഏറ്റെടുത്തു. (എടുക്കേണ്ടി വന്നു എന്നതാവും ശരി).

പോകും മുൻപ് സിസ്റ്റർ എന്നെ മാറ്റി നിർത്തി പറഞ്ഞു. "മോനേ, അമ്മാമേടെ പെങ്ങള് ഏതോ വീട്ടിൽ ഇപ്പൊ ജോലിക്ക് നില്ക്കുവ. ഇവർക്ക് വയ്യാതെ വന്നപ്പോൾ ഓടി വന്നതാ."

അവരെ കണ്ടാൽ ഒന്നും അങ്ങനെ പറയില്ല. നല്ല യോഗ്യത്തിയായ സ്ത്രീ. ഇടുന്ന വേഷവും സ്വർണവും കണ്ടാൽ ഇങ്ങനെ ഒരു ഹിസ്ടറി പറയില്ല.

സിസ്റ്റർ പോയ ശേഷം, ചെയ്യേണ്ട ടെസ്റ്റുകളുടെ പേപ്പറുകൾ എല്ലാം അവരെ ഏല്പിച്ചു. "അയ്യോ, മോനേ, ഇത്രയും ടെസ്ട്ടുകളൊക്കെ വേണോ. ഇന്നിപ്പോ, രാത്രി ആയില്ലേ. നാളെ ചെയ്യാം".

പിറ്റേന്ന് post op  റൗണ്ട്സിനു ചീഫ് ഡോക്ടർ വന്നപ്പോൾ, ഇവരുടെ C.T scan ഉൾപ്പടെ ഒരു ടെസ്റ്റും ചെയ്തിട്ടില്ല. ഈ പരുവത്തിൽ റൗണ്ട്സ് അവരുടെ അടുത്ത് എത്തിയാൽ, കൂടെയുള്ള സ്ത്രീക്ക് വഴക്ക് കേൾക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷെ അവരുടെ അടുത്ത് എത്തും മുൻപേ, ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു. അവര് വൃദ്ധസദനത്തിലെ രോഗി ആണെന്നും മറ്റും പറഞ്ഞു. വഴക്കിൽ നിന്നും തല ഉരിച്ചു. വാർഡിലെ അന്നത്തെ പണിയൊക്കെ ഏകദേശം ഒതുക്കിട്ട് ഞാൻ അവരുടെ അടുത്തെത്തി. ഞാൻ ടെസ്റ്റുകൾക്ക് പോകേണ്ട സ്ഥലം ഒക്കെ വിശദമായി പറഞ്ഞു കൊടുത്തു. C.T scan നു കൂടെ പോകാൻ attender റെയും തരപ്പെടുത്തി.

അന്ന് വൈക്കുന്നേരം ഞാൻ വാർഡിൽ എത്തിയപ്പോൾ, ഈ പേപ്പറുകളെല്ലാം ഭദ്രമായി കൈയിൽ വെച്ചിട്ടുണ്ട്. ഒരു ടെസ്റ്റും ചെയ്തിട്ടില്ല. എനിക്ക് ദേഷ്യം വന്നു ഒരുപാട് തവണ. കാരണം ഞാൻ പലവട്ടം അവരുടെ അടുത്ത് എത്തിയപ്പോളും ടെസ്റ്റുകൾ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ഓരോ തവണയും അവർ ഓരോരോ കാരണങ്ങൾ പറഞ്ഞു.

"മോനേ, ഞാൻ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ, എനിക്ക് ഒന്നും അറിയില്ല."

"മോനേ, എനിക്ക് നല്ല തലവേദന ആയിരുന്നു. നാളെ ചെയ്യാം."

"കാശ് ചിലവാക്കാൻ ഇല്ല."

"ഇത്രയും കാലം മഠത്തിലല്ലേ കിടന്നേ. സിസ്റ്റർമാരോടും കൂടി ചോദിച്ചിട്ട് ചെയ്യാം."

ഇതൊക്കെ വെറും ഒഴിവുകൾ ആയിരുന്നു. അവരുടെ മനസ്സിൽ ഇരിപ്പ് ഞാൻ കുറച്ചു വൈക്കിയാണേലും, ഞാൻ മനസിലാക്കി.

"മോനേ, അമ്മാമ്മേ നോക്കാൻ ആരുമില്ല. കുറെ കാലമായിട്ട് ഇങ്ങനൊക്കെ തന്നെയാ. ഈ ടെസ്റ്റ്‌ ഒക്കെ ചെയ്താലും വല്യ കാര്യം ഒന്നും ഉണ്ടാകും എന്ന് എനിക്ക് പ്രതീക്ഷയില്ല. അപ്പൊ, പിന്നെ ഇത്രയൊക്കെ അമ്മാമ്മേ ബുദ്ധിമുട്ടിക്കണോ? സ്വസ്ഥമായിട്ട് അങ്ങ്............" കൈ മേൽപ്പോട്ട്‌ ഉയർത്തി കാണിച്ചു.

അപ്പോ, ഇതായിരുന്നു കാര്യം. ഇതൊന്നും അറിയാതെ, സിത്താര പുതച്ചു മൂടി കിടപ്പുണ്ട്.  അവർക്ക് ജീവനുണ്ടെന്നതിന്റെ ഏക തെളിവ്, ശബ്ദം ഉണ്ടാക്കിയുള്ള ശ്വാസം വലി മാത്രം ആരുന്നു. അവര് ഇത് വല്ലതും അറിയുന്നുണ്ടോ ആവോ?

ഞാൻ സിസ്റ്ററിനെ വിളിച്ചു വരുത്തി. കാര്യം പറഞ്ഞു. അവർ ചെന്ന് സിത്താരയുടെ പെങ്ങളോടെ സംസാരിച്ചു തിരികെ വന്നു.

"കുടുംബക്കാർക്ക്‌ വേണ്ട എങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാ?"

കുടുംബത്തിനും വേണ്ട സിസ്റ്ററിനും വേണ്ട. ഇപ്പൊ എൻറെ കൈയിലാണ് ബോൾ. എങ്ങോട്ട് അടിക്കണം എന്ന് അറിയാതെ പകച്ചു നിന്നു. ഏതായാലും മൊത്തത്തിൽ ഏറ്റെടുത്തു സെൽഫ് ഗോൾ അടിക്കാൻ ഞാൻ ഇല്ല. ഞാൻ അധികം ചിന്തിക്കാൻ നിന്നില്ല. ഇങ്ങനൊക്കെ ഉള്ള സന്ദർഭങ്ങൾ കഥകളിൽ വായിക്കുമ്പോൾ കൈ കഴുക്കി മാറുന്ന ഡോക്ടറോട് പൊതുവെ വായനക്കാർക്ക് ഒരു പുച്ഛവും വെറുപ്പും തോന്നാറുണ്ട്. പക്ഷെ, ഞാൻ എൻറെ ഇമേജ് ഒന്നും നോക്കിയില്ല. കുടുംബത്തിനും സിസ്റ്ററിനും വേണ്ട എങ്കിൽ പിന്നെ എനിക്ക് എന്തിനാ?

ഞാൻ damage control strategies പ്ലാൻ ചെയ്തു. സാധാരണ ഇങ്ങനെ ആരേലും ടെസ്റ്റുകൾ ചെയ്യാൻ തയ്യാറാവാതെ ഇരുന്നാൽ ഞാൻ തുടങ്ങുന്ന ഡയലോഗ് ഇതാണ്. " പിന്നെ, എന്ത് കാണിക്കാനാ, മെഡിക്കൽ കോളേജിൽ കൊണ്ട് വന്നെക്കുന്നെ. വീട്ടിൽ തന്നെ കിടന്നാൽ പോരാരുന്നോ?" പക്ഷെ, അത് ഞാൻ skip  ചെയ്തു.

" അമ്മ, നിങ്ങൾ ഒരു ടെസ്റ്റുകളും ചെയ്യാൻ തയ്യാറല്ല എന്നും, അങ്ങനെ ചെയ്യാതെ വന്നാൽ രോഗം കണ്ടു പിടിക്കപ്പെടുകയില്ലെന്നും, അത് മരണത്തിന് തന്നെ കാരണമാവാം എന്നും ഡോക്ടർ പറഞ്ഞു മനസിലാക്കിയതായി ഒപ്പിട്ടു തരണം. പിന്നെ, ഡോക്ടറുടെ നിർദ്ദേശത്തിനു വിരുദ്ധമായി ഡിസ്ചാർജ് വാങ്ങിയതായി കേസ് ഷീറ്റിൽ ഒപ്പിടണം. അങ്ങനെ ചെയ്‌താൽ, ഞാൻ അടുത്തുള്ള ആശുപത്രിയിലേക്ക് എഴുതി തരാം, അവിടെ കൊണ്ട് പോയി കിടത്തു. "

ഒപ്പിടാനോക്കെ ആദ്യം വിസംമ്മതിചെങ്കിലും, പിന്നിട്ടു അത് ചെയ്തു. പക്ഷെ അവസാനം ചോദിച്ച കാര്യത്തിൽ മാത്രം ഒരു രമ്യതയിൽ എത്താൻ പറ്റിയില്ല.
സിസ്റ്റർ സിത്താരയുടെ വീട്ടുകാരുടെ അടുത്തുള്ള ആശുപത്രിയിലോട്ട് എഴുതി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ, സിത്താരയുടെ സഹോദരി വൃദ്ധസദനതിനടുത്തുള്ള ആശുപത്രി മതി എന്നായി. അവർ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടാൻ തുടങ്ങി. എന്തായാലും, ഒരു തീരുമാനം ആകാത്തത് കൊണ്ട് ഞാൻ അന്ന് ഡിസ്ചാർജ് എഴുതിയില്ല.

ഈ സംഭവങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ അഡ്മിറ്റ്‌ ആയി രണ്ടു ദിവസം കഴിഞ്ഞു. അതായത് പോസ്റ്റ്‌-പോസ്റ്റ്‌ അഡ്മിഷൻ ഡേ. അന്ന് ഞാൻ ആയിരുന്നു നൈറ്റ്‌ ഡ്യൂട്ടി. രണ്ടു ദിവസത്തെ അടുപ്പിച്ചുള്ള ഡ്യൂട്ടി ശാരീരികവും മാനസികവും ആയി എന്നെ തളർത്തിയിരുന്നു. വാർഡിലെ പണികളൊക്കെ ഒരു വിധം ഒതുക്കി ഞാൻ ഒരു 11 മണിയൊക്കെ കഴിഞ്ഞപ്പോൾ, വാർഡിൽ തന്നെ ഇരുന്ന് കേസ് ബുക്കുകളിൽ പിറ്റേ ദിവസത്തേക്കുള്ള അട്വൈസ് എഴുതാൻ തുടങ്ങി. മൂനാം വാർഡിന്റെ ഒരു കുഴപ്പം ഞാൻ കഴിഞ്ഞ കഥയിൽ പറയാൻ മറന്നു. ഈ വാർഡിൽ മാത്രമല്ല, പൊതുവെ എല്ലാ വാർഡുകളിലും ഉള്ള കുഴപ്പമാണ്. പൂച്ച ശല്യം. ഇന്ന് വാർഡിലെ ശല്യം ഒരു കറുപ്പും വെളുപ്പും പൂച്ചയാണ്. ഒരുമാതിരി എല്ലാ രോഗികളും കൂട്ടിരിപ്പ്കാരും ഉറങ്ങി കാണും. ഞാൻ നോക്കുമ്പോൾ, ഈ രണ്ടു പൂച്ചകളും ഉറങ്ങുന്ന രോഗികളുടെ പുറത്തൂടെ ചാടി ചാടി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടും കൂടി പൊരിഞ്ഞ അടി. ശബ്ദം കേട്ട്, ഒരു കൂട്ടിരിപ്പ്കാരി ഒരു ചെരുപ്പ് എടുത്തി എറിഞ്ഞു നോക്കി. എവിടെ മാറാൻ? കുറച്ചു കഴിഞ്ഞപ്പോൾ ഒരു വാർഡ്‌ attender വന്നു ഒരു വല്യ കമ്പ് വച്ച് അടിച്ച് പേടിപ്പിച്ചു. രണ്ടും എവിടോ പോയി.

ഞാൻ ഇതൊക്കെ കണ്ടു ഇരിപ്പുണ്ടായിരുന്നു അവിടെ. ഇടൈക്ക് എപ്പോഴോ ഞാൻ ഉറങ്ങിപോയി.

വാർഡിൽ  ഇരുന്നു ഉറങ്ങണ്ട എന്ന് വിചാരിച്ചു ഞാൻ പെട്ടന്ന് ഉണർന്നു. പൊതുവെ  വെളിച്ചം മൊത്തം കെടുത്തി ഇരുന്നു ആ സമയം കൊണ്ട് .. അവിടേം ഇവിടേം കുറച്ചു ബൾബിന്റെ അരണ്ട വെളിച്ചം മാത്രം. ഞാൻ വാർഡ്‌ റൂമിൽ കേറി. അവിടെ ഒരു സിസ്റ്റർ ടാബിളിൽ കമഴ്ന്നു കിടന്നു ഉറങ്ങുന്നു. (ആ സിസ്റ്ററിനെ കണ്ടാൽ ഒരു ഡോൽ പോലെ ഇരിക്കും ). നേരത്തെ ആരോ ഇട്ടു വെച്ചിരുന്ന  ചായ വെള്ളം ഗ്ലാസിൽ ഒഴിച്ച്, ഞാൻ വാർഡ്‌ റൂമിലെ balcony യിലോട്ട് കേറി. ഹോസ്പിറ്റലിലെ  എൻറെ ഒരു favorite spot ആണത്. ആ balcony ക്ക് മുന്നിൽ മൊത്തം മരങ്ങൾ. ഞാൻ ചിന്തിച്ചിട്ടുണ്ട്, ആ മരങ്ങളിൽ തിരുവനതപുരത്തെ എല്ലാ കാക്കകളും കാണുമെന്ന് . അത്ര മാത്രമുണ്ട്.ആ മരങ്ങളുടെ താഴെയുള്ള  ടാറിട്ട റോഡിൽ ഇലകൾ വീഴുന്നതിലും കൂടുതൽ കാക്ക തീട്ടമാണ് . റോഡിൽ കറുപ്പിനെകാൾ  ഏറെ വെളുപ്പും. 


വാർഡിൽ എന്തോ ശബ്ദം കേട്ടത് പോലെ ഞാൻ ഒന്ന് ഒളിഞ്ഞ് നോക്കി. അരണ്ട വെളിച്ചത്തിൽ  എനിക്ക് അത്ര വ്യക്തമായില്ല. ആരോ വീണ്ടും പൂച്ചകളെ ഓടിക്കുകയാണ് . പക്ഷെ, അവർ ആ വെള്ള പൂച്ചയെ സംരക്ഷിക്കുന്നത് പോലെ തോന്നിച്ചു. ഞാൻ വീണ്ടും പുറത്തെ സൗന്ദര്യം ആസ്വദിച്ചു തുടങ്ങി. വലത്  വശത്ത് താഴെ  casuality യിൽ ആംബുലൻസ് വന്നു രോഗികളെ ആരൊക്കെയോ പിടിച്ചു ഇറക്കുന്നു. എതിർ വശത്തായി, ബ്ലഡ്‌ ബാങ്ക് . അതിൻറെ  സൈഡിൽ OP ബ്ലോക്ക്‌. 



"""ഡോക്ടർ , ചിന്തിച്ചിട്ടുണ്ടോ, ഈ കാക്കകൾ എന്താണ് ഈ മരങ്ങളിൽ തന്നെ കുടിയേറിയിരികുന്നതെന്ന്? "

സിസ്റ്റർ ആവും ഉണർന്ന് വന്ന് സംസാരിക്കുന്നതെന്ന് ഞാൻ വിചാരിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ, ഒരു നൈറ്റി  ഇട്ട സ്ത്രീ എനിക്കൊപ്പം വന്നു നില്കുന്നു. പക്ഷെ, ഉത്തരം അറിയാനുള്ള ആർത്തി കാരണം ആവും ഞാൻ അവരെ പറഞ്ഞു വിടാതെ മറുപടി പറഞ്ഞു. 


"അറിയില്ല."  



"  ഈ അടുത്തുള്ള സ്ഥലങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ മരണങ്ങൾ ഒരുമിച്ചു നടക്കുന്നത്  ആശുപത്രിയിലല്ലേ.കാക്കകൾക്ക് മരണം വളരെ ഇഷ്ടമാണ്. "


ഒരു മാതിരി philosophical ആയിട്ടുള്ള മറുപടി. എനിക്ക് ഒട്ടും ദഹിച്ചില്ല. 


"ആരാണ്  നിങ്ങൾ? ചെല്ല്, വാർഡിൽ പോയി കിടക്ക്‌."



ഇത് പറഞ്ഞതും ആ സ്ത്രീ കൈകൾ കൊണ്ട് എൻറെ തോണ്ടയിൽ കേറി  മുറുക്കി പിടിച്ചിട്ട്, " നീ  കൊല്ലാൻ ശ്രമിക്കുന്ന സിത്താര ആണെടാ ഞാൻ "



ഞാൻ ഞെട്ടി ഉണർന്നു. അപ്പോഴാണ്‌, ഞാൻ വാർഡിലെ ടാബിളിൽ തലവെച്ചു ഉറങ്ങുക്കയാണെന്ന് മനസിലാക്കിയത്. പക്ഷെ, ഞാൻ ഉണർന്നത് ഇന്നലെ വരെ എന്നിൽ ഉണ്ടായിരുന്ന ഡോക്ടറിലേക്കല്ല. ഒരു കുറ്റത്തിന് കൂട്ട് നിന്നതിൻറെ ഭാരം പേറുന്ന ഒരു മനുഷ്യനിലേക്കാണ്. ആ കുറ്റബോധം എന്നെ കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യിച്ചു. 


അവരെ കൊണ്ട് ഒപ്പിടീച്ചതെല്ലാം കീറി വെട്ടി കളഞ്ഞു. ചെയ്യേണ്ട എല്ലാ ടെസ്റ്റുകളും ചെയ്യിച്ചു. സിത്താരയുടെ കൂടെ ഒരു ഹോം നേഴ്സിനെ ഇരുത്തിട്ട്, അവരുടെ പെങ്ങൾ പോയി. ആ പെണ്‍കുട്ടി നല്ല ചുറുചുറുകൊടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്തു. കോളേജിലെ സ്പർശം സംഘടനയി നിന്നും കുറച്ചു സഹായം എത്തിച്ചു. മരുന്ന് ഒക്കെ ഫ്രീ ആയി വാങ്ങാൻ വേണ്ടി വൃദ്ധസദനത്തിന്റെ ഒഫീഷ്യൽ ലെറ്റർ ഒക്കെ ഒപ്പിച്ചു. എല്ലാം കഴിഞ്ഞു രാത്രി  ആ ഹോം നേഴ്സ് കുട്ടി എൻറെ അടുത്ത് വന്നു.

"സാർ, എല്ലാം ചെയ്തു. ഇപ്പൊ CT സ്കാൻ കഴിഞ്ഞു വന്നേയുള്ളൂ. റിസൾട്ട്‌ നാളെ രാവിലെ ആവും കിട്ടാൻ എന്ന് പറഞ്ഞു."

"CT സ്കാൻ വെറുതെ ചെയ്യിച്ചു എന്നെ ഉള്ളു. അതിൽ ഒന്നും കാണാൻ ഇടയില്ല. ബ്ലഡ്‌ ടെസ്റ്റിൽ ചില പ്രശ്നങ്ങളുണ്ട് അത് വെച്ച് മരുന്നൊക്കെ നേരത്തെ തുടങ്ങി. രണ്ടു ദിവസം കഴിയുമ്പോൾ ആള് സംസാരിച്ചു തുടങ്ങും." ഞാൻ ധൈര്യമായി പറഞ്ഞു.

അന്ന് രാത്രിയും ഞാൻ തന്നെ ആയിരുന്നു ഡ്യൂട്ടി. പതിവ് പോലെ, പണികൾ കഴിഞ്ഞു advice complete ചെയ്യാൻ തുടങ്ങി ഓരോ കേസ് ഷീറ്റുകൾ എടുത്തു വെച്ച്. സിത്താരയുടെ ബുക്ക്‌ എത്തിയപ്പോൾ CT സ്കാൻ റിപ്പോർട്ടിൻറെ സ്ഥലം മാത്രം fill ചെയ്തു കാണാഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം. ഞാൻ നടന്നു എമർജൻസി CT എടുക്കുന്ന സ്ഥലത്തെത്തി ഡോക്ടർ റൂമിൽ കേറി. ഭാഗ്യത്തിന് സിത്താരയെ സ്കാൻ ചെയ്തത് എനിക്ക് പരിചയമുള്ള Dr . Jerry ആയിരുന്നു. 

"ഡാ, റിപ്പോർട്ട്‌ കണ്ടപ്പോൾ എനിക്ക് ചെറിയ സംശയങ്ങൾ തോന്നി. അതാ നാളെ തരാം എന്ന് പറഞ്ഞത്. അവർ പണ്ട് CT സ്കാനുകൾ ഒന്നും ചെയ്തിട്ടില്ല എന്നാലേ പറയുന്നത്. പക്ഷെ she is critical. റിപ്പോർട്ട്‌ ഇതാണ്.Bilateral Multiple infarcts ."

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. തലയിലെ ഞെരമ്പുകളിൽ പല സ്ഥലങ്ങളിലായി രക്തം കട്ടി പിടിച്ചു കിടക്കുന്നു എന്നാണ് റിപ്പോർട്ടിൽ. ഞാൻ ഏതാണ്ട് ഒരു മണിക്കാണ് ഈ റിപ്പോർട്ടുമായി വാർഡിൽ വന്നത്. നല്ല ഉറക്കം ആയിരുന്ന ഹോം നേഴ്സ് കുട്ടിയെ വിളിച്ചു ഉണർത്തി ഞാൻ ആ റിപ്പോർട്ട്‌ കൊടുത്തു. 

ക്ഷീണിതനായി ഞാൻ  വന്നു കിടന്നു. വാർഡിനു അടുത്തുള്ള റൂമിൽ വേറൊരു ഹൗസ് സർജൻ വന്നു കിടന്നതിനാൽ ഞാൻ മുകളിലെ നിലയിലുള്ള സർജറി HS റൂമിലാണ് അന്ന് കിടന്നത്. ആ ഉറക്കത്തിലും ഞാൻ അവരെ സ്വപ്നം കണ്ടു. വെള്ള പൂച്ചയെ കാണുനില്ല എന്നും പറഞ്ഞു സിത്താര വാർഡിലൂടെ ഓടി നടന്നു കരയുന്നു. ആ സ്വപ്നം എനിക്ക് നല്ല പോലെ ഓർമ വരുന്നില്ല. കാരണം, സ്വപ്നം തീരും മുൻപ് ഫോണ്‍ ബെൽ എന്നെ ഉണർത്തി. 

ഞാൻ ഫോണ്‍ എടുത്തപ്പോൾ, "സുജിത്ത് ഡോക്ടർ അല്ലേ?, വാർഡ്‌ മൂനിലോട്ടു പെട്ടന്ന് വരണം. ഒരു രോഗി gasping  ആണ്." ഞാൻ നോക്കിയപ്പോൾ, 4:30am,  3 missed calls വേറെ ഉണ്ട്. വാർഡിൽ വേറെ യുണിട്ടിനു വേണ്ടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന Dr .വിജീഷും എന്നെ വിളിച്ചിരിക്കുന്നു. എനിക്ക് സാധാരണ അങ്ങനെ സംഭവിക്കാറില്ല. കാരണം ഞാൻ രണ്ടു ഫോണ്‍ കൊണ്ട് നടക്കാറുണ്ട് ഡ്യൂട്ടിയിൽ വരുമ്പോൾ. ഞാൻ ഓടി വാർഡ്‌ 3 ഇൽ എത്തി. അവിടെ സിസ്റ്റർ കാത്തു നിൽപ്പുണ്ടായിരുന്നു. 
"ഞാൻ കുറെ വിളിച്ചല്ലോ. ഉറങ്ങി പോയോ. ഒടുവിൽ മറ്റേ യുണിടിലെ HS ഇനെ ഉണർത്തി."

വിജീഷ് gloves ഊരി മാറ്റി കൊണ്ട് എൻറെ അടുക്കലേക്ക്‌, " പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നില്ല. patient  death  ആയി." 

ഞാൻ നടന്നു നോക്കി. സിത്താര ആവല്ലേ ആ രോഗി എന്ന് പ്രാർത്ഥിച്ചു ഒരു നിമിഷം കണ്ണടച്ചു. അവരുടെ കരയുന്ന മുഖം വീണ്ടും മനസ്സിൽ വന്നു. സിത്താരയുടെ കട്ടിലിൽ എത്തിയപ്പോൾ അവർ ശാന്തമായി ഉറങ്ങുന്നു. ശ്വാസം വലികാതെ. ഒക്സിജെൻ മാസ്ക് ഇടാതെ.. ആ ഉറക്കത്തിൽ നിന്നും അവർ ഉണരില്ല. അടുത്ത് ചെയ്തതെല്ലാം വെറുതെ ആയല്ലോ എന്നാ നിസഹായവികാരവും ഉറക്കചടവും ചേർന്ന് എന്നെ നോക്കി മിണ്ടാതെ നിൽകുന്നു. ആ കറുത്ത പൂച്ച മാത്രം ഓടികളിച്ചു നടക്കുന്നു. ഞാൻ ചുറ്റും നോക്കി, അവിടെ ഉണ്ടായിരുന്ന വെള്ള പൂച്ചയെ കാണാനില്ല. 

ഞാൻ തിരികെ നടന്നു അവരുടെ death  certificate ഉം കേസ് ഷീറ്റും എഴുതാൻ തുടങ്ങി. എൻറെ  മനസ്സിൽ ഒരു വല്യ debate നടക്കുന്നു. വിഷയം: ഞാൻ തെറ്റ് കാരനോ? എൻറെ ഉള്ളിൽ ഇരുന്നു ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും വാദിക്കുന്നു. bilateral extensive multiple infarcts വന്ന രോഗിയെ നേരത്തെ ചികിത്സിച്ചാലും കുറച്ച് മണികൂറുകൾ കൂടി മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കുക ഉണ്ടായിരുന്നുള്ളൂ. ഒരുപാട്, ന്യായികരണങ്ങൾ കണ്ടു പിടിച്ചു.  അവസാനം ഞാൻ ആശ്വാസം കണ്ടെത്തിയത് എൻറെ ഒരു അധ്യാപകൻ പറഞ്ഞ വാക്കുകളിലാണ്.

"before you become a great clinician, you would have killed at least five"















Sunday, November 17, 2013

ഒരു SP കഥ


മെഡിസിൻ പോസ്റ്റിങ്ങ്‌ സമയത്ത് നടന്നതിൽ വെച്ചു എന്നെ ഒരുപാട് ത്രില്ല് അടുപ്പിച്ച സംഭവമാണ് ഇത്. അത് വായനകാരിൽ ത്രില്ല് അടുപ്പിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല. കാരണം basically ഇത് ഒരു SP കഥയാണ്. SP  എന്ന വാക്ക് മലയാളികൾക്ക്  വളരെ സുപരിചിതമായ വാക്കാണ്‌. ഒരുപക്ഷെ ഇതിന്റെ അർഥം അറിയാൻ സാധ്യത ഇല്ലാത്ത വിദേശികൾക്ക്  മാത്രമായി ഞാൻ അത് വ്യക്തമാകാം. സ്വയം പുകഴ്ത്തൽ. ഈ പറഞ്ഞതിൻറെ പൊരുൾ കഥ വായിക്കുമ്പോൾ താനെ മനസിലായിക്കോളും.

ഈ കഥ നടകുന്നത് കാശ്മീരിൽ ആണ്. ഞെട്ടണ്ട. ഇതിനാണ് അലങ്കാരീക ഭാഷ എന്ന് പറയുന്നത്. ചൂട് കാരണം ഗുഹ എന്നും ആഫ്രിക്ക എന്നും "അവതാരിക' യിൽ വിശേഷിപ്പിച്ച  വാർഡ്‌ 22 ൽ നിന്ന് ഹോസ്പിറ്റലിലെ പുരാതനമായ female വാർഡ്‌ 3 ൽ എത്തിയപ്പോൾ സത്യത്തിൽ കാശ്മീർ എന്ന് എനിക്ക് തോന്നിപ്പോയി. എന്തൊക്കെ ആയാലും എൻറെ ഹൗസ് സർജൻസി തറവാട് എന്ന് പറയുന്നത് വാർഡ്‌ 22 തന്നെ ആവും. അവിടുത്തെ സിസ്റ്റർമാരെ പിരിയാൻ ഭയങ്കര വിഷമം ആയിരുന്നു. കാശ്മീർ എന്ന് വിശേഷിപ്പിക്കാൻ കാരണങ്ങൾ രണ്ട് ഉണ്ട് . നല്ല കാറ്റും വെളിച്ചവും അല്പം തണുപ്പും ഉള്ളതാണ് ആദ്യത്തെത്. രണ്ടാമത്തേത്, ഭയങ്കര വെടി ശല്യം ആണ്. female വാർഡിലെ കാര്യം ആയതു കൊണ്ട് ആ വാക്കിൻറെ നാനാർത്ഥങ്ങളിൽ ഏതാണ് നിങ്ങൾ എടുക്കേണ്ടതെന്നു മനസിലാക്കിത്തരേണ്ടത്‌ എൻറെ കർത്തവ്യമാണ്.

വെടി  No 1. 
female വാർഡിലെ ഡോക്ടർ ടേബിളിൽ ഇരുന്നാൽ അത്യാവശം നല്ല   രീതിയിൽ 'വെടി'കൾ കേൾക്കേണ്ടി  വരും.  ചിലപ്പോൾ മെഡിക്കൽ പുസ്തകങ്ങളിൽ നിന്ന് പോലും ലഭികാത്ത മെഡിക്കൽ വിജ്ഞാനം നമ്മൾക് ലഭിച്ചു എന്ന് വരും.

വെടി  No 2. 
കാശ്മീരിലെ പോലെ ഇടൈയ്ക്ക് വെടി പോട്ടികൊണ്ടിരിക്കും.. അതായത് വളരെ ചെറിയ കാര്യങ്ങൾക്ക് പോലും ചുമ്മാ വന്നു നമ്മളെ ശല്യപ്പെടുത്തി കൊണ്ടിരിക്കും.

male -female  വാർഡുകൾ തമ്മിലെ പ്രധാന വ്യത്യാസം ഇതാണ്.
ഉദാ :
"ഡോക്ടരേ, അമ്മടെ ദേഹത്ത് മുഴുവൻ ചുവന്നു വരുന്നു" dengue പനി ഉള്ള രോഗിയാണ്‌.. ബ്ലീഡിംഗ് ആയതാണോ എന്ന് പേടിച്ചു ഓടി ചെന്നു . വളരെ പെട്ടന്ന് തന്നെ ഞാൻ രോഗം കണ്ടു പിടിച്ചു.

"അമ്മേ, (രോഗിയുടെ bystander പത്തു വയസാന്നേലും എണ്‍പത് വയസാന്നേലും ഞങ്ങൾ ഇങ്ങനെ വിളിക്കാറുള്ളൂ), ഇത് ചുവന്ന bedsheet വിരിക്കുന്ന രോഗികളിൽ മാത്രം കണ്ടു വരുന്ന അപൂർവതരം രോഗമാണ്. അമ്മ ഒന്നുകിൽ bedsheet മാറ്റുക അല്ലെങ്ങിൽ ഫാൻ ഇടുക. തന്നെ മാറികോളും ."

male വാർഡിൽ എന്ത് സുഖം ആയിരുന്നു. "സാറേ, അച്ഛൻ ശ്വാസം വലിക്കുന്നില്ല കുറച്ചു നേരമായിട്ടു. എന്തേലും കുഴപ്പമുണ്ടോ?"  കുറച്ചു കൂട്ടി പറഞ്ഞതാണേലും പലപ്പോഴും death സ്ഥിതികരിക്കാൻ മാത്രമേ ഞങ്ങൾക്ക് വിളിവരൂ.

 female  വാർഡിലെ ആദ്യ അഡ്മിഷൻ ദിവസത്തിലെ വാർഡിലെ തിരക്കിൽ പൂർണ്ണ ആരോഗ്യവതിയായ ഒരു രോഗിയെ കണ്ടപ്പോൾ ഒരു ആകാംഷ തോന്നി. ഈ കഥയിലെ നായികയെ ഞാൻ ശ്രദ്ധിച്ചത് അതിൻറെ diagnosis കണ്ടിട്ടാണ്  'Seizures - ?hysterical '. പച്ച മലയാളത്തിൽ പറഞ്ഞാൽ, ജന്നി രോഗം അഭിനയിച്ചു വന്നിരിക്കുന്നു എന്നാണ് ക്യാഷുവാലിറ്റിയിൽ നിന്ന് പ്രഥമദൃശ്യ ഉള്ള നിഗമനം. പനി  പോലുള്ള അസുഖങ്ങൾ കുറെ അഭിനയിച്ചു കണ്ടിട്ടുടേലും ജന്നി അങ്ങനെ അഭിനയിച്ചു ഫലിപ്പിക്കനൊക്കെ പറ്റുമോ. അതും ഒരു ന്യുറോളജി ഹോസ്പിറ്റലിൽ നിന്നും റഫറൻസ് ഒക്കെ കിട്ടാൻ മാത്രം കഴിവോ. ഞാൻ ബഹുമാനപുരസരം അവരെയും അവരെ ശുശ്രുഷിക്കുന്ന ഭർത്താവിനെയും നോക്കി പുഞ്ചിരിച്ചു.

അഡ്മിഷൻറെ പിറ്റേദിവസം അഥവാ പോസ്റ്റ്‌ അഡ്മിഷൻ ദിവസം ഉച്ച സമയം ഒരു രണ്ടു മണിയായി കാണും അവരുടെ ഭർത്താവ് എന്റെ അടുക്കൽ  വന്നു പറഞ്ഞു " സാറേ , അനിതയ്ക്ക് തലവേദന തുടങ്ങി, സാധാരണ ജന്നി വെറും മുൻപ് അവൾ തലവേദന പറയാറുണ്ട്."

അപ്പോൾ ഞാൻ അനിതയുടെ കേസ് ഷീറ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൾക് ആറുതവണ ജന്നി  വന്നതായി പറയുന്നുണ്ടെങ്ങിലും ഡോക്ടർമാർ ആരും ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.

"ഞാൻ അങ്ങോട്ട്‌ വരാം. രോഗിയുടെ അടുത്ത് നിന്നോളു."

അങ്ങനെ പറയുന്നത് അവരെ സമാധാനിപ്പിക്കാനാണ് വളരെ വിരളമായ് മാത്രമേ തലവേദന എന്നൊക്കെ bystander വന്നു പറഞ്ഞാൽ ഞങ്ങൾ പോകാറുള്ളൂ. മിക്കപ്പോഴും തലവേദന കാരണം ഒന്നും ആവില്ല, ചുമ്മാ അവരുടെ രോഗിയെ വെറുതെ വന്നൊന്നു കാണാൻ വേണ്ടിയാണ് ഈ അടവോക്കെ എടുക്കാറ്.  ഞാൻ കേസ് ഷീറ്റ് ബാക്കി വായിച്ചു. 28 വയസ്സ് മാത്രമുള്ള ഈ യുവതി ജന്നി അഭിനയിക്കുകയാണ് എന്ന് ഞാനും ഉറപ്പിച്ചു. കാരണം, ഇവരുടെ ജനനി ആരും കണ്ടിട്ടില്ല എന്ന് മാത്രമല്ല. ഈ യുവതി ഒരു നേഴ്സ് ആണെന്ന് സംശയിക്കപ്പെടുന്നു. ഒരു നേഴ്സിന് ജന്നി അഭിനയിക്കനാണോ പ്രയാസം.

ഇനി എന്നെ അത് ഇത് എന്നൊക്കെ പറഞ്ഞു ആ bystander  വന്നു വിളിച്ചാൽ പറയേണ്ട ഡയലോഗ് മനസ്സിൽ ആലോചിച്ചു വെച്ചു.
" ഒഹോ , തലവേദനയാണോ. ഇതെന്തുവാ നാടകമോ? ആദ്യം തലവേദന, കുറച്ചു കഴിഞ്ഞു അസ്വസ്ഥത, അതും കഴിഞ്ഞു ജന്നി. ഈ നമ്പറൊക്കെ ഞങ്ങൾ കുറെ കണ്ടതാ. എന്താ നിൻറെ ലക്‌ഷ്യം. മെഡിക്കൽ സർട്ടിഫിക്കറ്റു ആണോ? അതിനു ഇത്രേം വല്യ നമ്പറൊക്കെ ഇറക്കണോ?"

ആലോചിച്ചു വെച്ചതൊക്കെ വെറുതെ ആയി. ഈ ഡയലോഗ് അടിച്ചില്ല എന്ന് മാത്രമല്ല. ഞാൻ പോവുകയും ചെയ്തു.. ഒന്നല്ല രണ്ടുതവണ, അവരുടെ ഭർത്താവിന്റെ മുഖത്തുള്ള നിസ്സഹായത എൻറെ മനസ് അലിയിച്ചു.

രണ്ടാമത്തെ തവണ ഞാൻ പോകുമ്പോൾ ഏതാണ്ട് 4 മണിയോളം ആയികാണും. ഞാൻ ചെന്നപ്പോൾ കാണുന്ന കാഴ്ച അനിതയുടെ കൈയും കാലുമൊക്കെ കോച്ചി പിടച്ചു . ശരിരത്തിലെ muscles  എല്ലാം വലിഞ്ഞു മുറുകി.
അതെ, ഇതു  ജന്നി  തന്നെ.

Interval കഴിഞ്ഞ സിനിമ പോലെ കഥയുടെ ഗതി മാറി.

ഈ  സമയത്ത്  ഞാനും നിങ്ങളും മനസിലാക്കേണ്ട  രണ്ടു കാര്യങ്ങളുണ്ട്.

1. എനിക്ക് പൊതുവെ അപസ്മാരം പേടിയാണ്.

 2. ഈ സമയത്ത് വാർഡിൽ ഉള്ള ഏക ഡോക്ടർ ഞാൻ മാത്രമാണ്. ബാക്കി ഉള്ളവർ ഏതാണ്ട് 48 മണിക്കൂർ ഡ്യൂട്ടിക്കു ശേഷം ഉറങ്ങാൻ പോയേക്കുകയാണ്. അതുകൊണ്ട് തന്നെ ഈ seizure ഞാൻ തന്നെ crack ചെയ്യേണ്ടി വരും. പഴയ കഥയിലെ മാലാഖയെ പോലെ ഇന്ന് എന്നിലെ sherlock holmes ഉണർന്നു . എന്ത് കൊണ്ടാണ് ഈ ജന്നി  വരുന്നത്.? മുൻപ് കിടന്ന ഹോസ്പ്പിട്ടലിലും ഇവിടെയുമായി ചെയ്ത ടെസ്റ്റുകളിൽ നിന്നു ഒന്നും ലഭിച്ചില്ല.

ജന്നിക്ക് സാധാരണ ആയി കൊടുക്കാറുള്ള diazepam, phenytoin എന്നി മരുന്നുകൾ ഒക്കെ ഞാൻ കൊടുത്തു. മരുന്ന് കൊടുത്തതിൻറെ ഫലം കണ്ടു തുടങ്ങിയ സമാധാനത്തിൽ ഞാൻ തിരികെ കസേരയിൽ പോയ്‌ ഇരുന്നു. പക്ഷെ, 5 മിനിട്ടുകൾക് ശേഷം അവർ വീണ്ടും എന്നെ വന്നു വിളിച്ചു.

diazepam ഉം phenytoin ഉം കൊടുത്തിട്ടും മാറാത്ത അപസ്മാരം, ഞാൻ പിടിച്ചാൽ ഇത് നില്കില്ല എന്ന് മനസിലാക്കി. എന്ത് ചെയ്യും എന്നറിയാതെ പകച്ചു ഞാൻ വീണ്ടും അവരെ ഒന്ന് സൂക്ഷിചു നോക്കി.

എൻറെ മനസ്സിൽ കൂടി കുറെ മെഡിക്കൽ വാക്കുകൾ കടന്നു പോയി. chevstok's sign, trousseau's sign, carpopedal spasm.. കാലുo കൈയും വലിഞ്ഞു മുറുകിയതെല്ലാം  വിരൾ ചൂണ്ടുന്നത് ഇതിലോട്ടാണ്. ഹൈപോകാൽസിമിയ (hypocalcemia ). എന്ത് മരുന്ന് കൊടുക്കണം എന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. ഉടനെ തന്നെ ചിറ്റ് പേപ്പറിൽ calcium gluconate  വാങ്ങാൻ എഴുത്ത് കൊടുത്തു വിട്ടു.

ആ മരുന്ന് കൊടുത്തിട്ട് ആ ബെഡിന്റെ അരികിൽ തന്നെ ഞാൻ കുറെ നേരം ഇരുന്നു.. കൂടെ കൂടെ പോയി വേരണ്ടല്ലോ. പുറത്ത്  അതിരു കവിഞ്ഞ അത്മവിശ്വസം കാണിക്കുമ്പോഴും ഉള്ളിൽ ഭയം ഏറി വന്നു കൊണ്ടിരുന്നു. കാരണം calcium gluconate കൊടുത്തിട്ടും കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല.

ഞാൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു. എന്ത് കൊണ്ടാണ് ഇവർക്ക്  ഹൈപോകാൽസിമിയ (hypocalcemia ) ഉണ്ടാവുന്നത്? ഒരു എത്തും പിടിയും കിട്ടുന്നില്ല. ഹൈപോകാൽസിമിയ ആയിട്ട് തന്നെ എന്ത് കൊണ്ട് calcium gluconate മരുന്നിനോട് പ്രതികരികുന്നില്ല. രോഗി കട്ടിലിൽ കിടന്നു പിടയുമ്പോൾ ഞാൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.  ഹൈപോകാൽസിമിയ വരുത്താൻ സാധ്യതയുള്ള ഒരുമാതിരി എല്ലാ രോഗങ്ങളുടെയും ലക്ഷണങ്ങൾ ഞാൻ ചോദിച്ചു. ഒന്നും  അവരുടെ അടുത്തുകൂടെ  പോലും പോയിട്ടില്ല.

അവസാനം അറ്റകൈ ശ്രമമായി, ജന്നി അടിച്ചു കൊണ്ടിരിക്കുന്ന ആ രോഗിയോട് ഞാൻ പറഞ്ഞു. "അമ്മ, സമാധാനമായിട്ടിരിക്ക്. എല്ലാം ശരിയാവും." ഇതല്ലാതെ ഞാൻ എന്ത് പറയാനാ. എനിക്ക് ഒന്നും മനസിലാവുന്നില്ല.

അപ്പോഴേക്കും ജന്നി തുടങ്ങി ഒരുമണിക്കൂറിനു മുകളിൽ ആയികാണും.. (എൻറെ തീ തിന്നലും). ഞാൻ ഇടൈയ്ക്ക് resident ഡോക്ടർമാരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിരുന്നു. എത്ര ധൈര്യം കാണിച്ചിട്ടും, അനിതയുടെ ഭർത്താവ് എൻറെ നിസഹായവസ്ഥ കണ്ടു പിടിച്ചിരുന്നു ആ സമയം കൊണ്ടു. അവർ എന്നോട് ഇങ്ങോട്ട് ഓരോ ചികിത്സ രീതികൾ പറയാൻ തുടങ്ങി. "സാറേ, ഒക്സിജൻ സിലിണ്ടെർ വെയ്ക്കണ്ടായോ?" സാധാരണ ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ അടിക്കാറുള്ള ഒരു സ്ഥിരം ഡയലോഗ് ഉണ്ട്.

" നിങ്ങൾക്ക് ചികിത്സിക്കാൻ അറിയാമെങ്കിൽ പിന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വരുന്നേ?" പക്ഷെ ഈ അവസ്ഥയിൽ ഞാൻ ഒരു അക്ഷരം പോലും മിണ്ടിയില്ല. അതിന്റെ ആവശ്യമില്ല എന്ന് ഞാൻ അവരെ പറഞ്ഞു മനസിലാക്കി. എന്നാൽ എൻറെ കണക്കു കൂട്ടലുകളെ തെറ്റിച്ചുകൊണ്ട് അധികം വൈകാതെ തന്നെ  ഒക്സിജൻ സിലിണ്ടെർ എടുക്കേണ്ടി വന്നു.

ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്ന് കേട്ടിട്ടില്ലേ. ഞാൻ അന്ന് അനുഭവിച്ചു. എടുത്തു കൊണ്ട് വച്ച  സിലിണ്ടെർ കാലി ആയിരുന്നു. അടുത്തത് എടുക്കാൻ നോക്കിയപ്പോൾ, അത് തുറക്കുന്നില്ല. നല്ലതെല്ലാം വാർഡിലെ critical രോഗികൾ ഉപയോഗിക്കുന്നു.

ഞാൻ ഇങ്ങനെ അന്തവും കുന്തവും കിട്ടാതെ നിൽകുമ്പോൾ അനിതയുടെ ഭർത്താവി നു എന്നിൽ ഉള്ള വിശ്വാസം മുഴുവൻ പോയിരുന്നു. " സാറേ, ഞങ്ങൾക്ക്  ഒരു ആംബുലൻസ് വേണം അനിതയെ വേറൊരു ആശുപത്രിയിൽ കൊണ്ട് പോകണം. അല്ലെങ്കിൽ ഇവിടെ ഇപ്പൊ ഒരു ഒക്സിജൻ സിലിണ്ടെർ എത്തിക്കണം"

ഞാൻ പിന്നെ ഒന്നും നോക്കിയില്ല. നേരെ രോഗിയെ ട്രോളിയിൽ കേറ്റി ICU വിലേക്ക് കൊണ്ട് പോയി. അവിടെ ICU ഡോക്ടർ രോഗിയെ 1 മിനിട്ട് പോലും നോക്കിയില്ല, എൻറെ  നേരെ തിരിഞ്ഞിട്ട് " നീ അവരുടെ മൂക്കും വായും പൊത്തി പിടിക്ക്."

"സർ, ശ്വാസം മുട്ടി വന്നേകുന്ന രോഗിയാണ്. അവരെ വീണ്ടും ശ്വാസം മുട്ടിക്കാണോ?"

"എന്താ, നിനക്ക് വയ്യേ? എങ്കിൽ ഞാൻ ചെയ്യാം." എന്ന് പറഞ്ഞിട്ട് ആ ഡോക്ടർ അനിതയുടെ മൂക്കും വായും പൊത്തിപിടിച്ചു. അത്ഭുതം എന്നോണം അവരുടെ വലിഞ്ഞു മുറുകിയ ശരീരം ശാന്തമായി. അതിനു ശേഷം അവരെ ഒരു പ്ലാസ്റ്റിക്‌ കവറിനു ഉള്ളിലേക്ക് ശ്വസിപ്പിച്ചു. മൊത്തത്തിൽ നോർമൽ ആയി അവർ. ഇപ്പോഴാണ്‌ എനിക്ക് എന്തൊക്കെയോ കത്തി തുടങ്ങിയത്.

കിട്ടിയാൽ പോരട്ടെ എന്ന് വിചാരിച്ചു ഞാൻ ഒരു നമ്പർ പയറ്റി നോക്കി.

" അനിത, ഇപ്പൊ ഞാനും നീയും മാത്രമേ ഉള്ളു ഇവിടെ. എനിക്കറിയാം. നീ എന്തൊക്കെയോ മറച്ചു വെയ്ക്കുന്നുണ്ടെന്നു. എന്താണ് വിഷമം എന്നുള്ളത് ഇപ്പോൾ തുറന്നു പറഞ്ഞാൽ, എല്ലാം ശരിയാവും."

ഇതു പറഞ്ഞതും ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അനിത. ഞാൻ സന്തോഷത്തോടെ ആശ്വസിപ്പിച്ചു.

അവൾ തേങ്ങി തേങ്ങി കുറെ കാര്യങ്ങൾ പറഞ്ഞു. അതൊക്കെ താഴെ സംഗ്രഹിക്കാം. 

അവൾ ജനിച്ചപ്പോഴേ പെണ്‍കുട്ടി ആണെന്നറിഞ്ഞു അച്ഛൻ അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു പോയി. രണ്ടു വർഷം കഴിഞ്ഞു ഇവളെ അമ്മ സ്വന്തം വീട്ടിൽ ഏല്പിച്ച്‌ മദ്യപാനിയായ അച്ഛനൊപ്പം പോകേണ്ടി വന്നു. പിന്നിട് അവൾക്കു രണ്ടു അനുജന്മാർ ജനിച്ചു എങ്കിലും അച്ഛൻറെ അവഗണനയും ഉപദ്രവവും കുറഞ്ഞില്ല. ഈ സാഹചര്യങ്ങൾ ഒന്നും അവളെ തളർത്തിയില്ല . നന്നായി പഠിച്ചു പ്രീ ഡിഗ്രീ പാസ്സായി. ഒരു നേഴ്സ് ആവാൻ അവൾ ആഗ്രഹിചെങ്കിലും അവളെ ചെറിയ ഏതോ ഒരു കോഴ്സ് പഠിച്ചു. അതു തീരും മുൻപ് കെട്ടിച്ചും വിട്ടു. 

വിവാഹം കഴിഞ്ഞുള്ള കാര്യങ്ങൾ ഒന്നും അവൾ പറയാൻ കൂട്ടാക്കിയില്ല. അപ്പോഴേക്കും അവൾ വളരെ സാധാരണ സ്ഥിതിയിലേക്ക് മാറിയിരുന്നു. ഞാൻ കുറെ ആശ്വസിപിച്ചു വീണ്ടും സംസാരിപ്പിക്കാൻ ശ്രമിച്ചു.

അവൾ വീണ്ടും സംസാരിച്ചു തുടങ്ങി. ആ സംസാരത്തിന്റെ ഇടയിൽ ഒരുപാട് തവണ അവൾ ഇങ്ങനെ പറഞ്ഞു. "എൻറെ ചേട്ടന് എന്നെ വളരെ ഇഷ്ടമാ, ചേട്ടന് എന്നെയും."

വിവാഹം കഴിപ്പിച്ചു വിട്ട വീട്ടിലും പ്രശ്നങ്ങൾ ആരുന്നു. ഭർത്താവിൻറെ മാതാപിതാക്കൾക്ക് അവരുടെ മകനെ നല്ല സ്ത്രീധനം വാങ്ങിച്ചു കെട്ടിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ, അയാൾ പാവപെട്ട ഒരു വീട്ടിലെ കുട്ടിയെ കെട്ടി  സ്ത്രീധനം ഒന്നും വാങ്ങാതെ. അതിനുള്ള കാരണം, അയാളുടെ സഹോദരിമാരെ ഒരുപാട് ബുദ്ധിമുട്ടിയാണ് അയാൾ  കെട്ടിച്ചയച്ചത്‌  എന്ന് അവൾ പറഞ്ഞു. സ്ത്രീധനം നല്കാത്തതും, അവളുടെ അച്ഛൻ മദ്യപാനി ആണെന്നും ഒക്കെ പറഞ്ഞു ഭർത്താവിൻറെ വീട്ടുകാർ അവളെ ഉപദ്രവിക്കാൻ തുടങ്ങി. അവളെ കുത്തുവാക്കുകളിലൂടെയും അല്ലാതെയും അവർ ദ്രോഹിച്ചു.

"എന്നെ ബാത്ത് റൂമിൽ പോവാൻ പോലും സമ്മതിക്കില്ല, സാറേ."

ഞാനും നിങ്ങളും എല്ലാം ചിന്തിക്കുക അവളെ  ബാത്ത് റൂമിൽ പോലും പോകാൻ സമ്മതികാതെ പണി ചെയ്യിക്കുക ആയിരിക്കും എന്നല്ലേ? പക്ഷെ, ഈ ഡയലോഗിൻറെ ബാക്കി കാര്യം കേട്ടപ്പോൾ ഞാൻ മനസിലാക്കി അവൾ എത്രമാത്രം മാനസിക പീഡനം എല്ക്കുന്നുണ്ടെന്നു.

"എന്നെ ബാത്ത് റൂമിൽ പോവാൻ പോലും സമ്മതിക്കില്ല, സാറേ. ഭയങ്കര നാറ്റം ആണെന്നും പറഞ്ഞു"

എനിക്ക് അവളെ ആശ്വസിപ്പിക്കാൻ പറ്റില്ല. ഞാൻ അത്രമാത്രം തകർന്നു പോയി  അത് കേട്ടപ്പോൾ. ഞാൻ ഒന്നും മിണ്ടാതെ പുറത്തോട്ട് നടന്നു. അപ്പോൾ അവൾ എൻറെ കയ്യിൽ കയറി പിടിച്ചു.
 "സാർ, ഇത് എൻറെ ഭർത്താവിനോട് പറയല്ലേ ദയവുചെയ്ത്. ചേട്ടന് ഇതൊന്നും അറിയില്ല. ചേട്ടന്റെ അച്ഛനും അമ്മയും ചേട്ടൻറെ മുന്നില് വെച്ച് ഇങ്ങനെ ഒന്നും ചെയ്യാറില്ല. ഇതൊക്കെ അദ്ദേഹം അറിഞ്ഞാൽ സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല."

അതെ, സ്വന്തം ഭർത്താവിൻറെ സന്തോഷത്തിന് വേണ്ടി എല്ലാം സഹിച്ചു, ആരോടും ഒന്നും പറയാൻ ആവാതെ അവൾ സ്വയം സഹിച്ചു. മനസ്സിനു താങ്ങാവുന്നതിനും അപ്പുറം ആയപ്പോഴേക്കും അത് അപസ്മാരം ആയി പുറത്തു വന്നു. മാനസിക വിഷമം എങ്ങനെ ഹൈപോകാൽസിമിയ ഉണ്ടാകുന്നു വെന്നും ജന്നി ഉണ്ടാകുന്നു എന്നും ഞാൻ ഇവിടെ പറഞ്ഞാൽ ഇതൊരു കഥയ്ക്ക് പകരം മെഡിക്കൽ പേപ്പർ ആയി മാറും എന്നതിനാൽ ഞാൻ എഴുതുന്നില്ല.

അവളുടെ അവസാന അഭ്യർത്ഥന എനിക്ക് പാലിക്കാൻ പറ്റിയില്ല. മെഡിസിൻ ICU ൻറെ പുറത്ത് വന്ന എന്നെ കാത്ത് അനിതയുടെ ഭർത്താവ് ആകാംഷയോടെ  നില്പ്പുണ്ടായിരുന്നു.

"സാർ, എങ്ങനുണ്ട് അവൾക്? എന്താണ് അവളുടെ അസുഖം? ഞാൻ ഇനി എവിടെ പോകാനാണ്. ആശുപത്രികൾ കേറി മടുത്തു."

"അസുഖം ഞാൻ കണ്ടുപിടിച്ചു. അതിനുള്ള മരുന്ന് ഈ ആശുപത്രിയിൽ ഇല്ല. ആ മരുന്ന് കൈയിൽ ഉള്ള ഒരാളെ എനിക്കറിയാം."

" എത്ര കഷ്ടപ്പെട്ടായാലും എത്ര കാശു മുടക്കേണ്ടി വന്നാലും ഞാൻ അത് വാങ്ങി കൊണ്ട് വരാം. അതാരാണ് സർ?"

"അയാൾ താങ്ങൾ തന്നെയാണ്. നിങ്ങൾ തമ്മിൽ ഒന്ന് സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങളെ ഉള്ളു." ഞാൻ അയാളോട് ഒരു മണിക്കൂറോളം സംസാരിച്ചു.

"ഇത്രയൊക്കെ വിഷമങ്ങൾ അവൾക്ക് ഉണ്ടായിരുന്നു എന്നെനിക്കു അറിയില്ലായിരുന്നു സാറേ. ഞാൻ എൻറെ സാധാരണ ജോലിക്ക് പുറമേ അവൾ അറിയാതെ കൂലി വേല  ചെയ്താണ് സാറേ. അവളെ നഴ്സിംഗ് പഠിക്കാൻ കൊണ്ടാക്കിയത്‌ 2 മാസം മുൻപ്... " ഇത്രയും പറഞ്ഞു അയാൾ പൊട്ടി കരഞ്ഞു.

അടുത്ത രണ്ടു ദിവസം ജന്നി ഒന്നും വന്നില്ല. ഞാൻ ഈ കഥ ഞങ്ങളുടെ മെഡിസിൻ യുണിട്ടിലെ Dr . അരുണ മാഡത്തോട്‌ ഞാൻ പറഞ്ഞു. എൻറെ diagnosis ൻറെ  guarantee ഇൽ അവരെ ഡിസ്ചാർജ് ചെയ്തു.

രണ്ടു ആഴ്ചക്ക് ശേഷം ഒരു തിരക്കുള്ള ക്യാഷുവാലിട്ടി ദിവസം അവർ വീണ്ടും വന്നു. ഞാൻ ഞെട്ടി പോയി. വീണ്ടും പഴയ പ്രശ്നങ്ങളുമായിട്ടാണോ അവർ വന്നത്.

"അയ്യോ, ഡോക്ടർ പേടിക്കണ്ട. ഞങ്ങൾ സാറിനെ കണ്ടു നന്ദി പറയാൻ വന്നതാ. അവൾക് ഇപ്പോൾ അസുഖം ഒന്നുമില്ല. ഞങ്ങൾ ഇപ്പോൾ ഒരു വാടക വീട് എടുത്തു മാറി. ഇവൾ വീണ്ടും പഠിക്കാൻ പോയി തുടങ്ങി. ഒരുപാട് നന്ദി ഉണ്ട് സാറേ"

അപ്പോഴാണ്‌ ഞാൻ ദൂരേ നിന്ന് അനിത നടന്നു വരുന്നത് കണ്ടത്. വാർഡിൽ കണ്ടപോലെ അല്ല, നല്ല സുന്ദരിയായി ഒരുങ്ങി മകളെ ഒക്കത്ത് വെച്ച് സന്തോഷത്തോടെ എൻറെ അടുത്ത് വന്നു. അത് അനിത ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി. 

"സാർ, മാത്രമേ എന്നോട് സംസാരിക്കാൻ ശ്രമിച്ചുള്ളു. ഒരുപക്ഷെ സാർ ഇടപെട്ടില്ലയിരുന്നു എങ്കിൽ,......."

ബാക്കി, നിങ്ങൾ ഇഷ്ടമുള്ള പോലെ പൂരിപ്പിച്ചോ. കാരണം, അത് ഞാൻ പറഞ്ഞാൽ  SP ആണ്.

ഈ സംഭവം കൊണ്ട് എനിക്ക് 2 കാര്യങ്ങൾ കിട്ടി.

1. അപസ്മാരതോടുള്ള പേടി പോയ്‌.

2. മരുന്നല്ല എല്ലാ രോഗത്തിനുമുള്ള പ്രതിവിധി.!!!!!








Sunday, November 10, 2013

സ്മിത

housesurgeoncy diaries/ Medicine diaries/ സ്മിത



"സുജിത്തേ, നിന്നെ കാണണം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു. നിനക്ക് സരോജ് കുമാറിനെ ഓർമയില്ലേ?"

അനെസ്തേഷ്യപോസ്റ്റിങ്ങ്‌ ഹൗസ് സർജൻസിയിൽ ഇല്ലാത്തത് കൊണ്ട്, ഒരു സ്പെഷ്യൽ CPCR ക്ലാസ്സ്‌ ഞങ്ങൾക്ക് വേണ്ടി ക്രമികരിച്ചിരുന്നു. ഒരു ദിവസം 15 പേർക്ക് കയറാം. അതിൽ പങ്കെടുക്കാൻ സർജറി ലെക്ചർ ഹാളിൻറെ പുറത്തു കാത്തിരുന്നപ്പോളാണ് എൻറെ പഴയ ലേഡി അസിസ്റ്റന്റ്‌ ഹൗസ് സർജൻറെ ഈ ചോദ്യം. അസിസ്റ്റന്റ്‌ ഹൗസ് സർജൻ എന്ന് കേട്ടപ്പോൾ കണ്‍ഫ്യൂഷൻ ഒന്നും വേണ്ട.  triageഇൽ നിന്ന് രണ്ടു ഹൗസ് സർജൻമാർ ഓരോ അഞ്ചു ദിവസവും മെഡിസിനിലോട്ട് വിടാറുണ്ട്. ആദ്യത്തെ മൂന്നു ആഴ്ച അതിൽ ഒരാളേ ഞങ്ങളുടെ male വാർടിലോട്ടുo. അങ്ങനെ വരാറുള്ളവർക്ക് ഞാൻ തന്നെ നല്കിയ പേരാണ്‌ അസ്സി:ഹൗസ് സർജൻ..

സരോജ് കുമാറിനെ എനിക്ക് ഓർമ്മ വന്നു. പക്ഷെ അയാളെ നിങ്ങൾക്ക് പരിചയപെടുത്തുന്നത്തിന്റെ മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്--- DSH

****************************************************************


DSH..  അതെന്തുവാ സാധനം? ഞാൻ പി. ജി ഡോക്ടറോട് ചോദിച്ചു." Deliberate Self Harm".

"രണ്ടു പേരുടെയും diagnosis ഒന്ന് തന്നെ ആണല്ലോ.  "

"ടാ  , അത്മഹത്യാശ്രമം പത്തുവയസ്സുക്കാരൻ  നടത്തിയാലും ഇരുപത്തിമൂന്നുക്കാരൻ നടത്തിയാലും രണ്ടിനും ഒരേ പേരുതന്നെ വിളിക്കുള്ളു."

suicidal attempt എന്ന് എഴുതിയാൽ പോരെ എന്ന് ചിന്തിച്ചു ഞാൻ. എന്തായാലും ഇപ്പോൾ  കാര്യം മനസിലായല്ലോ. DSH എല്ലാ മെഡിസിൻ admission ദിവസങ്ങളിലും ഒരു അഞ്ചാറുഎണ്ണം എങ്കിലും കാണാറുണ്ട്. എങ്ങനൊക്കെ ആത്മഹത്യ ചെയ്യാം എന്ന വിഷയത്തിൽ പ്രസംഗിക്കാൻ പറഞ്ഞാൽ ഞാൻ തന്നെ ആവും ഒന്നാം സ്ഥാനക്കാരൻ.

1. ഏലി വിഷം
2. ഫുരുടാൻ, മലതിയോൻ അങ്ങനെ കുറെ organophosphorus സാധനങ്ങൾ
3. കിണറ്റിൽ  എടുത്തു ചാടൽ
4. കൈയിൽ ബ്ലേഡ് വെച്ച്  മുറിക്കൽ (പഴയ നമ്പർ )
5. ആസിഡ്, മണ്ണെണ്ണ കുടിക്കൽ 

ഈ കാലഘട്ടത്തിൽ  തൂങ്ങാനുള്ള ധൈര്യം ഒന്നും ആർക്കുമില്ല.

ഇതിൽ നിന്നെല്ലാം ഉപരിയായി ഇപ്പോൾ കണ്ടു വരുന്ന പ്രതിഭാസമുണ്ട്. അതീവ ധൈര്യശാലികൾക്കു മാത്രമേ അത് ചെയ്യാൻ പറ്റു.
 കണ്ണിൽ  കാണുന്ന മരുന്ന് എടുത്തു കഴിക്കും.
ഉദ :  mutliple tabs of paracetamol, or salbutamol or thyroxine etc etc

പാരാസിട്ടമോളൊക്കെ ഒരുപടെടുത്ത് കഴിച്ചാൽ കരളടിച്ചു പോവുകയേ ഉള്ളു, ചാകത്തില്ല എന്നൊക്കെ അറിയാവുന്നവർ ചുരുക്കം. പ്രതിരോധകുത്തിവെയ്പ്പിനെ പറ്റി ബോധവൽകരണം കൊടുക്കുന്നപോലെ ഈ കാര്യത്തിലും ഇനി ബോധവൽകരണം ആവാം. ഒന്നും വേണ്ട, എന്തിനും ഏതിനും ഗൂഗിൾ തിരയുന്ന ഇവർകൊക്കെ വ്യത്യസ്ഥമായ വഴികൾ കണ്ടെത്തി കൂടെ?

ഇനി കഥയിലേ നായകനിലേക്ക് വരാം. ഇത്തവണ നായകൻ  എന്ന് പറയാൻ പറ്റില്ല. നായകർ എന്ന് വേണം പറയാൻ കാരണം രണ്ടുപേരുണ്ട്. ആ അഡ്മിഷൻ ദിവസം ബുധനാഴ്ച അവർ രണ്ടു പേരും ഏകദേശം ഒരേ സമയതായിട്ടാണ് വന്നത്.

സരോജ് കുമാർ, 23 : പേര് കേട്ടപ്പോൾ തന്നെ ഉദയനാണ് താരത്തിലെ കഥാപാത്രം തന്നെയാണ് മനസ്സിൽ വന്നത്.. ആളെ കണ്ടാലും 1990കളിലെ ശ്രീനിവാസനെ പോലെ  തന്നെ ഉണ്ട്. കുറച്ചു കൂടി പൊക്കമുണ്ട്.
എന്താ വന്നതെന്ന് ചോദിച്ചപ്പോൾ ഒരു കൂസലുമില്ലാതെ എലിവിഷം കഴിച്ചെന്നു പറഞ്ഞു.

ബാലു, 10 : സത്യൻ അന്തികാടിന്റെ 'വിനോദയാത്ര' എന്ന സിനിമയിലെ "പാലും പഴവും കൈകളിൽ  ഏന്തി" എന്ന് പാടുന്ന പയ്യനെ പോലെ ഇരിക്കും ബാലുവിനെ കണ്ടാൽ. വളരെ ക്ഷീണിച്ചു അവശയാനായ പോലെ (ചുമ്മാ അഭിനയം) ആണ് അവൻറെ അമ്മ അവനെ കൊണ്ട് വന്നത്ത്.

"എന്താ കാര്യം ഇവിടെ കൊണ്ട് വരാൻ?" ഞാൻ ചോദിച്ചു

"മരുന്ന് കഴിച്ചു."

"മരുന്ന് കഴികുന്നത് നല്ലതല്ലേ. എന്ത് അസുഖത്തിനാണ് കഴിച്ചേ?"

എനിക്ക് കാര്യം മനസിലായില്ല എന്ന് തോന്നി അമ്മ ഇടയ്ക്ക് കേറി സംസാരിക്കാൻ തുടങ്ങിയപ്പോൾ, ഞാൻ അവരെ ശ്രദ്ധിക്കാതെ വീണ്ടും ബാലുവിനോട് തന്നെ സംസാരിച്ചു. അവൻ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു.
അല്പനേരം കഴിഞ്ഞ് 

"മരുന്ന് കൂടുതൽ കഴിച്ചു" അവൻ പറഞ്ഞു 

"അയ്യോ പാവം വിശപ്പ്‌ സഹിക്കാൻ വയ്യഞ്ഞിട്ടാണോ?" 
മറുപടി ഒന്നുമില്ല.

ഇനി അമ്മയ്ക്കുള്ളത്, "ഇവന് വീട്ടില് ഒന്നും കഴിക്കാൻ കൊടുക്കാറില്ലേ?"
വീണ്ടും മറുപടി ഒന്നുമില്ല. 
ഈ കാച്ചിയ ഡയലോഗ് ഒന്നും ഞാനായിട്ട് ഉണ്ടാക്കിയതല്ല. വരുന്ന എല്ലാ DSH കാരോടും സീനിയർ ഡോക്ടർമാർ പറയാറുള്ളതാണ്. ചൊറി പകരുന്ന അസുഖമാണെന്ന് പഠിച്ചത് ഉള്ളതാണ്. കുറെ കാലം ചൊറി കേട്ട് കേട്ട് ഞാനും നന്നായി ചൊറിയാൻ പഠിച്ചു. :-)

അഡ്മിറ്റ്‌ ചെയ്യപെടുന്ന രോഗികൾ വാർഡിലെ ആദ്യ രണ്ടു ദിവസം PSC വഴി സർക്കാർ ജോലിയിൽ പ്രവേശികുന്നവരെ പോലെയാണ്. ആദ്യം ഒരു ഓണം കേറാ മൂലയിലോട്ടു, പിന്നെ വലിയ രോഗികൾ (തലച്ചോറിൽ ബ്ലീഡ്, സർജറി കഴിഞ്ഞ രോഗികൾ, ഹൃദയഘാതം വന്ന്  ICUഇൽ thrombolyse ചെയ്തവർ)  വരുന്നതനുസരിച്ച് കട്ടിലുകൾ മാറി മാറി ഒടുവിൽ വെറും തറ തന്നെ ശരണം എന്ന് പറഞ്ഞു. നിലത്തും വരാന്തയിലും കിടക്കേണ്ടി വരും. 

നമ്മുടെ നായകന്മാർ ഇതുപോലെ ആയിരുന്നു. ആദ്യം വന്നപ്പോൾ നല്ല കട്ടിലിൽ നിവർന്നു കിടന്നു. പിന്നെ രണ്ടുപേരും കൂടി  ഒരു കട്ടിലിൽ, അവസാനം തറയിൽ, വാർഡിലെ തിരക്കോക്കെ മാറിയപ്പോൾ അവർ രണ്ടു പേരും അടുത്തുള്ള കട്ടിലുകളിൽ തന്നെ എത്തി.

DSH - മണ്ണെണ്ണയോ ആസിടോ കഴിച്ചി ട്ടുള്ളതല്ലെങ്ങിൽ, എഴുതുന്ന ആദ്യ രണ്ടു  orderഉകൾ 
1. NPO   (വിവ: Nil per oral, പച്ച മലയാളത്തിൽ പട്ടിണിക്ക് ഇടുക)
2. RTA    (വിവ : ryles tube aspiration, മൂക്കിൽ കുഴൽ ഇടുക)

ഈ രണ്ടു കാര്യങ്ങൾ കേസ് ഷീറ്റിൽ എഴുതാൻ എനിക്ക് ഭയങ്കര സന്തോഷമാണ്, അവ എഴുതാൻ ആരേലും മറന്നു പോയാൽ ഞാൻ ഓർമിപ്പിക്കും. ഇവ രണ്ടും ചെയുന്നത് ചികിത്സരീതിയിൽ പറഞ്ഞിട്ടുള്ളത് തന്നെ എങ്കിലും, മറ്റൊരു വ്യത്യസ്തമായ കാര്യം കൂടി ചെയ്യുന്നുണ്ട്. പട്ടിണി കിടന്നു മൂക്കിൽ കുഴലും ഇട്ടു മൂന്ന് ദിവസം കിടക്കുന്ന ഒരുത്തന്നും പിന്നിട് ആത്മഹത്യ ചെയ്യാൻ തോന്നുകില്ല.

ഈ കാര്യം ഞാൻ ഒരു തവണ എനിക്കൊപ്പമുള്ള ഒന്നാം വർഷ പി. ജി. ചേട്ടൻ ഡോ. അതുലിനോട് പറഞ്ഞപ്പോൾ കിട്ടിയ മറുപടി

"you are a sadist, my boy". 
(പിന്നിട് ഇതുവരെ ഞാൻ ആ ഗുട്ടൻസ് ആരോടും പറഞ്ഞിട്ടില്ല)

നമ്മുടെ നായകന്മാർ രണ്ടുപേരും ഒരു കട്ടിലിൽ ആയിരുന്നപ്പോള്ളാണ് , ഞാൻ ryles  ട്യൂബ് ഇടാൻ ചെന്നത്, സരോജിനാണ് ആദ്യം ഇട്ടത്. അടുത്തിരുന്ന് ബാലു അയാളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ആ ആശ്വാസവാക്കുകൾ സരോജിനു നന്നായി ഉപകരിച്ചു കാരണം രണ്ടാമത് ബാലുവിന് ഇട്ടപ്പോൾ അതെ വാക്കുകൾ തന്നെ സരോജ് ആവർത്തിച്ചു. 

ആത്മഹത്യശ്രമം നടത്തി അഡ്മിറ്റായാൽ ആരോഗ്യപരമായി പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും, കുറച്ചു ദിവസം ഒബ്സെർവെഷനുവേണ്ടി കിടത്തിയ ശേഷം മാത്രമേ  ഡിസ്ചാർജ് ചെയ്യു. അഡ്മിറ്റ്‌ ആകുന്നത്തിന്റെ പിറ്റേന്ന് മുതൽ ചോദിച്ചു തുടങ്ങും  സാറേ, ഡിസ്ചാർജ് തീരുമോ, ഡിസ്ചാർജ് തീരുമോ, എന്ന്. പതിവുപോലെ ഇവരും ചോദിച്ചു. വിട്ടില്ല.

പിന്നെ ചോദിക്കാതെ  ആയപ്പോൾ, ഞാൻ പതിയെ രണ്ടു കൂട്ടരെയും ശ്രദ്ധിച്ചു  തുടങ്ങി. അവരിപ്പോൾ വല്യ ഫ്രണ്ട്സ് ആയി. പതിയെ രോഗികൾ  ഒക്കെ ഡിസ്ചാർജ് ആയ തുടങ്ങിയപ്പോൾ, അവർ snake and ladder ഉം നാടൻ കളികളും ഒക്കെ തുടങ്ങി. ഞാനും പതിയെ ജാഡ ഒക്കെ വിട്ടു. അവരോടു കമ്പനി അടിച്ചു തുടങ്ങി. രണ്ടു പേരും എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു എന്ന് കണ്ടുപിടിക്കൽ ആയിരുന്നു എൻറെ ആദ്യ ഉദ്യമം.

ബാലുവിൻറെ കാര്യം വളരെ സിമ്പിൾ ആയിരുന്നു. ക്ലാസ്സിൽ പഠിക്കാത്തത്തിനു വീട്ടിൽ നിന്ന് വഴക്ക് പറഞ്ഞു. അവൻ ആരും ഇല്ലാതിരുന്ന സമയത്ത് കുറെ പരസിടമോൾ കഴിച്ചു. വന്നു രണ്ടു ദിവസം കൊണ്ട് തന്നെ ബാലു സിസ്റ്റർമാരുടെയും കൂടെയുള്ള ലേഡി ഹൗസ് സർജൻന്റെയും ഒക്കെ കണ്ണിലുണ്ണിയായി. പെണ്‍ വർഗത്തിന് ഒരു സ്പെഷ്യൽ frequency  ഉണ്ടെന്ന് മനസിലായി. ഞാൻ പിടിചെടുക്കാത്ത രണ്ടു കാര്യങ്ങൾ അവർ കണ്ടെത്തി.

1. അവൻ ഒരു dancer ആണെന്ന്.. ചെറിയ ആളൊന്നുമല്ല. അവൻറെ ഡാൻസ് youtube ഇൽ നിന്ന് ഞാനും സരോജും ബാലുവും ഒരുമിച്ചിരുന്നു കണ്ടു ഒരു ദിവസം. 

2. സിസ്റ്റർ പറഞ്ഞപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് " ഡോക്ടർജി, അവൻറെ മുടി നോക്കിയോ?" . അവൻറെ മുടി ഗ്രെയ് ചെയ്തിട്ടുണ്ട്. ഒരു പത്തു വയസുകരാൻ അങ്ങനെ ചെയ്തതാകാം ഈ അത്ഭുതത്തിനു കാരണം എന്ന് ഞാൻ ചിന്തിച്ചു.

സരോജിനു എന്ത് സംഭവിച്ചു എന്നുള്ളത് അവൻറെ വാക്കുകളിൽ നിന്ന് തന്നെ കേൾക്കാം.
" ഡോക്ടർ, സ്മിതയാണ് എല്ലാത്തിനും കാരണം. ഞാൻ ഒരുപാട് പുറകെ നടന്നു വളച്ച പെണ്ണാണ്‌. ഇപ്പൊ അവൾക് എന്നെ വേണ്ട. എൻറെ വീടിൻറെ അടുത്ത അവളുടെ വീടും, ഒരുപാട് കാലം പുറകെ നടന്നു കുറെ സാഹസങ്ങൾ കാണിച്ചു വളച്ചതാണ്. അവൾ പിന്നിട് ഫോണ്‍ എടുക്കില്ല. കണ്ടാൽ മിണ്ടില്ല."

"കുറെ കാലo ആയില്ലേ പിണക്കം തുടങ്ങിയിട്ട് പിന്നെ പെട്ടന്ന് ഇങ്ങനെ ചെയ്യാൻ?"

"അന്ന് അവളുടെ കല്യാണം ആയിരുന്നു. കെട്ടിയത് എൻറെ പോലെ അവളുടെ പുറകെ നടന്ന ഒരുത്തനെ. അവൻ ഗൾഫിൽ പോയി കാശുണ്ടാക്കി വന്നപ്പോൾ അവൾക് അവനെ മതി. അവൾ ഒരുകാലത്തും സന്തോഷത്തോടെ ജീവിക്കരുത്. മരിക്കാൻ  വേണ്ടി തന്നെയാണ് ഞാൻ അങ്ങനെ ചെയ്തേ."

കുറെ സംസാരിച്ചു വന്നപ്പോൾ അവൻ അവളുടെ കൂട്ടുകാരികളിൽ ഒരാൾക്ക് അശ്ലീല മെസ്സേജ് അയച്ചു എന്നും പറഞ്ഞാണ് അവർ തമ്മിൽ പിരിയാൻ കാരണം എന്ന് മനസിലാക്കി.
 "ഞാൻ അങ്ങനെ ചെയുമെന്ന് സാറിനു തോന്നുന്നുണ്ടോ?  ഈ പെണ്‍വർഗം തന്നെ ചതിയത്തികളല്ലേ സാറേ?" 

ഇതിനു ഞാൻ എന്ത് മറുപടി  പറയാനാ. എങ്കിലും, അവൾ പിരിയാൻ വേണ്ടി ഓരോ കാരണം കണ്ടെത്തിയതാണെന്ന് പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു.

രണ്ടു പേരും ഉള്ളിൽ  ഉള്ള വിഷമങ്ങളൊക്കെ പറഞ്ഞു തീർത്ത് പിന്നിടുള്ള ദിവസങ്ങൾ നല്ല ജോളി  ആക്കി. ഞാനും ഇടയ്ക്ക്  അവരുടെ കളികളിൽ പങ്ക്  ചേർന്നു. ഞങ്ങളുടെ ചർച്ചകളിൽ ലാലേട്ടനും മമ്മുക്കയും ഫഹദ് ഫാസിൽ മുതൽ സച്ചിൻ വരെ  കടന്നു വന്നു. രണ്ടു ദിവസം കൊണ്ട് നന്നായ് അടുത്ത് ഞങ്ങൾ. 

അവസാനം psychiatry counseling ഉം നടത്തി സന്തോഷത്തോടെ പറഞ്ഞു അയച്ചു.

DSH വന്നാൽ കേസ്‌ ഷീറ്റും ഡിസ്ചാർജുo എഴുതി സമയം കളയാം എന്നല്ലാതെ, അക്കടെമിക്ക് ആയിട്ട് ഒന്നും കിട്ടില്ല. അതുകൊണ്ട് ഞാൻ കണ്ണും അടച്ചു പ്രാർത്ഥിച്ചു "ദൈവമേ, ഇനി ആരും മനപൂർവo  വിഷം കഴിച്ചു വരല്ലേ casualityഇൽ "

പക്ഷെ, ഈ പ്രാർത്ഥനയിൽ താത്ത്വികമായ എന്തോ തെറ്റ് ഒളിഞ്ഞു ഇരിപ്പുണ്ടെന്ന് ഞാൻ ഒരു ആഴ്ച കഴിഞ്ഞു മനസിലാക്കി. 
അടുത്താഴ്ച അഡ്മിഷനിലും വന്നു വിഷം കഴിച്ച്.. മനപൂർവമല്ല. 
'Accidental ingestion of rat poison'. ഇരുപത് വയസുള്ള എന്ജിനിയരിംഗ് വിദ്യാർത്ഥിനി ഏലിയെ കൊല്ലാൻ വേണ്ടി അമ്മ എടുത്തു അടുക്കളയിൽ വച്ചിരുന്ന എലി വിഷം കലർത്തിയ കേക്ക് കഴിച്ചു.. 

എൻറെ പ്രാർത്ഥനയിലെ തെറ്റ് ഞാൻ തിരുത്തി. 
"ദൈവമേ, ഇനി ആരും മനപൂർവമായോ അബദ്ധത്തിലോ  വിഷം കഴിച്ചു വരല്ലേ casualityഇൽ "
എന്തായാലും, പെണ്‍കുട്ടികൾ അടുകളയിൽ കേറും എന്ന് അറിഞ്ഞതിൽ സന്തോഷം. 


****************************************************************

വീണ്ടും  സർജറി ലെക്ചർ ഹാളിൻറെ പുറതേക്ക്,

"സരോജ് കുമാർ, പിന്നെ എനിക്ക് ഓർമയുണ്ട്."

"അയാളുടെ പടം ഞാൻ പത്രത്തിൽ കണ്ടിരുന്നു. ഫോട്ടോയിൽ  പേരും കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു അയാൾ തന്നെയെന്ന്" ലേഡി ഹൗസ് സർജൻ പറഞ്ഞു.  

"അയ്യോ, അയാൾക്ക്  എന്തു പറ്റി?"

"അയാൾക്ക് ഒന്നും പറ്റിയില്ല. he raped a three and a half year old girl"

എൻറെ കിളി പോയി. കുറച്ചു നേരത്തേക്ക് എനിക്ക് ഒരു relay കിട്ടിയില്ല.
ഞാൻ കാതോർത്തപ്പോൾ ലേഡി ഹൗസ് സർജൻ പറഞ്ഞു കൊണ്ടിരുന്നതിന്റെ ബാക്കി കേട്ടു.

"എന്നാലും എത്ര തവണ ഞാൻ അയാൾടെ അടുത്തിരുന്ന് ബി.പി. യും പൾസുo എടുത്തതാണ്. വിശ്വസിക്കാൻ പറ്റുന്നില്ല"

പെട്ടന്ന് മെസ്സേജ് ടോണ്‍ ചിലച്ചു. "Today's CPCR classes are cancelled."








Sunday, November 3, 2013

മാലാഖ

Housesurgeoncy diaries/Medicine diaries/മാലാഖ 


ക്യാഷുവലിറ്റിയിൽ വെച്ചിരുന്നു ഞാൻ അയാളെ ആദ്യമായ് കണ്ടത്. പഴയ കാല സിനിമകളില  പ്രതാപവും സമ്പത്തും നഷ്ടപ്പെട്ട നായകനെയാണ് എനിക്ക് അയാളെ കണ്ടപ്പോൾ ഓർമ്മവന്നത്. കൂടെ രണ്ടു സ്ത്രീകളും ഒരു പുരുഷനും. പരിശോദിച്ചപ്പോൾ തലച്ചോറിലെ രക്തകുഴലുകൾ അടഞ്ഞത് കാരണം ഉണ്ടാകാവുന്ന സ്ട്രോക്ക് പോലെ തോന്നിച്ചു പക്ഷെ സാധാരണ സ്ട്രോകെ അല്ല ഇയാള്കെന്നു  മനസിലായി. C.T സ്കാനിന് വിടാൻ ഫോമിൽ എഴുതാൻ  വേണ്ടി പേര്ചോദിച്ചു.. "നസറുദ്ദിൻ ഷാ, 73വയസ്സ് " പഴയ ഹിന്ദി നടൻ നസറുദ്ദിൻ ഷായെ ഓർമവന്നു.

"ൻറെ വാപ്പ  നസറുദ്ദിൻ ഷാടെ ബല്യ ഫാൻ ആരാണു". ഞാൻ ചോദികാതെ തന്നെ അയാൾ ഇങ്ങോട്ട് പറഞ്ഞു.


 ഫ്രഷ്‌ ആയി സ്വയം ഒരു കേസ് കണ്ടുപിടിച്ചതിന്റെ  സന്തോഷം അധികം നീണ്ടു നിന്നില്ല. C.T സ്കാനിൽ "No significant abnormality detected" എന്നാണ് വന്നത്. ഒടുവിൽ വാർഡിലെ ഹൗസ് സർജനെ വിഷമിപ്പിക്കുന്ന ആ വാകുക്കൾ ഞാൻ എഴുതി " അഡ്മിറ്റ്‌ ഇൻ വാർഡ്‌ 22".



അഡ്മിഷൻ കഴിഞ്ഞുള്ള ദിവസം എനിക്ക് അവരെ നോക്കാൻ സമയം കിട്ടിയില്ല. മൂന്നു deathഉം bad ആയിടുള്ള രോഗികളെയും (bad- ക്രിട്ടികൽ സ്ഥിതിയിലുള്ള രോഗികൾ) പരിചരിക്കുമ്പോൾ താരതമ്യേന പ്രശ്നം കുറവുള്ളവരെ വിസ്മരിക്കും. വാർഡിൽ ഞങ്ങൾ ഹൗസ് സർജൻമാർ അനുഭവിക്കുന്ന ഏറ്റവും വല്യ പ്രശ്നം ടെസ്റ്റുകൾക്കുള്ള സ്ഥലം പറഞ്ഞു കൊടുക്കലാണ്. എത്ര പറഞ്ഞാലും വീണ്ടും നമ്മളോടും പുറത്തിറങ്ങി ലാബിൽ എത്തുന്നതുവരെ കാണുന്ന എല്ലാവരോടും ചോദിക്കും.

ഇതിനു ഒരു വിരമാമിടനാണ് ഞാൻ ഒരു ചാർട്ട് വാങ്ങി അതിൽ എല്ലാ ലാബുകളിലോട്ടും ഉള്ള വഴി എഴുതി ഇട്ടത്.ഇതു കൊണ്ടും വലിയ പ്രയോജനം ഒന്നും ഉണ്ടായില്ല എന്ന് പിന്നിട് മനസിലാക്കി. എഴുതി ഒട്ടിച്ച ചാർട്ടിന്റെ മുന്നില് നിന്നും ഒരു സ്ത്രീ എന്നോട് വഴി ചോദിച്ചു.


"എന്തെ ഈ എഴുതിയേകുന്നെ വായിക്കാൻ പറ്റുന്നില്ലേ?"



"എനിക്ക് വായിക്കാൻ അറിയില്ല സാറെ" എഴുതിയിട്ടും  വീണ്ടും വീണ്ടും വന്ന വന്നു ചോദിക്കുന്നതിന്റെ  ഗുട്ടന്സ് ഇപ്പോഴല്ലേ മനസിലായെ.



അവരുടെ കയ്യിലുള്ള തുണ്ടുപേപ്പറിൽ ഷായുടെ പേര് കണ്ടപ്പോഴാണ് അങ്ങനോരളുടെ കാര്യം ഞാൻ ഓർത്തത്‌. പെട്ടന്ന് തന്നെ അവരുടെ തൊട്ടടുത്ത ബെഡിലെ കൂട്ടിരിപ്പുകാരൻ വന്നു എന്റെ കൈയ്യിൽ നിന്നും പേപ്പർ വാങ്ങി.

"സാറേ, ഇവർക്ക് ഒന്നും അറിയില്ല. ഞാൻ കൊടുത്തോല്ലാം "


മെഡിക്കൽ കോളേജിലെ വാർഡുകൾ ചിലപ്പോൾ ഇങ്ങനാണ്. ഒരു കുടുബം പോലെ ഡോക്ടറും രോഗികളും കൂട്ടിരിപ്പുകാരും നഴ്സുമാരും ചേർന്ന് ഒരു കുടുബം പോലെ, കാരണം ഊണും ഉറക്കവും കുളിയും ജപവും എല്ലാം കുറെ ദിവസത്തേക്കു ഒരുമിച്ചല്ലേ. ഇവിടെ ഷായെടെ കാര്യങ്ങൾ നീങ്ങുന്നത്‌ ഈ ഒരുമകാരണം ആണ്.



"സാറേ, ഇവൾക് ഒന്നും അറിയില്ല. എന്തേലും ഉണ്ടേൽ ഞാൻ ചെയ്തോളാം."  സഹായിക്കാൻ വേറെ ആരും ഇല്ല എന്നത് ഞാൻ മനസിലാക്കിയതുകൊണ്ടാകും ഷാ അങ്ങനെ പറഞ്ഞത്



"എയ്യ്, അതൊന്നും ഇവിടെ പറ്റില്ല, രോഗികളെ അങ്ങനെ വാർഡിൽ നിന്ന് വിടില്ല. പിന്നെ തങ്ങള് ഈ വയ്യാത്ത കാലും വെച്ച് എങ്ങനെ നടക്കാനാണ്" ഞാൻ ചോദിച്ചു.

"നാളെ ആള് വരും സാറേ " ഭാര്യ  പറഞ്ഞു.


പിറ്റേന്ന് എട്ടു മണിക്ക് ബി   പി യും പൾസും എടുക്കാൻ ചെന്നപോൾ വീടുകരോക്കെ വന്നൊന്നു ചോദിച്ചു. ഷാ മുഖം കുനിച്ചു ഇരുന്നു.

"വന്നു സാർ. മകൻ വന്നിരുന്നു. പോയി" ഭാര്യ പറഞ്ഞു


"നിങ്ങൾക്ക് പിടിച്ചു നിർത്തി കൂടാരുന്നോ?" എനിക്ക് ദേഷ്യവും വിഷമവും ഒരുമിച്ചു വന്നു. ഒപ്പം അവരോടു ഒരു സഹതാപവും.



"ഡോക്ടർജി, ഇതൊക്കെ ഇവിടെ സ്ഥിരം അല്ലേ. മക്കളെ ഫോണിൽ വിളിച്ചു.. പേടിപ്പിച്ചാൽ മതി. പോല്സിനെ വിലിക്കുമെനൊക്കെ പറഞ്ഞു.." എനിക്കൊപ്പം നിന്ന സിസ്റ്റർ പറഞ്ഞു.. ക്ഷമിക്കണം സിസ്റ്റർജി പറഞ്ഞു. ഇവിടെ സിസ്റ്റർമാർ ബഹുമാനം കൂട്ടി "ജി" എന്ന് കൂടി ചേർക്കും . കേൾക്കാനൊരു സുഖം അല്ലേ. അതുകൊണ്ട് ഞങ്ങളും ജി ചേർതേ വിളിക്കു. ഞാൻ ഒരു എന്ജോയ്‌ ചെയ്ത് വർക്ക്‌ ചെയ്ത സുകന്യ എന്നൊരു കൊച്ചു സിസ്റ്റർ ഉണ്ട്. സിസ്റ്റർ ഞങ്ങളെ "ഡോകു" എന്നാണ് വിളിക്കാറ്..



" മകൻ വന്നു നമ്പർ എല്ലാം ഫോണിൽ നിന്ന് മായിച്ചു കളഞ്ഞു സാറേ,." ഞാൻ ആദ്യം ശ്രദ്ധിച്ചില്ല. അവർ വീണ്ടും അത് തന്നെ ഒരു വികാരവും ചേർക്കാതെ പറഞ്ഞു.



ഇങ്ങനെയും ക്രുരരായ മക്കളോ. നമ്മുടെ ലോകം പോയ പോക്കേ.ഒന്നുമല്ലെങ്ക്കിൽ ജന്മം തന്ന മാതാപിതാക്കളോട്  ഇങ്ങനൊക്കെ കാട്ടാമോ. അവർക്ക് 10 മക്കളുണ്ടെന്നും ആരും തിരിഞ്ഞു നോക്കാറില്ലെന്നും അവർ പറഞ്ഞു. ടി.വി കൊച്ചുബാവ എഴുതിയ വൃദ്ധസദനം എന്നൊരു നോവൽ എനിക്ക് ഓർമ്മ വന്നു. ജീവിതത്തിൻറെ സന്ധ്യ നേരത്തെ പറ്റി ഞാൻ ഒരുപാട് ചിന്തിച്ചു. വർധ്യകത്തിൽ ആരും നോക്കാനില്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ദുഃഖം അനുഭവിക്കുന്ന ഒരുപാടുപേരെ ഞാൻ ഇവിടെ കണ്ടു മുട്ടി. മനസ്സിൽ ,മുഴുവൻ ആ പത്തു മകളെയും ഞാൻ ഒരുപാട് പഴിച്ചു



ഇങ്ങനുള്ള സന്ദർഭങ്ങൽ ഉണ്ടായാൽ എന്നിലെ മാലാഖ ഉണരും. അവർക്ക് ചെയ്തു കൊടുക്കാൻ പറ്റുന്നതൊക്കെ ചെയ്തു കൊടുത്തു. ഞങ്ങളുടെ കോളേജിലെ സാമുഹ്യ സേവന സംഘടനായ "സ്പർശം " വഴിയൊക്കെ എന്നാൽ കഴിയുന്നതൊക്കെ ചെയ്തു.

ചീഫ് പ്രൊഫസർ വന്നപ്പോൾ C T യിൽ ഒന്നും തെളിയാത്തത് കൊണ്ട് M R I scan സ്കാൻ എടുക്കാൻ നിർദേശിച്ചു.

"വേണ്ട, ഡോക്ടറെ ഞങ്ങടെ പേര് വെട്ടിക്കോ" ഒരുപാട് കൂട്ടിരിപ്പുകാർ പറഞ്ഞു കേട്ടിട്ടുള്ളതാണ്‌. ഇങ്ങനെ പറഞ്ഞിട്ടുല്ലവരെല്ലാം ഞാൻ താഴെ പറഞ്ഞ ഗണത്തിൽ  ഉള്ളവരാകും.

1.  മെഡിക്കൽ കോളേജിലൊട്ട് വന്നാൽ മതി, രോഗം തന്നെ മാറിക്കോളും. നമ്മൾ വെറുതെ ഇരുന്നു കൊടുത്താൽ  മതി.
2. ഏതായാലും ഒരു അസുഖം വന്നില്ലേ എങ്കിൽ പിന്നെ കുറച്ചു കാര്യങ്ങൾ കൂട്ടി പറഞ്ഞു റെഫെരൽ വാങ്ങി മെഡിക്കൽ  കോളേജിൽ പോയി കിടക്കാം.
3. ഏതായാലും രക്ഷ പേടില്ല. പിന്നെ എന്തിനാ ഇതൊക്കെ ചെയ്യണേ.

ഷാ ഈ കൂട്ടത്തിൽ പെടില്ല. അയാളെ നോക്കാൻ കഴിവുള്ള ആരുമില്ല. ചിലവാക്കാൻ കാശുമില്ല. അയാൾക് ചികിത്സ കാർഡുള്ള കാര്യം അപ്പോഴാണ് ഞങ്ങളോടെ പറഞ്ഞത്. അത് എങ്ങനെ  ബുക്കിൽ പതിപിക്കണം എന്ന് അറിയതോണ്ട്  ഒന്നും ചെയ്തില്ല അവർ. അവസാനം ആ പണിയും കൂടി എനിക്ക് കിട്ടി. അവരോടുള്ള സഹതാപമാണോ, വാർഡിൽ നിന്ന് കുറച്ചു നേരം മാറി നല്കാനുള്ള അവസരം കിട്ടിയത്   കൊണ്ടാണോ എന്നറിയില്ല, ഞാൻ അതിനു തയ്യാറായ്.
അങ്ങനെ ഞാൻ ഒരു അറ്റൻറർ  ആയി മാറി കുറച്ചു നേരത്തേക്ക്. മുടിയൊക്കെ മറഞ്ഞു വളരെ ബഹുമാനത്തോടെയാണ് ആ സ്ത്രി എനിക്കൊപ്പം വന്നത്. പക്ഷെ അവർ എന്റെ ക്ഷമയുടെ നെല്ലിപലക കാണിപിച്ചു . കാരണം മറ്റൊന്നുമല്ല, എന്ത് ചോദിച്ചാലും ഒരു ഉത്തരമേ ഉള്ളു അവർക്ക്..

"അമ്മ സ്ഥലം ഇതാണ്?"
"നിങ്ങടെ മൊബൈൽ നമ്പർ"
"നിങ്ങടെ പേര് ചികിത്സ കാർഡിൽ ഉണ്ടോ?"
ഇങ്ങനെ കുറെ ചോദ്യം. 
എല്ലാത്തിന്റെയും ഉത്തരം " എനിക്ക് അറിയില്ല സാറേ?"

അവസാനം ഞാൻ ഗതി കേട്ടു ചോദിച്ചു "ഇതൊക്കെ പിന്നെ എനിക്കാണോ അറിയാവുന്നേ?"

കൂടെ എല്ലാ ഡോക്ടർമാരും ജീവതത്തിൽ ഒരിക്കലേലും പറഞ്ഞിടുള്ള ക്ലാസ്സിക്‌ ഡയലോഗ് ഞാനും പറഞ്ഞു.

" ഇതൊന്നും എനക്ക് വേണ്ടി അല്ല, ചെയ്യണേ, നിങ്ങൾക്ക് ജീവിക്കാൻ വേണ്ടിയാ. നിങ്ങൾക്ക്  വേണ്ടെങ്ങിൽ  എനിക്കും വേണ്ട."


ശേഷം കുറച്ചു ചോറിഞ്ഞെങ്ങിലും എല്ലാം ചെയ്യാൻ പറ്റി.അവർക്ക് ചികിത്സകാർഡ്‌ വഴി പുറത്തു നിന്ന് സ്കാൻ ചെയ്യാനുള്ള രേഘകളും വാങ്ങി. അപ്പോഴും അവരു കരയാരായ മട്ടിൽ നിന്ന് തുടങ്ങി. ഞാൻ നിർത്തി. റൗണ്ട്സിനു ശേഷo  വെല്ലപോഴുമുള്ള കാന്റീൻ ചായക്കുവേണ്ടി എന്നെ വിളിച്ചു സാർ .

ഞാൻ രണ്ടാം നിലയിലെ കാന്ടീനിലോട്ടു തിരിയും മുൻപ് മൂന്നാം നിലയിൽ അവർക്ക് തിരികെ പോകാനുള്ള വഴി പറഞ്ഞു കൊടുത്തു. പക്ഷെ ഞാൻ വരാതെ അവർ പോകാൻ കൂട്ടാകിയില്ല. എൻറെ കൈയിൽ സ്റ്റോക്കുള്ള ബാക്കി വഴക്ക് കൂടി അവർക്ക് കൊടുത്തിട്ട് ഞാൻ കാന്ട്ടീനിലോട്ടു പോരുന്നു. ചായ കുടിച്ചു കൊണ്ടിരുന്നപോൾ, ഷാടെ കാര്യം ചർച്ചയിൽ വന്നു.


"ആ സുജിത്തേ, ഷാടെ പോണ്ടാട്ടിക്കു ചിന്ന പൈത്യം ഇരിക്ക്. എന്തോ മാനസിക പ്രേശ്നമാച്ചു" തമിഴ് കലർന്ന മലയാളത്തിൽ ഒന്നാം വർഷ പി.ജി. ചേച്ചി ഡോ.മോനിഷ എന്നോട് പറഞ്ഞു.

മൊത്തം കേൾകുന്നതിന്റെ മുൻപ് തന്നെ ഞാൻ തിരിച്ചു ഓടി. വഴിയിൽ കരഞ്ഞു കൊണ്ട് ആ സ്ത്രി നില്പുണ്ടാർന്നു. അവരെ ആശ്വസിപിച്ചുകൊണ്ട് ഒരു വിധം ഞാൻ വാർഡിൽ എത്തി. വരുന്ന വഴിയിൽ എല്ലാം മറ്റുള്ളവർ എന്നെ പുച്ഛത്തോടെ നോക്കി നിന്നു. ഞാൻ എന്തോ അപരാധം ചെയ്ത മാതിരി .
വാർഡിൽ എത്തി ഞാൻ പതിയെ ബാക്കിഉള്ള ജോലികൾ ചെയ്തു തുടങ്ങി. സിസ്റ്റർ വന്നു വിളിച്ചപ്പോലാണ് ഞാൻ ആ കാഴ്ച കണ്ടേ. നിലത്തു കമയ്ന്നു കിടന്നു കരയുന്നു ആ സ്ത്രി. എനിക്ക് വല്ലാത്ത കുട്ടാ ബോധം തോന്നി. ഞാൻ അവിടെ പോയ്‌ ഇരുന്നു അവരെ ആശ്വസിപിച്ചു. പുറത്തു സ്കാനിനു കൊണ്ട് പോകാനുള്ള ക്രമികരണങ്ങളും ചെയ്തു കൊടുത്തു. അവരുടെ ഫോണിൽ നിന്ന് ഒരുപാട് പേരേ വില്ച്ചു നോക്കി ആരും ഫോണെടുത്തില്ല. ഒടുവിൽ ആ സ്ത്രിടെ സഹോദരിയെ കിട്ടി. അവർ വെരമെന്നു പറഞ്ഞു.


പിന്നിട് രണ്ടു ദിവസം എൻറെ അച്ഛൻറെ സഹോദരൻ മരണം കാരണം എനിക്ക് വരാൻ പറ്റിയില്ല..



മൂന്നാം ദിവസം ഞാൻ വാർഡിൽ എത്തിയപ്പോൾ ഒരാൾ എന്നെ കാണാൻ കാത്തു നില്കുന്നു.



"നിങ്ങൾ ആരാണ്?"



"സാർ, വിളിച്ചു വരുത്തിയ ആളാണ് ഞാൻ"



"നസറുദീൻറെ?"



"അതെ. സാർ, എനിക്കും മക്കളും കുടുംബവും ഉണ്ട്. അവരെ നോക്കാൻ വേണ്ടിയാണ് ഞാൻ രണ്ടാം ദിവസം തിരികെ പോയത്. അംഗൻവാടിയിൽ കഞ്ഞി വെച്ച് കൊടുത്ത ജീവികുന്നേ. അയാൾക്ക് പത്തു മക്കളുണ്ട് സാറേ. ആരും തരിച്ചു നോക്കില്ല. അവരെയും പറഞ്ഞിട്ട് കാര്യമില്ല. അങ്ങേര്  പത്തു തവണ കല്യാണം കഴിച്ചതാ. എന്റെ സഹോദരിയ പത്താം ഭാര്യ.  ഒറ്റ മക്കളെപ്പോലും അങ്ങേര് തിരിഞ്ഞു നോക്കിട്ടില്ല ഇതുവരെ "



*****************************************************************




അങ്ങ് ദൂരെ കട്ടിലിൽ ഒരു പ്രതപവാനെപോലെ അദ്ദേഹം കിടക്കുന്നു.

എന്റെ ചെവിയിൽ ഒരു ചിറകടി ശബ്ദം.
ഉള്ളിൽ എവിടെയോ ചേക്കേറിയ ആ മാലാഖ എങ്ങോട്ടോ പറന്നു പോയി