About the blog

അവസാനം അതും സംഭവിച്ചു ഞാനും ഒരു ഡോക്ടർ ആയി . നീണ്ട അഞ്ചു വർഷങ്ങൾ, ഇപ്പോൾ ചിന്തിക്കുമ്പോൾ പെട്ടന്ന് കടന്നു പോയപോലെ. ഞാൻ ഡോക്ടർ ജീവിതത്തിലേക്ക് പിച്ച വെച്ച് കയറുകയാണ് . ഒരു സാധാരണ മനുഷ്യനിൽ നിന്ന് വൈദ്യനായ് മാറുമ്പോൾ, ഒരു പിഞ്ചു പയ്യനെപോലെ മുന്നില് കാണുന്ന ചെറിയ കാര്യങ്ങൾ പോലും കൌതുകം ഉണർ ത്തുന്നു. ആ ചെറിയ കാര്യങ്ങൾ അഥവാ കൌതുകങ്ങൾ ചെറുകഥകളായി മാറ്റുകയാണ് ഈ ബ്ലോഗിലൂടെ.
-ഡോ. സുജിത്ത് വർഗീസ് എബ്രഹാം

Sunday, December 29, 2013

പ്രേമലേഖനം

പ്രേമലേഖനം

2011 


എം.ബി.ബി.എസ് മൂന്നാം വർഷത്തിലെ സൈക്യാട്രി പോസ്റ്റിങ്ങ്‌ ആദ്യ ദിവസം. സൈക്യാട്രി പോസ്റ്റിങ്ങ്‌ തുടങ്ങുന്നതിൻറെ ഒരു ത്രിൽ മനസ്സിൽ തളം കെട്ടി നിൽക്കുന്നു. മനസ്സ് എന്ന് പറയുന്നത് അനന്തവും അജ്ഞാതവും ആണെന്നും ഒരു പ്രഹേളിക ആണെന്നും ഒക്കെ കേട്ടിട്ടുണ്ട്. എന്താണ് സംഭവം എന്ന് ആദ്യമായിട്ട് അറിയാൻ പോവുകയാണ്. ഇതിന് മുൻപ്  സൈക്യാട്രിയിൽ  ആകെയുള്ള exposure പ്രിയദർശൻറെ താളവട്ടം, കെ. മധുവിൻറെ അടിക്കുറിപ്പ് എന്നിവ മാത്രമാണ്. ആകെ അറിയാവുന്ന സൈക്യാട്രിസ്റ്റ് മണിചിത്രതാഴിലെ  ഡോ. സണ്ണി മാത്രം.

അങ്ങനെ ഞാൻ ആദ്യം തന്നെ സൈക്യാട്രി ലെക്ചർ ഹാള്ളിൽ എത്തി സ്ഥലം പിടിച്ചു. ( ഏതൊരു ആണ്‍കുട്ടിയെയും പോലെ ഏറ്റവും പുറകിലെ സീറ്റിൽ :-) ) ക്ലാസ്സ്‌ ആരംഭിച്ചു. സൈക്യാട്രിയുടെ introduction അല്ലേ. ഞാൻ ആകാംഷയോടെ കേട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ലെക്ചർ ഹാളിനോടു ചേർന്നുള്ള സൈക്യാട്രി പെണ്ണുങ്ങളുടെ വാർഡിൽ നിന്ന് ഉറക്കെ ആരോ സംസാരിക്കുന്ന ശബ്ദം. ഒന്നും വ്യക്തമല്ല. ഞാൻ ക്ലാസ്സിൽ ശ്രദ്ധിക്കാൻ ശ്രമിച്ചെങ്കിലും ആ ശബ്ദം ഉറക്കെ ആയി കൊണ്ടിരുന്നു. അധികം പ്രായം ഒന്നും ഇല്ലാത്ത ആരോ ആണ്.ഏറ്റവും പുറകിൽ ഡോറിനോട് ചേർന്നുള്ള കസേരയിൽ ഇരികുന്നത് കൊണ്ടാവാം എൻറെ ശ്രദ്ധ തിരിയാൻ കാരണം.  

 "എന്നെ വിടു അമ്മ. ഞാൻ ഒന്ന് നടന്നിട്ട് വരാം. ഈ അമ്മ എന്തൊരു സാധനമാ. ഒന്നിനും സമ്മതിക്കില്ല.." അങ്ങനെ  ഒരു അമ്മയും മോളും തമ്മിലുള്ള സംഭാഷണം ആണെന്ന് മനസിലായി. ഇനി അമ്മയ്ക്ക് ആണോ മോൾക്കാണോ വട്ട് എന്ന് കണ്ടു പിടിക്കണം. 

പക്ഷെ അതൊക്കെ കണ്ടു പിടിക്കും മുൻപേ. ആള്  ലെക്ചർ ഹാളിൻറെ പുറത്തു എത്തി. 

"ആരാടാ  അകത്തു ക്ലാസ്സ്‌ എടുക്കുന്നെ?" ഒടുവിൽ ക്ലാസ്സിലെ എല്ലാവരുടെയും  ശ്രദ്ധ അവർ പിടിച്ചെടുത്തു. പഠിപ്പിച്ചു കൊണ്ടിരുന്ന സാർ മാത്രം ' ഇതൊക്കെ  നമ്മൾ എത്ര കണ്ടതാണേന്ന' മട്ടിൽ ക്ലാസ്സ്‌ തുടർന്നു. 

"എനിക്കും ക്ലാസ്സ്‌ കേൾക്കണം അമ്മ. എന്നെ വിട്. എത്ര നാളായി ഒരു ക്ലാസ്സ്‌ കേട്ടിട്ട്. എനിക്ക് ഇപ്പോ ക്ലാസ്സിൽ കേറണം." ഡയലോഗ് തീർക്കും മുൻപ് അവൾ ക്ലാസ്സിനുള്ളിൽ കേറി. 

പെട്ടന്ന് സാർ, "ഇതാരാ ജിൻസിയോ? ക്ലാസ്സിനു കേൾക്കണോ ഇരുന്നോളു." 

അവൾ നല്ല മാന്യയായി എൻറെ തൊട്ടടുത്ത കസേരയിൽ ഇരുന്നു. സാർ നിർവികാരനായി ക്ലാസ്സ്‌ തുടർന്നു. 

കണ്ടാൽ അല്പം വണ്ണം കൂടുതൽ ആണേലും സ്കൂളിൽ പഠിക്കുന്ന പ്രായമേ കാണു. നല്ല കുട്ടി ഒന്നും മിണ്ടാതെ ഇരുന്നു ക്ലാസ്സ്‌ കേട്ടു. 

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഞൊണ്ടൽ. " എൻറെ അടുത്ത് നിന്ന് എഴുന്നേറ്റു പോകാൻ തോന്നുന്നുണ്ടോ?" ഞാൻ ഇളഭ്യനായി തോന്നുന്നില്ല എന്ന മട്ടിൽ തല ആട്ടി.  
"സാധാരണ ആരും അധികം നേരം എൻറെ അടുത്ത് ഇരിക്കാറില്ല."

ഞാൻ അതൊന്നും കേൾക്കാത്ത മട്ടിൽ സാറിനെ നോക്കി ഇരുന്നു. പക്ഷെ ക്ലാസ്സ്‌ കേട്ടില്ല. 
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും  ഒരു ഞൊണ്ടൽ, " നിൻറെ കഴുത്തിന്‌ നല്ല നീളം ആണല്ലോ. ഞാൻ കഴുത്ത് പിടിച്ചു ഞെക്കിക്കോട്ടേ" 

ആരും ഖേദിക്കില്ലെങ്കിൽ ഞാൻ സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റിൻറെ വരികൾ കടം എടുക്കുവാണ് " പണി പാളി മോനേ" . എൻറെ അടി മുതൽ മുടി വരെ വിറച്ചു ഞാൻ അവിടെ ഒന്നും മിണ്ടാതെ ഇരുന്നു. 

അപ്പോഴാണ്‌  ദൈവം എന്നൊരാൾ മുകളിൽ ഉണ്ടെന്ന് തെളിയിച്ച് കൊണ്ട് സാറിൻറെ ഒരു ചോദ്യം. " so  tell me the different types of memory? ആ കണ്ണാടി വച്ച ആൾ പറ." അവളുടെ കൈകൾ എൻറെ തൊണ്ടയിൽ എത്തും മുൻപ് ഞാൻ എഴുന്നേറ്റു. മനസ്സിൽ 'thank you  സർ,  thank you  സർ' എന്ന് ഒരു നൂറുവട്ടം പറഞ്ഞു കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നു.

ഇതായിരുന്നു സൈക്യാട്രിയിലെ എൻറെ ആദ്യ ദിവസം.

2013 ഡിസംബർ 

അങ്ങനെ വീണ്ടും ഒരു സൈക്യാട്രി കാലം വരവായി. ഒന്നരമാസം മെഡിസി നിൽ ഒരു ഡോക്ടർക്ക്  കുറഞ്ഞത്‌ 30 രോഗികൾ എന്ന അനുപാതത്തിൽ മുൾമുനയിൽ നിന്ന് ജോലി ചെയ്തതാണ്. ഇവിടെ എത്തിയപ്പോൾ ഒരു രോഗിക്ക് 3 ഡോക്ടർ എന്ന അനുപാതമായി. അതു കൊണ്ട് തന്നെ ഒരു relaxed ഫീലിംഗ് ആയിരുന്നു മൊത്തത്തിൽ. ആകെ 3 യുണിറ്റ്, ഓരോ  മൂന്നാം ദിവസവും OP. എന്നെ female വാർഡിലാണ് പോസ്റ്റ്‌ ചെയ്തത്. എൻറെ യുണിറ്റിൽ  ഒപ്പം ഹൗസ് സർജൻ ആയിട്ട് സുഹൈൽ, പിന്നെ സൈക്യാട്രിയിൽ PG  ചെയുന്ന മൂന്ന് ഡോക്ടർമാർ (അതിൽ ഒരാൾ മലയാള സിനിമയിലെ വളരെ പ്രസിദ്ധനായ ഒരു നടൻറെ മകൾ). ഞങ്ങൾ 6 പേർ ഒപ്പിട്ട ശേഷം വാർഡിലെ വിശാലമായ ടേബിളിൽ വന്നിരുന്നു കത്തി വെയ്ക്കും. വളരെ നല്ലൊരു അനുഭവമായിരുന്നു ആ സമയം. സൂര്യന് കീഴിലുള്ള ഒരു മാതിരി എല്ലാം ഞങ്ങൾക്ക് വിഷയം ആയിട്ടുണ്ട്. യുണിറ്റിലെ സീനിയർ ഡോക്ടർമാർ വരുമ്പോൾ റൌണ്ട്സ് എടുക്കും. ചില ദിവസങ്ങളിൽ രാവിലെയും ഉച്ച കഴിഞ്ഞും ക്ലാസ്സ്‌ കാണാറുണ്ട്. ഇതായിരുന്നു സൈക്യാട്രിയിലെ ദിനചര്യകൾ.

എന്താണ് കാരണം എന്നൊന്നും എനിക്ക് അറിയില്ല. സൈക്യാട്രിയിൽ ഒരു ചെറിയ  interest ഉണ്ട്എനിക്ക്. പൊതു സമൂഹത്തിന് ഉള്ള പോലെ തന്നെ മനോരോഗങ്ങളെ പറ്റിയും അവയുടെ ചികിത്സയെ പറ്റിയും ഒക്കെ ഒരു ആകാംഷയും ദുരുഹതയും എൻറെ മനസിലുണ്ട്. ആ ബെഞ്ചിൽ വന്നിരിക്കുമ്പോൾ വാർഡിലെ എല്ലാ കാര്യങ്ങളും കാണാം. ഞാൻ ചുറ്റുമുള്ള ഓരോ രോഗികളെയും ശ്രദ്ധിച്ചു തുടങ്ങി.  പതിയെ പതിയെ ഓരോ രോഗികളെ പറ്റിയും ഞാൻ പഠിച്ചു തുടങ്ങി. ഞാൻ മനസിലാക്കിയത്- മനോരോഗങ്ങൾക്ക് മെഡിക്കൽ വശത്തെക്കാൾ ഒരു സോഷ്യൽ വശമാണ് കൂടുതൽ ഉള്ളത്. dementia , alzheimers പോലെ ഉള്ള ചുരുക്കം ചില രോഗങ്ങൾ മാത്രമേ ശരീരത്തിനുള്ളിലെ ഒരു പത്തോളജി കാരണം ഉണ്ടാവുന്നുള്ളൂ. ബാക്കി ഉള്ളവ സമൂഹവും സാഹചര്യവും മനസ്സിൽ എല്പ്പിക്കുന്ന മുറിവ് കാരണം ഉണ്ടാവുന്നതാണ്. ചുരുക്കത്തിൽ ഒരു രോഗിയും ഒരു കഥയാണ്‌.

എൻറെ യുണിറ്റിൽ ഒരു 20 വയസ്സ് വരുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. അവൾക്ക് വന്ന ഒരു മിസ്സ്‌ കാളിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നേരിട്ട് കണ്ടിട്ടില്ലാത്ത  ഒരു അപരിചിതനുമായ് ഫോണിലൂടെ ഇഷ്ടത്തിലായി. കുറെ കാലം സംസാരിച്ചു കഴിഞ്ഞപ്പോൾ ആ ശബ്ദത്തിന് അവൾ അടിമയായി. വീട്ടുകാർ കണ്ടു പിടിച്ചു. ഫോണ്‍ പിടിച്ചു വാങ്ങി. സംസാരിക്കാൻ ആവാതെ വന്നപ്പോൾ വീട്ടിൽ വല്ലാതെ പെരുമാറാൻ തുടങ്ങി. ഒടുവിൽ ഫോണ്‍ തിരികെ കൊടുത്തു. ഇയാൾ ഒരു പട്ടാളക്കാരൻ ആണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇവളുടെ വീട്ടുകാർ സംസാരിക്കാൻ ശ്രമിക്കുമ്പോൾ അയാൾ ഫോണ്‍ കട്ട്‌ ചെയ്യും. ഒടുവിൽ അങ്ങനെ ഒരാൾ ഇല്ല. എല്ലാം ഇവൾക്ക് തോന്നുന്നതനെന്നും പറഞ്ഞാണ് വീട്ടുക്കാർ ഇവിടെ കൊണ്ട് വന്നത്. പക്ഷെ, ഇവിടെ ഡോക്ടർമാരുടെ സഹായത്തോടെ അയാളെ കണ്ടെത്തിയപ്പോൾ, അയാൾ രണ്ടു കുട്ടികളൊക്കെ ഉള്ള ഒരു കുടുംബസ്ഥൻ. ഇതൊരു സാമ്പിൾ മാത്രം. ഇതുപോലെ കുഴഞ്ഞു മറിഞ്ഞ ഒരുപാട് സംഭവങ്ങൾ.

ശാന്തമായി സംസാരിക്കുന്നതിനിടയിൽ പെട്ടന്ന് ഒരു കാരണവുമില്ലാതെ ദേഷ്യം കാണിക്കുന്ന borderline personality  disorder, പത്രങ്ങളിൽ പീഡന കഥകൾ വായിച്ചു അതുപോലെ എന്തെങ്കിലും തൻറെ മകൾക്ക് സംഭവിക്കും എന്ന പേടിയിൽ ജീവിക്കുന്ന ഒരു anxiety  disorder കാരി, തൻറെ മകൾ തന്നെ സ്നേഹിക്കുന്നില്ല എന്ന വിചാരത്തിൽ depression  ൽ ജീവിക്കുന്ന ഒരു 53 വയസ്സ് കാരി, അങ്ങനെ ഇങ്ങനെ കുറേപേർ. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി കാഴ്ചയിൽ ഒരു പ്രശ്നവും ഇല്ലാത്ത, ഒരു 25 വയസ്സൊക്കെ തോന്നിക്കുന്ന ഒരു യുവതിയുണ്ടായിരുന്നു ആ വാർഡിൽ. എൻറെ യുണിറ്റിൽ അല്ലാത്ത രോഗി ആയത്  കൊണ്ട് അവരുടെ കേസ് അറിയാൻ വഴിയില്ല.  അവർക്ക് എന്താണ് കുഴപ്പം എന്ന് കണ്ടുപിടിക്കണം എന്ന് വിച്ചരിചിരുന്നപ്പോഴാണ് ഒരു അവസരം കൈയിൽ വന്നു വീണത്‌. ഞാൻ female വാർഡിലെ ബെഞ്ചിൽ ഞങ്ങളുടെ യുണിടിൻറെ റൌണ്ട്സിനു വേണ്ടി കാത്തിരിക്കുകുയാണ്. അവിടെ മറ്റൊരു യുണിടിൻറെ റൌണ്ട്സ് നടക്കുന്നു.

പരമ്പരകതമായി പകർന്നു കിട്ടിയ ഒരു ഹൗസ് സർജൻ നിയമമുണ്ട്. 'ഹൗസ് സർജൻമാരെ, നിങ്ങൾ വെറുതെ ഇരിക്കുമ്പോൾ ആരും കാണരുത്. കണ്ടാൽ ജോലി കിട്ടും', ഈ മൂലനിയമം തെറ്റിച്ചു ഇരുന്നതിനാൽ എനിക്ക് പണി കിട്ടി. ഈ ലോകത്ത് ഹൗസ് സർജൻമാർക്കു അല്ലാതെ മറ്റൊരു ഡോക്ടർമാർക്കും  ആർക്കും ചെയ്യാൻ കഴിയാത്ത ജോലി. സൂക്ഷ്മമായി ചെയ്തില്ലെങ്കിൽ രോഗിയുടെ ജീവന് വരെ ഭീഷണി ആകാവുന്ന ജോലി.

"മോനേ കുട്ടാ (ഈ സ്നേഹത്തോടെ ഉള്ള വിളി കേട്ടാലേ മനസിലാവില്ലേ എന്തോ പണി തരാനാണെന്ന്) , ഈ രോഗിയുടെ BP ഒന്ന് എടുത്തു പറ?"

കഥയുടെ ബാക്കി ഭാഗം തുടങ്ങും മുൻപ് BP യെ പറ്റി. രണ്ടു വാക്ക്. ഹൗസ് സർജൻസി ചെയ്തിട്ടുള്ള എല്ലാവരും, ആദ്യം സ്നേഹിക്കുകയും പിന്നിട് വെറുക്കുകയും ചെയുന്ന സാധനമാണ് BP മഷീൻ. ദേശീയ പക്ഷി, മൃഗം എന്നൊക്കെ പറയുന്ന പോലെ ഹൗസ് സർജൻമാരുടെ ദേശീയ മഷീൻ ആണ് BP മഷീൻ. ചില ഡിപ്പാർറ്റ്മെന്റിൽ BP എടുക്കാൻ മാത്രം ഉപയോഗിക്കുന്ന റോബോട്ടുകളാണ് ഹൗസ് സർജൻമാർ. ചില സ്ഥലങ്ങൾ രോഗികൾക്ക് ഇടയിൽ നമ്മൾ അറിയപ്പെടുന്നത് തന്നെ BP ഡോക്ടർ എന്നാണ്. ചില ഹൗസ് സർജൻമാർ രാത്രിയിൽ BP മഷീൻ സ്വപ്നം കണ്ടു ഞെട്ടി എഴുന്നേൽക്കാറുണ്ടത്രേ. ഈ വിഷയത്തിൻറെ അഗാധതയിലേക്ക്‌ കീറി മുറിച്ചു കടക്കാൻ ഞാൻ ഇല്ല.

പക്ഷെ ഇവിടെ ഞാൻ സന്തോഷത്തോടെ BP എടുത്തു. അവരെ അറിയാനുള്ള പിടിവള്ളി അല്ലേ വന്നു വീണേ. റൌണ്ട്സ് കഴിഞ്ഞു സീനിയർ ഡോക്ടർമാർ പോയി കഴിഞ്ഞും അവർ എൻറെ തൊട്ടടുത്ത സ്ടൂളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.

ഞാൻ വെറും ഒരു BP ഡോക്ടർ അല്ല എന്ന് കാണിക്കാൻ വേണ്ടി, സാധാരണ എല്ലാ സൈക്യാട്രിസ്റ്റ്കളും ചോദിക്കുന്ന ചോദ്യം അങ്ങ്  ചോദിച്ചു. (ആ ബെഞ്ചിൽ വന്നിരുന്നു കിട്ടിയ ഓരോ പൊടി കൈകൾ)

"ഇപ്പോൾ എന്ത് തോന്നുന്നു. (പെട്ടന്ന് മേശ പുറത്തു കിടന്നു അവരുടെ ബുക്കിലേക്ക് നോക്കി പേര് കണ്ടു പിടിച്ചു) ലേഖക്ക്?"

"വളരെ ശാന്തം ആണ്. ഇവിടെ ഏകാന്തതയിലല്ലോ. ഈ വാർഡിൽ നടക്കുന്ന അതും ഇതും കാര്യങ്ങൾ നോക്കിയിരിക്കും." നാച്ചുറൽ ആയിടുള്ള മറുപടി. എനിക്ക് രോഗത്തെ പറ്റിയെല്ലാം അറിയാം എന്ന തെറ്റിദ്ധാരണയിൽ ആവാം ഇങ്ങനെ സംസാരിച്ചേ.

"അപ്പോൾ ഒറ്റപെടൽ ആണോ പ്രശ്നങ്ങളുടെ കാരണം" ഞാൻ തന്നെ ആണോ ആ ചോദ്യം ചോദിച്ചത്. ഒരു സൈക്യാട്രിസ്റ്റ് ചുവ വന്നു തുടങ്ങിയല്ലോ ഭാഷയിൽ.

"ശരീരത്തിൻറെ അല്ല, മനസിൻറെ ഒട്ടപെടലാണ് സർ പ്രശ്നം."
എനിക്ക് ഇഷ്ടപ്പെട്ടു ആ ഉത്തരവും അവരെയും. ആ വർത്തമാനം അധികം നീണ്ടു നിന്നില്ല. എൻറെ യുണിറ്റിൻറെ റൌണ്ട്സ് തുടങ്ങിയപ്പോൾ അവർ പോയി. തൊട്ട് അടുത്ത ദിവസവും ഇത്പോലെ അവർ BP എടുക്കാൻ എൻറെ അടുത്ത് വന്നിരുന്നു. പതിവുപോലെ അതെ ചോദ്യം തുടർന്നു.

"ഇന്ന് എന്ത് തോന്നുന്നു ലേഖ?"

അതിന് നല്ലൊരു ഉത്തരവും അവർ തരും. ഇങ്ങനെ എല്ലാ ദിവസവും അവരുമായ് ഒരുപാട് സംസാരിക്കും. അവരെ പറ്റിയുള്ള വിവരം മുഴുവൻ ഞാൻ ചോദിച്ചു അറിഞ്ഞു. ലേഖ  രാഘവ്. 28 വയസ്സ്.  സ്ഥലം-തിരുവനന്തപുരം (തന്നെ! തന്നെ!) ഇടത്തരം കുടുംബം. പഠിക്കാൻ ഭേദം ആയിരുന്നു. മലയാളത്തിൽ ബിരുദം നേടി. ഇപ്പോൾ ഒരു സർക്കാർ ഓഫീസിൽ നല്ല ജോല്ലിയുണ്ട്. അടുത്തിടെ വിവാഹം കഴിച്ചു. തൻറെ പ്രശ്നങ്ങളൊക്കെ അറിയാവുന്ന , കൂടെ ഓഫീസിൽ ജോലി നോക്കുന്ന ഒരാൾ തന്നെ എന്നാണ് അവൾ പറഞ്ഞത്. രണ്ട്-മൂന്ന് ദിവസം കൊണ്ട് തന്നെ ഞങ്ങൾ നല്ല സുഹൃത്തുകൾ ആയി. മലയാളം പഠിച്ചിട്ടുള്ളത്തു കൊണ്ടാവാം അവൾക്ക് ഒരിത്തിരി തത്ത്വജ്ഞാനി സംസാരം അല്പം കൂടുതലാണ്. ഒരിക്കൽ  പ്രണയത്തെ പറ്റി അവൾ പറഞ്ഞത് ഞാൻ ഓർക്കുന്നു.

"ആരോടും എപ്പോഴും തോന്നാവുന്ന ഒരു സാർവർത്രീകമായ വികാരമാണ്  പ്രണയം. അത് അപാരധയാണ്. തുടക്കവും ഒടുക്കവും ഇല്ല."

ഞാനും അങ്ങോട്ട്‌ ഒരു തത്ത്വം പറഞ്ഞു.

"ഞാൻ ഒരാളെ ഇഷ്ടപ്പെടുന്നു എന്നുള്ളത് കൊണ്ട് അവൾ എന്നെ തിരിച്ചു ഇഷ്ടപ്പെടാൻ പാടില്ല. love must be mutual."

അതിനോട് അവൾ യോജിച്ചില്ല. അങ്ങനെ ആണേൽ ലോകത്തിലെ മിക്ക പ്രണയങ്ങളും ഉണ്ടാകില്ലായിരുന്നു എന്നാണ് അവൾ പറഞ്ഞു.

എല്ലാ ദിവസവും പോലെ ഞാൻ എന്ത് തോന്നുന്നു എന്ന ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു. ഒരു ദിവസം അവൾ നല്കിയ മറുപടി ഇതായിരുന്നു.


"നമ്മുക്ക് എന്ത് തോന്നുന്നു എന്നതല്ല. മറ്റുളവർക്ക് നമ്മളെ പറ്റി എന്ത് തോന്നുന്നു എന്ന് ഉള്ളതിലാണ് കാര്യം? എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടോ തോന്നിയിട്ടോ ഇവിടെ യാതൊരു കാര്യവുമില്ല. ഡോക്ടർക്ക്‌ തോന്നണം എൻറെ അസുഖം എന്ത് മാത്രം ആയെന്ന്"

അത് എന്നോടുള്ള ഒരു ചോദ്യം ആണെന്ന് ഞാൻ സ്വയം ചിന്തിച്ചു ഉത്തരം നല്കി. " എനിക്ക് ലേഖയ്ക്ക് ഒരു കുഴപ്പവും ഉള്ളതായിട്ട് തോന്നുന്നില്ല. you are perfectly alright" സത്യത്തിൽ അവൾ എന്നെക്കാൾ നോർമൽ ആയ ഒരു മനുഷ്യൻ ആയിട്ടാണ് എനിക്ക് തോന്നിച്ചത്. വേറൊരു വിധത്തിൽ ചിന്തിച്ചാൽ ഞാൻ ഒരു മനോരോഗിയും അവൾ ഒരു സാധാരണ സ്ത്രീയും.. ഹ ഹ ഹാ

ഞാൻ പറഞ്ഞതിനെ അവൾ അനുകൂലിക്കുമെന്ന് വിചാരിച്ചു. പക്ഷെ, അവൾ എന്നെ ഞെട്ടിച്ചു. "ഡോക്ടർക്ക്, ഒരു സൈക്യാട്രിസ്റ്റ് ആവാനുള്ള ഭാവി ഇല്ല. എനിക്ക് എന്തോ കുഴപ്പം ഉണ്ട്. അല്ലാതെ ഇവിടെ എന്നെ പിടിച്ചു കിടത്തില്ല."

അവൾ പോയി കഴിഞ്ഞപ്പോൾ തൊട്ടടുത്തിരുന്നു ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച ഒരു PG ഡോക്ടർ എനിക്ക് ഒരു കത്ത് നല്കി. ലേഖ ഇവിടെ അഡ്മിറ്റ്‌ ആവാൻ കാരണമായ കത്താണിത്. വായിക്ക്.



പ്രിയപ്പെട്ട സാറിന്,

മേമ്മല രാഘവേന്ദ്രന്റെ ഇളയ മകൾ ലേഖ രാഘവ് ആണ് ഞാൻ. എനിക്ക് 16 വയസ്സിൽ ഒരു നഗവീഴ്ച ഉണ്ടായി. നാഗങ്ങൾ ഇഴയുന്നതായും, ഒരു നാഗം വിഴുങ്ങുന്നതായും, നാഗം ഉമ്മ നല്കിയതായും, ഒരു കുഞ്ഞു നാഗം ബ്രീസ്റ്റിൽ കൊത്തിയാതായും, അവയവങ്ങളിൽ നിന്ന് റേപ്പ് ടെണ്ടൻസിയും, പെട്ടന്ന് വികാരങ്ങൾ പറിഞ്ഞു പോകുന്ന വേദനയും തോന്നി. അതിനൊന്നും തക്കതായ പ്രതിവിധി കാണാൻ ആരും തുനിഞ്ഞില്ല. കുട്ടിക്കാലത്തും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. അത് ശാലു ചെയ്തതാണെന്ന് ഞാൻ ചൂണ്ടി കാണിച്ചിട്ടുണ്ട്.

സ്കൂളിൽ പഠിക്കുമ്പോൾ അനകൊണ്ട എന്നാ ഇംഗ്ലീഷ് സിനിമയുടെ കഥ റംല കേട്ടതായി ഞാൻ ഓർക്കുന്നു. റംല എന്തോ വേണ്ടാധീനം എൻറെ  പേരിൽ എഴുതി വെച്ചിട്ടുണ്ട്. എൻറെ നിരപരാധിത്വം മനസ്സിലാക്കി റംലയെ ശിക്ഷിക്കണമെന്നും അല്ലാത്തപക്ഷം വരും ലോകത്തിൽ വിഷ നാഗങ്ങൾ വല്യ ബാദ്യതയായി തീരുമെന്നും ഞാനറിയിക്കുന്നു.

ആ സംഭവത്തിനു ശേഷം കുടുംബത്തിന് സാരമായ താഴ്ച അനുഭവപ്പെടുന്നുണ്ട്. വിവാഹശേഷവും ബെഡ് റൂമിൽ വകയിലെ ഒരു സഹോദരൻറെ കൂടെ കല്യാണത്തിന് വന്ന ആൾ തേളിൻറെ രൂപത്തിലും രണ്ടു കാലുകള നഷ്ടപ്പെട്ട രൂപത്തിലും വന്നു ഭയപ്പെടുതുന്നതായും ഞാൻ കണ്ടിട്ടുണ്ട്. വിവാഹത്തിന് വീഡിയോ പിടിക്കുമ്പോഴാണ് എൻറെ മുഖത്തും സയിസിലും മാറ്റമുണ്ടായത്. രാജുവിനെ വീഡിയോ പിടിക്കാൻ വിളിക്കരുത് എന്ന് പറഞ്ഞിട്ടും മനപൂർവമാണ് ലാലുവിനെ വീട്ടുകാർ വിളിച്ചിട്ടുള്ളത്. ഇങ്ങനെ ഉള്ള നിരന്തരമായ പീഡയിൽ നിന്നും നിരപരാധിയായ എന്നെ മോജിപ്പികണമെന്നും സാമൂഹ്യ വിരുദ്ധരും ദുഷ്ടരുമായ കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും ഞാൻ അപേക്ഷിക്കുന്നു.

എത്രയും പെട്ടന്ന് തീരുമാനം ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥികുന്നു.

എന്ന് 
ലേഖ രാഘവ് 





വായിച്ച് എനിക്ക് വട്ടുപിടിക്കാഞ്ഞത് ഭാഗ്യം. ഒന്നും മനസിലായില്ല. എന്തായാലും ലേഖയ്ക്ക് സാരമായ എന്തോ പ്രശ്നമുണ്ട്. അതൊന്നും ചിന്തിക്കാനുള്ള സമയം കിട്ടിയില്ല. അന്ന് OP ദിവസം ആയതു കൊണ്ട് OP യിൽ പോയി. അവിടെ ഒരു കോടതി പോലെയാണ്. വർഷങ്ങളായി ഇങ്ങനെ കയറി ഇറങ്ങുന്നവർ. വാർഡ്‌ പോലെയല്ല. ഒരുപാട് രോഗികളുണ്ട്. ആദ്യം അവരെ കാണുന്നത് ഞങ്ങൾ ഹൗസ് സർജൻമാരാണ്. പിന്നെ ഓരോതരെയും സീനിയർ ഡോക്ടർമാരുടെ അടുത്ത് ഞങ്ങൾ കൊണ്ട് പോകും. ഓ. പി യിൽ ഇരുന്നാൽ ലോകത്തിൽ ഇത്ര മാത്രo പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചിന്തിച്ചു പോകും. അവിടെ നമ്മൾ യഥാർത്ഥ രോഗികളെയും അല്ലാത്തവരെയും കാണാം.

ചില അമ്മമാർ മകളെയുo കൊണ്ട് വരും 'ഡോക്ടറെ, ഇവളെ ഒന്ന് പറഞ്ഞു മനസിലാക്ക്, അവൻറെ കൂടെ പോകലെന്ന്'. അവിടെ അമ്മയുടെ ഭാഗത്ത്‌ നില്ക്കണോ മകളുടെ ഭാഗത്ത്‌ നില്ക്കണോ എന്നാണ് ചോദ്യം. ആരുടേയും ഒരാളുടെ ഭാഗത്ത്‌ നിന്നാൽ, സീനിയർ ഡോക്ടറെ കാണിക്കുമ്പോൾ മറ്റേ ഭാഗം പിടിച്ചാൽ നമ്മൾ പെട്ടില്ലേ!!! :-) പിന്നെ കുറെ ഡിപ്രഷൻ അങ്ങനെ ഇങ്ങനെ കുറെ അസുഖങ്ങൾ- വല്യ പേരൊന്നും പറഞ്ഞു ഞാൻ പേടിപ്പിക്കുന്നില്ല.

പൊതുവെ തലയിൽ ഒരു അല്പം പ്രോബ്ലം ഉള്ളവർ വല്യ കലാകാരന്മാർ ആകുമെന്ന് കേട്ടിട്ടുണ്ട്. പ്രസിദ്ധനായ വിസെൻറ് വാൻ ഗോഗ്  ഓർമയില്ലേ. ഒന്നും വേണ്ട. നമ്മുടെ സ്വന്തം ബഷീർ. ബഷീറിനെ പറ്റി പറയുമ്പോൾ എനിക്ക് ബാല്യകാലസഖി വായിച്ചാണ് ഓർമ്മ  വരുന്നത്. എട്ടാം ക്ലാസ്സിലെ ഒരു സയൻസ് പരീക്ഷ ദിവസം തലേന്ന്. പുസ്തകങ്ങൾ വായിച്ചു കൂട്ടി കൊണ്ടിരുന്ന കാലഘട്ടം. അന്നാണ് എനിക്ക് ഒരു ദിവസത്തേക്ക് ആ ബുക്ക്‌ വായിക്കാൻ കിട്ടിയത്. പരീക്ഷ തലേന്ന് ആയത് കൊണ്ട് നോവൽ വായിക്കുന്നത് കണ്ടാൽ എന്നെ വീട്ടുക്കാർ വഴക്ക് പറയും. അവസാനം സയൻസ് പുസ്തകത്തിൻറെ അകത്തു വെച്ച്‌ ഞാൻ അത് വായിച്ചു. വായിച്ചു തീർന്നതും ഞാൻ കരച്ചിൽ തുടങ്ങി. സയൻസ് ഒരു അക്ഷരം പോലും വായിക്കാതെ അന്ന് രാത്രി മൊത്തം ഞാൻ കരഞ്ഞു തീർത്തു.  

ബഷീർ ആദ്യം എഴുതിയ നോവൽ ബാല്യകാലസഖി ആണെങ്കിലും, പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവൽ വേറൊരെണ്ണം ആയിരുന്നു. അതും ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ പേര് ഓർമ്മ വരുന്നില്ല.

പിറ്റേന്ന് പതിവ് പോലെ ലേഖ വീണ്ടും എൻറെ മുൻപിൽ എത്തി.

"ഡോക്ടർ, വായിച്ചല്ലേ. എൻറെ കത്ത്. ഞാൻ കണ്ടു മറ്റേ ഡോക്ടർ  ഇന്നലെ കാണിക്കുന്നത്." ഞാൻ ഒന്നും മിണ്ടിയില്ല.
"ഞാൻ ഡോക്ടരോടെ ഒരു ചോദ്യം ചോദിക്കട്ടെ? ഇപ്പോൾ എന്ത് തോന്നുന്നു.?"

ഞാൻ ഒരുപാട് തവണ അവളോടെ ചോദിച്ചിട്ടുള്ള ചോദ്യം എന്നോട് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം കിട്ടിയില്ല. ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവൾ വീണ്ടും. "ഒരു അകല്ച്ചയെ തോനുന്നുള്ളോ. അതോ ദേഷ്യം, പുച്ഛം?"
ഞാൻ വീണ്ടും മിണ്ടാതെ ഇരുന്നു, അവൾ തുടർന്നു. " അല്ലേലും ഇങ്ങനെയാണ്. എന്നെ മനസിലാക്കി കഴിഞ്ഞാൽ, എന്നെ  എല്ലാർക്കും പിരിയാൻ തോന്നും. എൻറെ കണ്ണേട്ടൻ പോലും പോവാൻ തീരുമാനിച്ചു. പക്ഷെ ഞാൻ ആരോടും പോകണ്ട എന്ന് പറയില്ല"

"കണ്ണേട്ടൻ ഭർത്താവിൻറെ പേരാണോ?" ഒടുവിൽ ഞാൻ സംസാരിച്ചു.

"അതെ"

"അയാൾ നിങ്ങളുടെ രോഗത്തെ പറ്റി എല്ലാം അറിഞ്ഞിട്ടല്ലേ. നിങ്ങളെ വിവാഹം ചെയ്തത്. പിന്നെ എന്താണ് ഇപ്പോൾ ഇങ്ങനെ ചെയ്യുന്നേ?"

"ചില ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല സാറേ, അയാൾക്ക്  ഈ ഭ്രാന്തിയെ മടുത്ത് കാണും."

എനിക്ക് ആ മനുഷ്യനോട് വല്ലാത്ത ദേഷ്യം തോന്നി. എല്ലാം അറിഞ്ഞു വിവാഹം ചെയ്തിട്ട് ഇപ്പോൾ ഇട്ടിട്ടു പോകുന്നോ. ഞാൻ വല്ലാതെ അസ്വസ്ഥനായി.

അന്ന് എനിക്ക് സൈക്യാട്രി വാർഡ്‌ ഡ്യൂട്ടി ആയിരുന്നു. ഞാൻ വാർഡിലെ സൈഡ് റൂമിൽ ആണ് അന്ന് ഉറക്കം. വൈകിട്ട് ചായ കുടിച്ചു തിരിച്ചു റൂമിൽ വന്നപ്പോൾ എൻറെ ബാഗിൻറെ മുകളിൽ വെള്ളo, മൊത്തത്തിൽ നനഞ്ഞു ഇരിക്കുന്നു. കൂടാതെ നല്ല നാറ്റം. ഞാൻ ബാഗ്‌ എടുത്തു കൊണ്ട് സിസ്റ്ററിൻറെ അടുത്ത് വന്നു.
"ഇത് പൂച്ച പണി തന്നതാ. പൂച്ച മൂത്രം ഒരു വിർത്തികെട്ട നാറ്റം ആണ്."

എനിക്ക് ദേഷ്യവും വിഷമവും എല്ലാം ഒരുമിച്ചു വന്നു. പൂച്ചയുടെ പേരിൽ പണ്ട് കഥ എഴുതിയതിന് എനിക്ക് തിരിച്ചു തന്നതാ. എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. വെള്ള പൂച്ചയാണോ കറുത്ത പൂച്ചയയിരുന്നോ എന്ന്. ചോദിച്ചില്ല. ഒടുവിൽ ബാഗ്‌ ബാത്ത്രൂമിൽ കൊണ്ട് കുറെ കഷ്ടപ്പെട്ട് കഴുകി. റൂമിൽ നാറ്റം ആയത് കൊണ്ട്, ഞാൻ ഒടുവിൽ വാർഡിലെ ബെഞ്ചിൽ വന്നിരുന്നു. ആ സമയത്ത് സാധാരണ ആരും അവിടെ വന്നു ഇരിക്കാരുള്ളതല്ല.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ലേഖയുടെ കട്ടിലിൻറെ അടുത്ത് ഒരു പുരുഷൻ. അയാൾ ഒന്നും അങ്ങനെ സംസാരിക്കുന്നില്ല. അവർ രണ്ടു പേരും ഒന്നും മിണ്ടാതെ ഇരിക്കുന്നു. കുറച്ചു കഴിഞ്ഞു അയാൾ പോകുന്നെന്ന മട്ടിൽ പുറത്തിറങ്ങി. ഞാൻ പുറകെ നടന്നു. കുറെ നടന്നു കഴിഞ്ഞപ്പോൾ  പുറകിൽ നിന്ന് വിളിച്ചു.

" താങ്ങളാണോ ഈ കണ്ണേട്ടൻ?"

"അതെ, ലേഖയുടെ ഭർത്താവ്."

ഞാൻ കുറെ നേരം അയാളോട് കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു.

"എല്ലാം അറിഞ്ഞു, അവളെ മനസിലാക്കിയാണ്. അവളെ വിവാഹo ചെയ്തത്. പക്ഷെ, എനിക്ക് അവൾ മാത്രമല്ല. അമ്മയും അച്ഛനും അനിയനും ഒക്കെ ഉള്ള ഒരു കുടുംബം ഉണ്ട്. അവർക്ക് മുന്നിൽ ഞാൻ ഇന്ന് ഒരു പരിഹാസ പാത്രമാണ്. സാറിന് എൻറെ ദുഃഖം മനസ്സിലാകുമോ എന്ന്  അറിയില്ല. " ഇത് പറഞ്ഞിട്ട് ഒരു കത്ത് അയാൾ എനിക്ക് എടുത്തു തന്നു.

ഇതെന്താ കത്തുകളുടെ ഒരു മേളം ആണല്ലോ.

സഖാവേ,

നീ എൻറെ അടുത്ത് വരുമ്പോൾ എൻറെ ഹൃദയം പിടയ്കുന്ന പോലെ. നോക്കുമ്പോൾ ഞാൻ നഗ്ന ആകുന്ന പോലെ. നീ എന്തേ എൻറെ മുറിയുടെ പുറത്തു കൂടി നടക്കുന്നു. ഉള്ളിലേക്ക് വരൂ. നിന്നെ ഓർത്ത് എത്ര തവണ ഞാൻ (ഈ വരി വെട്ടിയിരിക്കുന്നു). ഈ വികാരത്തിന് ഒറ്റ പേരെ ഉള്ളു - പ്രേമം.


ഈ കത്തൊരു അപേക്ഷയായി കരുതരുത്. ഇതൊരു ആഗ്രഹം ആണ്.

എന്ന്
ലേഖ

എന്തൊരു നല്ല കത്ത്. എത്ര തീവ്രം. വായിച്ച ശേഷം ഞാൻ അയാളെ നോക്കി.

"എടോ, ലേഖ മലയാളം പഠിച്ചതല്ലേ, കുറച്ചു സാഹിത്യത്തിൽ തനിക്ക് ഒരു പ്രേമലേഖനം എഴുതി എന്ന് കരുതി, ഇട്ടിട്ട് പോകാൻ മാത്രമുണ്ടോ?"

"സാർ, ഇത് എനിക്ക് തന്ന കത്തല്ല. എൻറെ അനിയന് നല്കിയതാണ്."

ഇത് പറഞ്ഞതും അയാൾ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു. എൻറെ കിളി പോയ്.  ആരോടും എപ്പോഴും തോന്നാവുന്ന ഒരു സാർവർത്രീകമായ വികാരമാണ്  പ്രണയം എന്നൊക്കെ അവൾ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. പല കോണുകളിൽ നിന്നായി പല ചിന്തകൾ മനസ്സിൽ വന്നു. ഒരറ്റത്ത് ഓഷോ, മറ്റൊരിടത്ത് ലേഖ, പിന്നെ കണ്ണേട്ടൻ , കണ്ണേട്ടൻറെ അനിയൻ, ധാർമീകത, സദാചാരം. അങ്ങനെ ഇങ്ങനെ കുറെ. പിന്നെ ഞാൻ മനസ്സിൽ വിചാരിച്ചു. കഭി അലവിധാനാ നാ കെഹ്നയിൽ ഷാരുഖ് ഖാൻ ചെയ്തപ്പോൾ ഞാൻ കൈയടിച്ചു, ഇവിടെ യഥാർത്ഥ ജീവിതത്തിൽ ലേഖ ചെയ്തപ്പോൾ ഞാൻ കൈ അടിക്കണോ അതോ മുഷ്ടി പിടിക്കണോ. ഞാൻ അധികം ചിന്തിക്കുന്നില്ല.

ഏതായാലും ബഷീറിൻറെ മറ്റേ നോവലിൻറെ പേര് ഓർമ്മ വന്നു. പ്രേമലേഖനം (1943). എഴുപത് വർഷങ്ങൾക്ക് ശേഷം ഞാനും ഒരു 'പ്രേമലേഖനം' എഴുതുമ്പോൾ അത് യഥാർത്ഥ മനുഷ്യ ജീവിതം പച്ചയായി പകർത്തിയ ആ ബേപ്പൂർ സുൽത്താന് സമർപ്പിക്കുന്നു.

പരലോകത്ത് ഫേസ്ബുക്കോ ബ്ലോഗ്ഗറോ ഉണ്ടെങ്കിൽ കോഴിക്കോടൻ മലയാളത്തിൽ ഒരു കമൻറ്റ് പ്രതീക്ഷിച്ചു കൊണ്ട്.............
















Sunday, December 1, 2013

അമ്മ

housesurgeoncydiaries/medicine diaries/amma



മെഡിസിൻ പോസ്റ്റിങ്ങിലെ എൻറെ അവസാനത്തെ ആഴ്ച, ഒരുപാട് അനുഭവങ്ങളുടെ സമ്പാദ്യവുമായി ഞാൻ പടി ഇറങ്ങുകയാണ്. ആദ്യ പോസ്റ്റിങ്ങ്‌ തീർത്തു സൈക്യട്രിയിലേക്ക് കയറാൻ പോകുന്നതിന് മുൻപ് ഒരു കഥ കൂടി ബാക്കി നിൽപ്പുണ്ട് എന്ന് ഞാൻ കരുതിയിരുന്നില്ല. പൊതുവെ മാർക്കറ്റ്‌ കുറയാൻ സാധ്യതയുള്ള കഥയാണ് ഇത്. എങ്കിലും എനിക്ക് ഇത് എഴുതിയേ തീരു.


സത്യത്തിൽ ഇത് രണ്ടു കഥയാണ്‌. പക്ഷെ ഇതിലെ കഥാപാത്രങ്ങൾ അടുത്തടുത്ത കട്ടിലുകളിൽ ആയിരുന്നത് കൊണ്ടും, കഥാതന്തു ഒന്നായത് കൊണ്ടും, ഒരു കഥ കൂടി എഴുതി  സമയം കളയാൻ വയ്യാത്തത് കൊണ്ടും, അത് വായിച്ച് നിങ്ങളെ ബോർ അടിപ്പിക്കണ്ട എന്ന് ആഗ്രഹിക്കുന്നത് കൊണ്ടും ഞാൻ ഒന്നും ഒന്നും ചേർത്ത് ഒന്നാക്കി. (മനസിലാകാത്തവർ വീണ്ടും വായിച്ചു ബുദ്ധിമുട്ടണ്ട)

****************************************************************************


"ഹലോ, ഡോക്ടർ അല്ലേ? ഇത് മുഖ്യമന്ത്രിയുടെ 24 ഹവർ ഹെൽപ്പ് ലൈനിൽ നിന്നാണ് വിളിക്കുന്നത്‌. നിങ്ങളുടെ വാർഡിലെ 64 ബെഡിലുള്ള ലക്ഷ്മിയമ്മ എന്ന രോഗിയെ നിങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന് ഒരു കോൾ വന്നിരുന്നു. ശരിയാണോ?"

പാതിരാത്രി 1230 ക്ക് വാർഡിലെ ഫോണ്‍ അടിച്ചപ്പോഴേ ഞാൻ വിചാരിച്ചു. എന്തോ പണി വരാൻ പോവുകയാണെന്ന്. വാർഡിൽ pg ചേച്ചി ഡോ. മോനിഷ യും മറ്റൊരു ഹൗസ് സർജൻ ഡോ.സുഹൈലും പിന്നെ ഞാനും മാത്രം.

ഈ പറഞ്ഞ രോഗിയെ  അഡ്മിഷൻ ദിവസം വാർഡ്‌ നിറഞ്ഞു കവിഞ്ഞിരിക്കുന്ന 100 ഓളം വരുന്ന രോഗികൾക്കിടയിൽ നിന്ന് ഞാൻ  കണ്ടു പിടിച്ചു. കണ്ടപ്പോൾ കേസ് ഓർമ്മ വന്നു. ശ്വാസം മാത്രം വലിച്ചു ഒരു ചലനവുമില്ലാതെ കിടക്കുന്നു. അടുത്ത് കുറെ ബന്ധുക്കൾ വിവശരായി നില്ക്കുന്നു. ഞാൻ തിരിച്ചു ചെന്ന് ഫോണ്‍ എടുത്തു.

"സർ, അവർക്ക് intra cerebral bleeding ആണ്. തലച്ചോറിൽ രക്തസ്രാവം. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. തിരക്കുള്ള വാർഡിൽ കട്ടിൽ കൊടുത്തു. CT സ്കാൻ ചെയിച്ചു. ഈ അവസ്ഥയിൽ കൊടുക്കാവുന്ന മരുന്ന് മൊത്തം നല്കി. ഇനി ന്യൂറോസർജൻ വന്നു കാണണം. മെഡിസിൻ വിഭാഗത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്"

"ന്യൂറോസർജൻ വരാൻ താമസമുണ്ടോ?"

"കണ്‍സൾട്ടേഷൻ വിട്ടിട്ടുണ്ട്. ഉടനെ വരും"

" ഡോക്ടർ, ബന്ധുക്കളോട് കാര്യം പറഞ്ഞു മനസിലാക്കണം."

"ഞാൻ ഒരുപാട് തവണ അവരോടു ആവർത്തിച്ച്‌ പറഞ്ഞതാണ്."

"ഓക്കേ. സോറി ഫോർ ദി ഡിസ്ടുർബൻസ്. ഗുഡ് നൈറ്റ്‌"

ഗുഡ് നൈറ്റ്‌. ഉറങ്ങാൻ പറ്റില്ല എന്ന് ഉറപ്പുള്ള രാത്രിയിൽ ആരേലും ഗുഡ് നൈറ്റ്‌ പറഞ്ഞാൽ ഒരു വല്ലാത്ത ഫീലിംഗ് ആണ്.

"ഭാഗ്യം. ഞാൻ ഫോണ്‍ എടുക്കാഞ്ഞത്. കുളം ആക്കിയേനെ. ഇങ്ങനത്തെ ഐറ്റംസ് ഒക്കെ നിൻറെ കൈയിൽ തന്നെ വന്നു പെടുന്നല്ലോ." ഒരു ചെറിയ ചിരിയുമായ് സുഹൈൽ comment ഇട്ടു.

*****************************************************

നമ്മുടെ കഥ നായികയിലേക്ക്. പേര് രാജമ്മ. 52 വയസ്സ്. കുറെ നേരം വീടിൻറെ പുറത്തു കാണാതെ വന്നപ്പോൾ അടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധുക്കൾ വന്നു നോക്കുമ്പോൾ തറയിൽ വീണു കിടക്കുന്നു. ബോധമില്ല. വൈകിട്ട് ഒരു 8 മണിയോടെ ആവും വാർഡിൽ അഡ്മിറ്റ്‌ ആയത്. വരുന്ന കണ്ടപ്പോഴേ ഇത് പണിയാവാൻ സാദ്ധ്യതയുള്ള കേസ് ആണെന്ന് മനസിലായി.  CT സ്കാൻ എടുക്കാൻ പറഞ്ഞു വിട്ടു. സ്കാൻ കണ്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചത് ഉറപ്പിച്ചു. നല്ല ബ്ലീഡ് ആണ് തലച്ചോറിൽ. രക്തസമ്മർദ്ദം കൂടിയത് കാരണമുള്ള ബ്ലീഡ് ആവാനാണ് കൂടുതൽ സാധ്യത.

സ്കാൻ കിട്ടിയപ്പോൾ തന്നെ ഞാൻ ബന്ധുക്കളോട് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ഒരു 10 പേരോളം ഉണ്ട് കൂടെ. ഇങ്ങനെ ഇങ്ങനാണ് കാര്യം. 
" തലച്ചോറിനുള്ളിൽ ബ്ലീഡിംഗ് ആണ്. വളരെ വല്യതാണ്. ഇനി ന്യൂറോസർജൻ വന്നു കാണണം. വളരെ സീരിയസ് ആണ്. രക്ഷപെടാനുള്ള സാദ്യത കുറവാണ്." എല്ലാം അവർ കേട്ട് കൊണ്ട്  നിന്നു.

പെട്ടന്നൊരു ചോദ്യം, " എങ്കിലും എന്താ സാറേ, ഇതുവരെ മിണ്ടാത്തത് അമ്മ.?"

ഈ രാമായണം മൊത്തം വായിച്ചിട്ട് രാമൻ ആരാ? സീതയുടെ അച്ഛൻ ആണോ എന്ന് ചോദിക്കുന്ന പോലെയുണ്ട്. ഞാൻ തോഴുതില്ല എന്നേയുള്ളു. അവരിൽ വിവരം ഉണ്ട് എന്ന് തോന്നിച്ച രണ്ടുപേരെ മാറ്റി നിർത്തി വീണ്ടും പറഞ്ഞു മനസിലാക്കി. കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ, അവരിൽ ഓരോരുത്തരും വാർഡിൽ കാണുന്ന ഓരോ ഡോക്ടമാരോടും അമ്മയുടെ പ്രശ്നം എന്താണ് എന്ന് ചോദിച്ചോണ്ട് നടക്കുന്നത് കണ്ടു.

അല്പ നേരം കഴിഞ്ഞപ്പോൾ വേറൊരു കൂട്ടിരിപ്പുക്കാരൻ വന്നു.  ജാഡ ഒക്കെ ഇറക്കി. വല്യ സീരിയസ് ആയിട്ട്, "ഞാൻ മന്ത്രിയുടെ അടുത്ത ആളാണ്‌. രാജമ്മയെ കാര്യമായിട്ട് നോക്കണം. ഞാൻ മന്ത്രിയെ കൊണ്ട് പറയിക്കണോ".

ഞാൻ  ഒന്നാമത്തെ ഇങ്ങനെ ചൊറിഞ്ഞ് നില്ക്കുവാണ് . അപ്പോൾ നല്ല ദേഷ്യമാണ് വന്നത്. മനസ്സിൽ പറഞ്ഞു, കണ്‍ട്രോൾ, കണ്‍ട്രോൾ.

"ഓക്കേ. ശെരി സർ. മന്ത്രി പറഞ്ഞാൽ തലയിലെ രക്തസ്രാവം കുറയ്ക്കാൻ പറ്റുമെന്ന് എനിക്ക് അറിയില്ലായിരുന്നു....." ഞാൻ ബാക്കി പറയും മുൻപ് തന്നെ അയാൾ സ്ഥലം കാലിയാക്കി.

ഈ ബഹളങ്ങൾ ഒക്കെ നടക്കുമ്പോൾ ആണ് നമ്മുടെ അടുത്ത കഥാപാത്രത്തിൻറെ പ്രവേശനം. ഇവരുടെ പേര് ലക്ഷ്മിയമ്മ. വയസ്സ്. ഏതാണ്ടൊരു 50 പറയാം. ഇപ്പോൾ എൻറെ മുന്നിൽ അവരുടെ മകനാണ്.

"സർ, അമ്മയ്ക്ക് മരുന്ന് ഒന്നും തരുന്നില്ല." ഇത് രണ്ടാമത്തെ തവണയാണ്. അയാൾ ഇതുവന്നു പറയുന്നത്. "ഞാൻ വന്നു നോക്കിയേക്കാം", വീണ്ടും പറഞ്ഞു. തിരക്കിൻറെ ഇടയിൽ പോകാം എന്നൊക്കെ പറഞ്ഞാലും പലപ്പോഴും പോകാൻ പറ്റാറില്ല.

ഇതിൽ നിന്ന് ഒഴിഞ്ഞു മാറി, മുന്നോട്ട് പോയപ്പോൾ പുറകിൽ നിന്ന് വീണ്ടും ഒരു വിളി. " ഡോക്ടർ , ഡോക്ടർ "

ഞാൻ തിരിഞ്ഞു നോക്കി, വല്ലാത്ത വെപ്രാള ഭാവത്തിൽ ഒരു 30 വയസ്സിൽ താഴെ മാത്രം പ്രായം തോന്നിക്കുന്ന അല്പം സുന്ദരിയായ സ്ത്രീ. ഒക്കത്ത് ഒരു പൊടി കൊച്ചും. "രാജമ്മയ്ക്ക് എങ്ങനുണ്ട് ഡോക്ടർ?"

"ഞാൻ രാജമ്മയുടെ കാര്യം പറഞ്ഞു മടുത്തു. കൂടെ ഉള്ളവരോട് പറഞ്ഞിട്ടുണ്ട്. പോയി ചോദിക്ക്."

അവർ പോയ പോക്കിൽ തന്നെ തിരിച്ചു വന്നു. എനിക്ക് അറിയാമായിരുന്നു വരുമെന്ന്.

അവർ ഇങ്ങോട്ട് എന്തേലും ചോദിക്കും മുൻപ് തന്നെ ഞാൻ അങ്ങോട്ട്‌ ചോദിച്ചു. "നിങ്ങൾ ആരാണ്?"

"മകൾ. അമ്മയ്ക്ക് എന്താണ് സംഭവിച്ചത് ? ഇന്നലെ വരെ ഒരു അസുഖവും ഇല്ലാതെ ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്ന  അമ്മ. ആശുപത്രിയിൽ എത്തിയിട്ട് ഇതുവരെ എന്താണ് ഭേദം ആവാത്തെ ? നിങ്ങൾ എന്താണ് ഒന്നും ചെയ്യാതെ?"

സത്യമാണ്. അവർ പറയുന്നത്. ഇന്നലെ വരെ സംസാരിച്ചിരുന്ന ആൾ പെട്ടന്ന് ഇങ്ങനെ ആയാൽ, ആരായാലും അത്ഭുതപെടും. സത്യത്തിനെ ഉൾക്കൊള്ളാൻ സമയം പിടിക്കും. ഞാൻ ശാന്തനായി കാര്യങ്ങൾ എല്ലാം വീണ്ടും പറഞ്ഞു മനസിലാക്കി. കൂടാതെ CT സ്കാനിലെ പടത്തിൽ രക്തം എവിടാണെന്നും എന്തു മാത്രം ഉണ്ടെന്നും ഒക്കെ കാണിച്ചു കൊടുത്തു. അപ്പോഴേക്കും ഞാൻ എന്തോ കുറ്റം ചെയ്ത ഭാവം അവരുടെ മുഖത്ത്. അവരുടെ നോട്ടം കണ്ടാൽ ഞാൻ ആണ് അവരുടെ അമ്മയുടെ തലയിൽ രക്തസ്രാവം ഉണ്ടാക്കിയതെന്നും ഇനി അത് എടുത്തു മാറ്റേണ്ടത് എൻറെ കടമ ആണ് എന്നും തോന്നി പോകും.
"എന്നിട്ടും നിങ്ങൾ എന്താണ് ഒന്നും ചെയ്യാതെ?"

ഈ ചോദ്യം എനിക്ക് ഒട്ടും പിടിച്ചില്ല. പക്ഷെ ഞാൻ നേരത്തെ ഒരുവിട്ട മന്ത്രം മനസ്സിൽ വീണ്ടും ഉരുവിട്ടു 'കണ്‍ട്രോൾ, കണ്‍ട്രോൾ.'

"അമ്മ, ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്‌ മൊത്തം ചെയ്തിട്ടുണ്ട്. ഇനി  ന്യൂറോസർജൻ വന്നു കാണണം"

"ന്യൂറോസർജൻ ഇപ്പോൾ ഇവിടെ എത്തണം."

ഇത് സീൻ മാറുന്ന ലക്ഷണമാണ്.
"അതെ, നിങ്ങൾ പറയുമ്പോൾ വന്നു കാണാൻ ഇവിടെ ന്യൂറോസർജൻമാർ അങ്ങ് ഒരുപാട് കിടക്കുവല്ലേ. ഹോസ്പിറ്റൽ മൊത്തത്തിൽ 2 പേരാണ് ഇന്ന് ഡ്യൂട്ടിയിൽ ഉള്ളത്. അറിയിച്ചിട്ടുണ്ട്"

എന്നെ ഒരു ക്രൂരനെ പോലെ നോക്കിയിട്ട് അവർ തിരികെ നടന്നു. മെല്ലേ കണ്ണുനീർ തുടച്ചുകൊണ്ട്. ഞാൻ എന്ത് ചെയ്യാൻ. വാർഡ്‌ നിറഞ്ഞു കവിഞ്ഞു വരാന്തയിൽ വരെ രോഗികൾ ആയി. അവരെ കണ്ടു തീർക്കണോ. അതോ ഈ രോഗിയുടെ കാര്യം മാത്രം നോക്കണോ. അവരുടെ പറച്ചിൽ കേട്ടാൽ തോന്നും എൻറെ പോക്കെറ്റിൽ ഉള്ള ന്യൂറോസർജനെ ഞാൻ എടുത്തു കൊടുക്കാത്തത് ആണെന്ന്. ആ മകൾ  രാജമ്മയുടെ അടുത്ത് ചെന്ന് കരയുന്നതും അടുത്തുള്ള ബന്ധുക്കളോട് എന്തൊക്കെയോ പറഞ്ഞു വഴക്കിടുന്നതും കണ്ടു.

രോഗികളുടെ കൂടെ വരുന്ന bystanders നെ ഇങ്ങനെ തരം തിരിക്കാം.

1. ഒരു ബോധവും ഇല്ലാത്തവർ. ചിലപ്പോൾ നല്ല വിദ്യാഭ്യാസം ഉള്ളവർ ആയിരിക്കും. പക്ഷെ, രോഗത്തെ പറ്റിയും ചെയ്യേണ്ട ടെസ്റ്റുകളെ പറ്റിയോ എന്ത് പറഞ്ഞാലും കണ്ണും മിഴിച്ചു ഇരിക്കും. ഇങ്ങനെ ഉള്ളവരെ കൊണ്ട് ഞങ്ങൾ ശരിക്കും ബുദ്ധിമുട്ടും.

2. വിവരവും ബോധവും ഉണ്ടായിട്ടും ഒന്നും ചെയ്യാത്തവർ. എന്തിനാ ഇതൊക്കെ ചെയ്യുന്നേ എന്നെ ഭാവം.

3. സംശയരോഗികൾ. എന്തൊക്കെ പറഞ്ഞു കൊടുത്താലും സംശയം മാറാത്തവർ. ഇങ്ങനെ ഉള്ളവർ പുറകെ നടക്കും. എങ്കിലും എല്ലാം തെറ്റിച്ചേ ചെയ്യു.

4. മടിയന്മാർ. ഡോക്ടർക്ക് വേണമെങ്ങിൽ മാത്രം രോഗം ഭേദം ആയാൽ മതി. രോഗികുള്ള ഭക്ഷണം വരെ ഡോക്ടർ വാങ്ങി കൊണ്ട് വേരും എന്ന ചിന്താഗതിയാണ് ഇവർക്ക്.

5. ശുപാർശക്കാർ- എല്ലാം ഏതേലും നേതാവിനെ കൊണ്ട് പറയിച്ചാൽ ശരിയാകും എന്നാ വിചാരമുള്ളവർ.

6. എല്ലാം നോർമൽ ആയ നല്ല bystanders . (അങ്ങനെ ഉള്ളവരും ഉണ്ട് :-) )

ഈ പറഞ്ഞവരിൽ ചിലരെ ഞാൻ ഈ കഥയുടെ ആദ്യ ഭാഗത്ത്‌ പരിചയപ്പെടുത്തി. ഇനി ഒരു കൂട്ടർ കൂടി ഉണ്ട്. അത് പറയും മുൻപ് അല്പം കഥയിലേക്ക്‌.

നമ്മുടെ ലക്ഷ്മിയമ്മയുടെ മകൻ വീണ്ടും വന്നു. "ഡോക്ടർ, ഇതുവരെ വന്നില്ല."
ഇതിപ്പോ, കുറെ തവണ ആയില്ലേ ഞാൻ ചെന്ന് നോക്കി. കട്ടിലിൽ വളരെ ശാന്തമായി കിടക്കുന്നു. കേസ് ഷീറ്റ് നോക്കി. ചെറിയ ഒരു പനി മാത്രം. തൊട്ടപ്പോൾ ചെറിയ ചൂടുണ്ട്.

"ഏതു ആശുപത്രിയിൽ നിന്ന് വിട്ടതാ.?"

"എവിടുന്നും വിട്ടതല്ല. 3 ദിവസം പനി കുറയാതിരുന്നത് കൊണ്ട് വന്നതാ."

എനിക്ക് റഫറൻസ് ഇല്ലാതെ ഇവിടെ വരുന്നവരോട് ഒരു ദേഷ്യമാണ്. കാരണം, പലപ്പോഴും ഒരു മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാൻ മാത്രം രോഗം ഉള്ളവർക് വേണ്ട വിധത്തിലുള്ള ശ്രദ്ധ കിട്ടാത്തത് ഇവർ കാരണമാണ്.
അവരുടെ കേസ് ഷീറ്റ് നോക്കിയപ്പോൾ മരുന്നുകൾ എല്ലാം ടാബ്ലെറ്റ് ആയിട്ടാണ് നല്കാൻ എഴുതിയിരികുന്നത്.

"അത് ശരി. സ്വയം വല്യ രോഗം ആണെന്ന് കരുതി ഇങ്ങു പോരുന്നല്ലേ. മരുന്നുകൾ ഒക്കെ തന്നു എന്നാണല്ലോ എഴുതിയേക്കുന്നത്. കൈയിൽ തന്നില്ലേ ഒന്നും?"

"മരുന്ന് തന്നു. അത് കഴിച്ചു."

"പിന്നെ എന്തിനാണ് കൂടെ കൂടെ ഇങ്ങനെ വന്നു വിളിക്കുന്നത്‌. ഞങ്ങൾക്ക് വേറെ ഒരുപാട് പണിയുണ്ട്."

"അല്ല. സർ. ട്രിപ്പ് ഇട്ടിരുന്നേൽ  പെട്ടന്ന് മാറിയേനെ. "

ഈ ട്രിപ്പ് കണ്ടു പിടിച്ചവനെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്. അടുത്തുള്ള കട്ടിലിൽ ഉള്ള എല്ലാവർക്കും ട്രിപ്പ് ഉണ്ട്. ഇവർക്ക് മാത്രമില്ല. അതാണ്‌ ഈ പ്രശ്നങ്ങളുടെ മൊത്തം കാരണം. ട്രിപ്പ് എന്നാൽ ഉള്ളില്ലുള്ള എല്ലാ അസുഖങ്ങളെയും ഉന്മുലനം ചെയുന്ന ഏതോ ഒരു ദ്രാവകം ആണെന്നാണ് സാധാരണകാരൻറെ വിചാരം. സാധാ  ഉപ്പുവെള്ളവും പഞ്ചസാരവെള്ളവും ആണെന്ന് അവർ മനസിലാകുന്നില്ലല്ലോ. ഏതായാലും കിട്ടിയ അവസരമല്ലേ. ഞാൻ വിടുമോ. അങ്ങ് തുടങ്ങി. " സർ, ഏതു കോളേജിൽ നിന്നാണ് mbbs  പഠിച്ചേ. പണ്ഡിതൻ ആണെന്ന് അറിയില്ലായിരുന്നു...... "

ഞാൻ ചൊറിഞ്ഞു തീർക്കും മുൻപേ അയാൾ ചിരിച്ചു കൊണ്ട്, " ഞാൻ വെറുമൊരു ഓട്ടോ ഡ്രൈവർ ആണ് സർ"

കിട്ടിപ്പോയി. രാവിലെ മെഡിക്കൽ കോളേജിലേക്ക്  കാർ ഓടിച്ചു വരുമ്പോൾ മിക്കപ്പോഴും  താമസം വരുന്നത്   ഓട്ടോകാരന്മാർ വന്നു ഇടയ്ക്ക് കേറുന്നത് കാരണമാണ്. ആ ദേഷ്യം മൊത്തം എടുത്തു കൊണ്ട്.
"മെഡിസിൻ എന്താ ഓട്ടോ ഓടിക്കൽ പോലെ ആണെന്ന് വിചാരിച്ചോ? എല്ലാം കുറുക്കുവഴിയിലൂടെ പെട്ടന്ന് ചെയ്തു മാറ്റമെന്ന് വിചാരിച്ചോ. കാറിൻറെ ഇടയിൽ കൂടെ ഇടിച്ചു കേറ്റി പോകുന്നത് പോലെ ആണെന്ന് വിചാരിച്ചോ. "

അയാൾക്ക് ഈ വർത്തമാനം ഇഷ്ടപ്പെടുന്നില്ല എന്ന് മനസിലാക്കി ഞാൻ പെട്ടന്ന്, ബോധവത്കരണ സീനിലോട്ടു മാറ്റി. :-)
"പനി എന്ന് പറയുന്നത് രോഗാണു ശരീരത്തിൽ പ്രവേശിക്കുമ്പോൾ, അതിനു എതിരെ നടത്തുന്ന ഒരു രക്ഷാപ്രവർത്തനമാണ്. ഒരു വിധത്തിൽ അത് നല്ലതാണ്. അല്ല. ഇത്ര പെട്ടന്ന് പനി മാറ്റിട്ട് ഇയാൾക്ക് എന്ത് ചെയ്യാനാ? ആശുപത്രിയിൽ വന്നാൽ കുറച്ചു ദിവസം കിടക്കേണ്ടി വരും. പോയിട്ട്, അത്യാവശം ഒന്നുമില്ലല്ലോ?"

"സർ, കല്യാണമുണ്ട്....."

പറഞ്ഞു തീർക്കും മുൻപേ എൻറെ ദേഷ്യം അണപൊട്ടി ഒഴുകി. "നാണമില്ലല്ലോ, തനിക്ക് സ്വന്തം അമ്മയെ ആശുപത്രിയിൽ ആക്കിയിട്ട് കല്യാണത്തിന് പോണം പോലും. " കുറെ കൂടി പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ, ഞാൻ നിർത്തി പോരുന്നു. എൻറെ കണ്ട്രോൾ വിട്ട് പോകും ചിലപ്പോൾ. 

ഓക്കേ. ഞാൻ പറഞ്ഞു വന്നത് 7 ടൈപ്പ് bystander നെപ്പറ്റി അല്ലേ.

7. ഓട്ടോ സ്റ്റൈൽ - എല്ലാം പെട്ടന്ന് നടക്കണം. അഡ്മിറ്റ്‌ ആവും മുൻപ് അറിയണം എന്ന് ഡിസ്ചാർജ് ആവുമെന്ന്. 

ഹോ, രണ്ടു അമ്മമാരും കൂടി നല്ല പണിയ തരുന്നത്. 

***********************************************************************

"എന്ത് ചിന്തിച്ച് ഇരിപ്പ് . സുജിത്ത്. നിൻറെ പോണ്ണ്‍ ആണോ. മതി. മതി നിർത്തു. ആ ഫോണ്‍ പോയി എടുക്ക്. വല്ല പണിയും വരവതൈ. ഉങ്ങൾ താൻ പെരിയ dealing." തമിഴ് കലർന്ന ശബ്ദത്തിൽ മോനിഷ ചേച്ചി ചോദിച്ചു.

സമയം ഏതാണ്ട് 1 കഴിഞ്ഞു. ഞാൻ അറിയാതെ ചിന്തിച്ചിരുന്നു പോയി നമ്മുടെ അമ്മമാരെ പറ്റി. ഫോണ്‍ കുറെ നേരമായി അടിക്കാൻ തുടങ്ങിട്ട്. പണി ഒന്നുമാവല്ലേ വരുന്നത് എന്ന് മനസ്സിൽ പ്രാർത്ഥിച്ചു ഞാൻ പോയി എടുത്തു. 

"മനുഷ്യാവകാശ കമ്മിഷൻ തിരു: ജില്ല ----------- (ഏതോ conander, ഓർമയില്ല) ആണ് ഞാൻ. നിങ്ങൾ വാർഡിലെ 64 ബെഡിലെ ഒരു രോഗിയെ നോക്കുന്നില്ല എന്നൊരു കംപ്ലൈന്റ്റ്‌ ലഭിച്ചിട്ടുണ്ടല്ലോ."

"ഞാൻ  ഒന്നല്ല, ഈ വാർഡിലെ നൂറുരോഗികളെയും നോക്കി കൊണ്ടിരിക്കുവാണ്."

അത് കേൾക്കാത്ത ഭാവത്തിൽ അയാൾ തുടർന്നു. "അഞ്ചു വർഷം mbbs പഠിച്ച നിങ്ങൾക്ക് പാവപ്പെട്ട രോഗികളോട് കരുണ ഇല്ലെങ്കിൽ പിന്നെ എങ്ങനാണ് ഡോക്ടർമാർ ആവുക."

And I will say this was the worst moment in my life. എൻറെ കാലുമുതൽ തലവരെ എന്തോ ഒരു സാധനം കേറി പോകുന്ന ഫീലിംഗ്. 

"മൈൻഡ് യുവർ വേർഡ്‌സ് mr., നിങ്ങൾ പറഞ്ഞ അഞ്ചു വർഷം ഞാൻ mbbs പഠിച്ചത് കണ്ട മനുഷ്യർ വന്നു ഞരങ്ങീട്ടു പോവനല്ല. ആ കമ്മിഷൻ ഈ കമ്മിഷൻ എന്നും പറഞ്ഞു കോട്ട് ഇട്ടു നടന്നാൽ  മനസിലാവില്ല... ഞങ്ങൾ ചെയുന്ന ഈ പുണ്യ ജോലിയുടെ മഹത്വം. എവിടുന്നോ ആരോ വിളിച്ചു പറഞ്ഞു എന്ന് പറഞ്ഞു എന്ന് കരുതി, ഒരു തരി പോലും അന്വേഷിക്കാൻ ശ്രമിച്ചില്ലല്ലോ താങ്ങൾ. താങ്ങൾ ചെയ്യുന്ന ജോലിയോട് ഒരു തരി ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ പാതിരാത്രി കിടക്കുന്ന കട്ടിലിൽ നിന്ന് എഴുന്നേറ്റു, ഈ വാർഡിൽ വന്നു നോക്ക് ഞങ്ങൾ ചെയുന്ന ജോലി എന്താണെന്നു. എന്താ ഡോക്ടർമാർക്കും ഇല്ലേ അവകാശങ്ങൾ. ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകൾ ആയി ഞങ്ങൾ ജോലി എടുക്കുവാണ്. you are going to regret for what you said today."

ഇത്രയും പറഞ്ഞു ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു. തിരിഞ്ഞു നോക്കിയപ്പോൾ ഫോണിന് മുന്നിൽ ഞെട്ടി തരിച്ചു മോനിഷ ചേച്ചി.

അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു ആശ്വാസം. അല്ലേല്ലും, ഡോക്ടർമാരുടെ മുകളിൽ കേറാൻ എല്ലാ മനുഷ്യർക്കും ഭയങ്കര സന്തോഷമാണ്.
ഞാൻ അവസാനം 64 ബെഡിൽ എത്തി അവരോട് കാര്യം തിരക്കി. അവർ ആരെ കൊണ്ടും  വിളിച്ചു പറയിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞു.
ഞാൻ പറഞ്ഞു. " ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് എല്ലാം നിയമാനുസ്രിതമായി തന്നെ പോകട്ടെ. "
സാധാരണ  വാർഡിൽ ഒരു രോഗിക്കൊപ്പം ഒരാളെ മാത്രമേ നിർത്തു. അവർ അല്പം സീരിയസ് അല്ലെ എന്ന് കരുതിയാണ്. സെക്യൂരിറ്റിയോട് സംസാരിച്ചു. കുറച്ചു പേരെ കൂടി നിർത്തിച്ചത്. അത് ഞാൻ മാറ്റിച്ചു. ഒരാൾ നിന്നിട്ട് ബാക്കി ഉള്ളവർ പുറത്തു നില്കാൻ പറഞ്ഞു. ആവശ്യമുള്ളപ്പോൾ വിളിക്കാമെന്നും പറഞ്ഞു. രാജമ്മയെ 64 ബെഡിൽ നിന്ന് 1 ബെഡിലേക്ക് മാറ്റിച്ചു. 
ഈ സമയം കൊണ്ട് മോനിഷ ചേച്ചി ന്യൂറോസർജനെ എമർജൻസിആയിട്ട് വിളിച്ചു വരുത്തി. അദ്ദേഹം പരിശോധിച്ചിട്ട് ഞങ്ങൾ പറഞ്ഞ അതെ കാര്യങ്ങൾ വീണ്ടും അവരെ പറഞ്ഞു മനസിലാക്കി.

"ഇത് അല്പ്പം കൂടിയതാണ്. തലച്ചോറിൽ ഒരുപാട് ബാധിച്ചു. സർജറി ചെയ്യാൻ വളരെ റിസ്ക്‌ ആണ്. ഇവിടുത്തെ ഡോക്ടർ തരുന്ന മരുന്ന് തന്നെ കഴിക്കുക." അങ്ങനെ ഇങ്ങനെ കുറെ കാര്യങ്ങൾ. അതിനിടെ ഒരു തവണ കൂടി CT  സ്കാൻ ചെയ്യാൻ വിട്ടു രോഗിയെ. തിരിച്ചെത്തിയ ശേഷവും ന്യൂറോസർജൻ അതെ അഭിപ്രായം തന്നെയാണ് പറഞ്ഞത്.

ഒരു ആണ്‍ bystander നെ വിളിപ്പിച്ചു. മൊത്തം നന്നായി പറഞ്ഞു മനസിലാക്കി. പക്ഷെ രാജമ്മയുടെ മകൾക്ക് അപ്പോഴും ഞങ്ങൾ മനപൂർവ്വം ചെയ്യാത്തത് ആണെന്നൊരു തോന്നലാണ് മനസ്സിൽ. ഞാൻ എന്തോ കുറ്റം ചെയ്ത പോലെ അവർ എന്നെ രൂക്ഷമായി നോക്കി. ഞാൻ പലവട്ടം കണ്ടിട്ടുണ്ട് പലപ്പോഴും കൂട്ടിരിപ്പുക്കാരുടെ പിടിവാശി ഒന്ന് കാരണം പല രോഗികൾക്കും വിന ആയിട്ടുണ്ട്.

"ഡോക്ടർ, എന്ത് സംഭവിച്ചാലും കുഴപ്പമില്ല. എനിക്ക് എൻറെ അമ്മയെ തിരിച്ചു കിട്ടണം. നിങ്ങൾക്ക് സർജറി ചെയ്യാൻ കഴിയില്ലെങ്കിൽ  അത് പറ. " അവരുടെ മകൾ എന്നോട്..

അത് കേട്ട് നിന്ന ന്യൂറോസർജൻ " എങ്കിൽ ശരി. ഈ ലോകത്ത് കിട്ടവുന്നതിലും ഏറ്റവും നല്ല ചികിത്സയാണ് അവർക്ക് കിട്ടുന്നെ. നിങ്ങൾ പറയുന്നത് കൊണ്ട് മാത്രം സർജറി ചെയ്യാം"

ന്യൂറോസർജൻ CT  സ്കാൻ റിസൾട്ടുമായി ICU  ചെന്നു. അവിടുന്ന് വാർഡിലെ  ഫോണിൽ വിളിച്ചു, സർജറിക്ക് ഒരുക്കാൻ പറഞ്ഞു. consent  എനിക്ക് ഫോണിൽ കൂടി പറഞ്ഞു തന്നു. ഞാൻ അത് കേസ് ഷീറ്റിൽ എഴുതി ഒപ്പിടാൻ മകളുടെ അടുത്ത് എത്തി. അവർ അത് സാവധാനം വായിച്ചു. പെട്ടന്ന് ആ കേസ് ഷീറ്റിൽ കൈ മുറുക്കെ പിടിച്ചു കൊണ്ട് " അതാണ്‌ ഈ എഴുതി വച്ചിരിക്കുന്നത്. എന്ത് തോന്നിവാസവും എഴുതി വെച്ചാൽ ഞങ്ങൾ ഒപ്പിട്ടു തരുമെന്ന് വിചാരിച്ചോ."

എനിക്ക് മനസിലായി അവർ ഏതു വരിയാണ് ഉദ്ദേശിച്ചതെന്നു 'സർജറി വഴി രോഗം പൂർണ്ണമായി ഭേദമാവാൻ സാധ്യത കുറവാണെന്നും, ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം എന്ന് ഡോക്ടർ പറഞ്ഞു മനസിലാക്കി.'

ഞാൻ തിരിച്ചു പറഞ്ഞു. "ഇത് തന്നെയല്ലേ ഞങ്ങൾ മാറി മാറി നിങ്ങളോട് പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോൾ തീരുമാനിക്കണം.. സർജറി വേണമോ എന്ന്. ഈ ഒറ്റ രോഗിക്കുവേണ്ടി മണികൂറുകളായി അത്യവശ ചികിത്സ നൽകിയാൽ രക്ഷപെടാൻ സാധ്യത ഉള്ള രോഗികളെ വേണ്ട വിധം നോക്കാതെ ഇട്ടിരിക്കുവാണ്."

ഞാൻ പ്രതീക്ഷിച്ചില്ല. പെട്ടന്ന് തന്നെ അവർ എൻറെ മുന്നിൽ മുട്ട് കുത്തി കാലിൽ പിടിച്ചു കരയാൻ തുടങ്ങി. " ഡോക്ടറെ, എനിക്ക് എൻറെ അമ്മയെ വേണം. അമ്മ ഇല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ല. എങ്ങനേലും രക്ഷിക്കു. ഡോക്ടർ. പ്ലീസ് പ്ലീസ്. " അവരുടെ കണ്ണുനീർ എൻറെ കാലുകളിൽ വീഴുന്നുണ്ടായിരുന്നു. പെട്ടന്ന് തന്നെ എല്ലാരും ചേർന്ന് അവരെ പിടിച്ചു മാറ്റി. 

ഞാൻ നിസഹായനായി തിരികെ നടന്നു. ജീവിതത്തിൽ ഞാൻ കരഞ്ഞിട്ടുള്ള വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ ഒന്നായി അതും മാറി. ചുറ്റുമുള്ള കട്ടിലിൽ ഉള്ള കൂട്ടിരിപ്പുകരുടെയും മിഴികൾ  ഈറൻ അണിഞ്ഞു. 

ഇവൻറെ കുറ്റത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞു കൈ കഴുകി മാറിയ ഹെറോദേസിനെ പോലെ വൈദ്യശാസ്ത്രം എന്നെ കൈ ഒഴിഞ്ഞു. കുറ്റം ചെയ്യാതെയും കുറ്റക്കാരനെ പോലെ വിധിക്കപ്പെട്ട ക്രിസ്തുവിനെ പോലെ ഞാൻ വാർഡിനു പുറത്തേക്ക് നടന്നു. ബാക്കി ബെഡിലെ രോഗികളും കൂട്ടിരിപ്പുകാരും എന്നെ ഒരു ക്രൂരനെ പോലെ നോക്കി. 

ഞാൻ താഴെ ചെന്നിരുന്നൊരു ചായ കുടിച്ചു. രാവിലെ 4 മണി സമയം.ഞാൻ താഴെ മെഡിക്കൽ കോളേജ് പ്രധാന കവാടത്തിന്റെ അടുത്ത്  ചെന്നിരുന്നൊരു ചായ കുടിച്ചു.  അവിടെയും ഇവിടെയുമായി കുറെ പേർ തറയിൽ കിടപ്പുണ്ട്.  ആകെ ഒരു മൂകത. ഞാൻ ചിന്തിച്ചു. ഇന്നലെ വരെ സംസാരിച്ചു കൊണ്ടിരുന്ന ഒരാൾ പെട്ടന്ന് കിടപ്പിലാകുകയും ഒന്നും സംസാരിക്കാതെ ചലനമറ്റു കിടക്കുമ്പോൾ ഉറ്റവർക്ക്‌ അത് ഒരിക്കലും താങ്ങാൻ പറ്റിയെന്ന് വരില്ല. പക്ഷെ, എനിക്ക് ഈ കാര്യത്തിൽ യാതൊരു കുറ്റബോധവും തോന്നിയില്ല. വൈദ്യശാസ്ത്രം നിസാഹായമായി കൈകെട്ടി നിൽകുമ്പോൾ രോഗികളെ അഭിമുഖിക്കേണ്ടി വരുന്ന ഒരു ഡോക്ടർ മാത്രമാണ് ഞാൻ അവിടെ. 

" ഡോക്ടർ, ദേഷ്യപെടില്ലെങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ"
ഞാൻ ഞെട്ടി തരിച്ചു പുറകോട്ട് നോക്കി. നമ്മുടെ ലക്ഷ്മി അമ്മയുടെ ഓട്ടോക്കാരൻ മകൻ.

"അമ്മയെ പെട്ടന്ന് ഡിസ്ചാർജ് ചെയ്യാൻ ആണ് ചോദിക്കുന്നതെങ്കിൽ അതൊക്കെ എന്നോടല്ല. ചോദിക്കണ്ടേ. നാളെ രാവിലെ മെയിൻ ഡോക്ടർ വരും അപ്പോൾ ചോദിച്ചോള്ളൂ. അതിനെങ്ങനെയാ. തനിക്ക് കല്യാണത്തിന് പോകണ്ടായോ. നാളെ തൻറെ കല്യാണമൊന്നും അല്ലല്ലോ, ഇങ്ങനെ പുറകെ പുറകെ ചോദിച്ചു നടക്കാൻ മാത്രം."

"അതെ സർ. നാളെ എൻറെ കല്യാണമാണ്. എൻറെ അമ്മ ഇല്ലാതെ എനിക്ക് കല്യാണം വേണ്ട."

കുറച്ചു നേരം ഞങ്ങൾ രണ്ടും ഒന്നും മിണ്ടിയില്ല. 

ഒരുപക്ഷെ വായനക്കാരിൽ പലരും ഇതു ഒരു കഥ ആയതിനാൽ  മുൻപേ ഊഹിച്ചിട്ടുണ്ടാവും ഈ ക്ലൈമാക്സ്‌. എനിക്ക് ഇത് ഒരു കഥ അല്ലാത്തതിനാലും യഥാർത്ഥ ജീവിതം ആയതിനാലും, ഇങ്ങനെ ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ജീവിതത്തിലെ ഏറ്റവും നിർമ്മലമായ മുഹൂർതത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, സ്വന്തം അമ്മയെ നോക്കുവാൻ മറ്റാരെയും ഏൽപ്പിക്കാതെ ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി എത്തിയ ആ മനുഷ്യൻ എനിക്ക് വല്യ ഒരു സന്ദേശമാണ് നല്കിയത്. അമ്മയുടെ ജീവന് വേണ്ടി അവസാന നിമഷം വരെ പൊരുതി രാജമ്മയുടെ മകളും എന്നെ പച്ച മനുഷ്യൻറെ നീറുന്ന മനസ്സിനോട് അലിവ് കാണിക്കാൻ പഠിപ്പിച്ചു. രാജമ്മയെ എൻറെ ശ്രമഫലം ആയി ICU ഇൽ പ്രവേശിപ്പിച്ചെങ്കിലും, വെറും മൂന്നു ദിവസങ്ങൾ കൂടി മാത്രമേ അവർക്ക് ആയുസ്സ് ഉള്ളായിരുന്നു. 

ഈ മകനും മകളും എന്നെ ഓർമ്മപ്പെടുത്തിയത് ഒരു വല്യ അനുഭവമാണ്-അമ്മ. 








Sunday, November 24, 2013

ബ്ലാക്ക്‌ ക്യാറ്റ്

housesurgeoncy diaries/medicine diaries/black cat

സ്വപ്നങ്ങളിൽ വിശ്വാസം ഇല്ലാത്തവർ ഈ കഥ വായിക്കരുത്. അങ്ങനാണേൽ, ഈ കഥ വായിക്കാൻ ആരെയും കിട്ടില്ല.  ശരി, ജീവിതത്തിൽ ഇതുവരെ സ്വപ്നം കണ്ടിട്ടില്ലാത്തവർ എന്ന് ആക്കിയല്ലോ. അപ്പോൾ അനർഹർ ഇത് വായിച്ചുന്നു വരില്ലേ. എന്തോന്നയാലും പറയാനുള്ളത് ആദ്യമേ പറഞ്ഞു. ഇനി ഇഷ്ടമുള്ളവർ വായിക്ക്. ഞാൻ കഥ തുടങ്ങുവാ.


എം.ബി.ബി.സ് കോഴ്സിൽ മറ്റ് കോഴ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അതിൽ ഒന്നാണ് "ഗുരു".എന്നോട് ഒരു അധ്യാപകൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. " I am not your teacher. We are colleques. We work & learn together". അപ്പോൾ, ആരാണ് ഞങ്ങളുടെ ഗുരുക്കന്മാർ? കഴിഞ്ഞ അഞ്ചര വർഷം കൊണ്ട് ഞാൻ കണ്ടെത്തിയ ഉത്തരം 3 എണ്ണത്തിൽ ഒതുക്കാം.

1. രോഗി

ഞാൻ വിശ്വസിക്കുന്നതും അനുഭവിച്ചറിഞ്ഞതുമായ സത്യമാണിത്. രോഗിയാണ് ഗുരു. ഒരു കാര്യo പുസ്തകത്തിൽ നിന്ന് വായിച്ചു പഠിക്കുന്നതും , അതേ കാര്യം ഒരു രോഗിയിൽ കാണുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരു തവണ നമ്മൾ തനിയെ ഒരു രോഗിയിലുള്ള രോഗലക്ഷണം കണ്ടുപിടിച്ചാൽ പിന്നിട് ഒരിക്കലും അതു മറക്കില്ല.

2. അധ്യാപകരും പുസ്തകങ്ങളും

ഞങ്ങളുടെ അധ്യാപകരും ഡോക്ടർമാർ ആയതു കൊണ്ട് അവർക്ക് രോഗികളെ നോക്കുകയും വേണം ഞങ്ങളെ പഠിപ്പിക്കുകയും വേണം. അത് രണ്ടും ഒരുമിച്ചു കൊണ്ട് പോകാൻ അല്പം പ്രയാസമാണ്. വളരെ ആത്മാർത്ഥതയോടെ പാതിരാത്രിയിൽ വരെ വാർഡിൽ ഇരുന്നു പഠിപ്പിക്കുന്നവരും ഉണ്ട്. ക്ലാസ്സ്‌ എടുക്കാൻ വിളിച്ചാൽ  അതും ഇതും പറഞ്ഞു മുങ്ങുന്നവരുമുണ്ട്.

ചിലപ്പോൾ വാർഡിൽ രോഗികൾ ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ പരിശോധിക്കാൻ വരുമ്പോൾ വിസമ്മതിക്കും. ക്ലിനിക്സ് തുടങ്ങിയ സമയത്ത് ഞങ്ങളുടെ ഒരു സാർ ഇത് കണ്ടു.
"ഇത് മെഡിക്കൽ കോളേജ് ആണ്. നിങ്ങളുടെ രോഗം മാറ്റുന്നതിനൊപ്പം നാളെ നിങ്ങളുടെ മക്കളെ ചികിത്സിക്കാൻ ഡോക്ടർമാരെ പരിശീലിപ്പിക്കാൻ കൂടിയ ഈ സ്ഥാപനം. അവരെ നിങ്ങൾ പരിശോധിക്കാൻ സമ്മതിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഇവിടെ ചികിത്സയില്ല."

എനിക്ക് ആ അധ്യപകനോട് വളരെ ബഹുമാനം തോന്നി. രോഗികളുടെ സഹകരണത്തെ പറ്റി പറയുമ്പോൾ, എനിക്ക് എൻറെ മെഡിസിൻ യുണിവെർസിറ്റി പരിക്ഷയാണ് ഓർമ്മ വരിക. കിട്ടിയ 3 കേസിൽ ഒരെണ്ണം ഹൃദയത്തിനുള്ള അസുഖമാണ്. അതും ഒരു സ്ത്രി. ഞാൻ ആ രോഗിയെ ആറാമനായി പരിശോധിക്കാൻ ചെന്നു. ഞാൻ ചെന്നപ്പോഴേ അവരു ഒരു വിധം ക്ഷമ നശിച്ചു ഇരിക്കുവ. അപ്പൊ, നമ്പറുകൾ പയറ്റിയാലെ വീഴു എന്ന് മനസിലായി. രോഗികളെ വീഴ്ത്താൻ കുറെ നമ്പറുകൾ ഉണ്ട് കയ്യിൽ. നമ്മൾ കുറച്ചു ഗാംഭീര്യം ഉള്ള ശബ്ദത്തിൽ വല്യഡോക്ടർ ആണെന്ന ഭാവത്തിൽ സംസാരിച്ചാൽ മിക്കവരും വീഴും. അല്ലേൽ, ഞാൻ ഇടുന്ന നമ്പർ ആണ് സ്ഥലം. ഞങ്ങളുടെ കോളേജിൽ വരുന്നവരിൽ ഭൂരിഭാഗവും പത്തനംതിട്ട കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ്. (തിരുവനന്തപുരം obviously പറയേണ്ടല്ലോ)
സ്ഥലം കൊല്ലം എന്ന് പറഞ്ഞാൽ, " അത് ശരി, നമ്മൾ ഒരു നാട്ടുകാരാണല്ലോ. എൻറെ സ്ഥലം അഞ്ചൽ അല്ലെ".
സ്ഥലം പത്തനംതിട്ട എന്ന് പറഞ്ഞാൽ, " അത് ശരി, നമ്മൾ ഒരു നാട്ടുകാരാണല്ലോ. എൻറെ അച്ഛനും അമ്മയും പത്തനംതിട്ടക്കാര."

ഈ ഡയലോഗ് അടിയിൽ വീഴാത്ത കൊല്ലത്തുക്കാരോ, പത്തനംതിട്ടക്കാരോ കാണില്ല. കാരണം, സ്വന്തം നാട് ഇവർക്ക് ജീവനാ. തിരുവനനതപുരത്തുകാരണേൽ, അടുത്തുള്ള ഏതേലും അമ്പലത്തിന്റെയോ
പള്ളിടെയോ കോളേജിന്റെയോ അതും അല്ലേൽ ഏതേലും ഒരു കൊട്ടരത്തിന്റെയോ പേര് പറഞ്ഞാൽ മതി. "അയ്യോ, ഞങ്ങടെ സ്ഥലം അല്ലേല്ലും വല്യ famous അല്ലയോ. ഡോക്ടർ  വന്നിട്ടുണ്ട?" ഇത് പിടിവള്ളിയാണ്, ഇതിൽ പിടിച്ചങ്ങ് കേറും.

3. സീനിയേർസ്

ഞാൻ ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ളത് വാർഡിൽ വെച്ച് സീനിയേർസിൻറെ കൈയ്യിൽ നിന്നാവും. വേറൊരു profession ലും ഇത്ര മാത്രം നമ്മുക്ക് സീനിയേർസിനെ depend ചെയ്യേണ്ടി വരികയില്ല. ഒരു പക്ഷെ, ഡോക്ടർ ആയി കഴിഞ്ഞാലും, പുതിയ പുതിയ techniques ഈ പരസ്പരമുള്ള സഹായം വഴിയാണ് മനസിലാക്കുക. ക്ലിനിക്സ് തുടങ്ങിയ വർഷം എന്നെക്കാൾ 3 വർഷം സീനിയറായ ചേട്ടന്മാർകൊപ്പം നിന്ന് അവർ കേസ് എടുക്കുന്നത് കണ്ടു പഠിച്ചിട്ടുണ്ട് ഞാൻ.

കേസ് എന്ന് പറഞ്ഞത് ഒരുപക്ഷെ നോണ്‍ മെഡിക്കൽ വായനക്കാർക്ക് മനസിലായി കാണില്ല. ക്ഷമിക്കണം, കേസ് അല്ല രോഗി. വാർഡിൽ ഉള്ള ഓരോ രോഗിയും ഞങ്ങൾക്ക് ഒരു കേസ് ആണ്. "ദേ, നീ പോയി, ആ ഹെമിപ്ലിഗിയ കേസ് എടുത്തേ" അല്ലേൽ " ആ കേസ് പോയി auscultate  ചെയ്തിട്ട് വാ" എന്നൊക്കെ ആണ് സാധാരണ പറയാറ്. ഓരോ രോഗവും ഈ House MD ടി.വി. ഷോ യിൽ ഒക്കെ കാണുന്ന പോലെ കേസ് അന്വേഷണം ആണെന്ന് ഉദ്ദേശിച്ചാണോ ഈ വാക്ക് വന്നതെന്ന് അറിയില്ല. എനിക്കും കൂടെ ഉള്ള ഒരുപാട് പേർക്കും കേസ് അല്ല, ഒരു രോഗിയെ ആണ് ചികിത്സിക്കുന്നതെന്നു പലപ്പോഴും മറന്ന് പോകുന്നത് ഈ വാക്കിൻറെ പരിണിതഫലമായിട്ടാകാം.

നേരത്തെ പറഞ്ഞപോലെ, എന്നിലെ സീനിയർ എന്ന ഗുരു ഉദിച്ചു നിന്നപ്പോളാണ് ഈ കഥയിലെ നായികയുടെ വരവ്. പണ്ടത്തെ രാജ്യഭരണം കാണിക്കുന്ന സിനിമകളിൽ രാജ്ഞിയെ പല്ലക്കിൽ കൊണ്ട് വരുന്ന പോലെ ആയിരുന്നു. ഒക്സിജെൻ സിലണ്ടെർ ഒക്കെ ഖടിപ്പിച്ചു ഒരു hitech trolley ഇൽ  മുന്നിലും പുറകിലും പിടിച്ച് attenders കൊണ്ട് വരുന്നു.
"ഹാവു, പിള്ളേരെ പഠിപ്പിക്കാൻ ഒരാളെ കിട്ടി."
ക്ലിനിക്സ് വന്ന് ആദ്യത്തെ  മെഡിസിൻ പോസ്റ്റിങ്ങ്‌ സമയത്ത് എല്ലാ ബാച്ചിലും  ഉള്ള പ്രതിഭാസമാണ്, വാർഡിൽ രാത്രി വന്ന് ഓരോ procedures പഠിത്തം. ആരംഭശൂരത്തം എന്ന് കേട്ടിട്ടില്ലേ. ഇന്നത്തെ എൻറെ ഇരകൾ എന്നെകാൾ 5 വർഷം ജൂനിയർസ് ആയ 2012 ബാച്ചിലെ കുട്ടികൾ - 5 ആണുങ്ങളും 15 പെണ്‍ കുട്ടികളും. ഇതെല്ലാം നടക്കുമ്പോൾ രാത്രി സമയം 8 മണി കഴിഞ്ഞു കാണും.

"മോൻ, ഇവിടെ ആണോ ഇപ്പോൾ?"

വാർഡിൽ ആരാണ് എന്നെ മോൻ എന്ന് വിളിച്ചത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സിസ്: മർഗരെറ്റ് (ഹോസ്പിറ്റലിലെ സിസ്റ്റർ അല്ല. ഇത് പള്ളിയിലെ സിസ്റ്റർ/ nun ). ഞങ്ങൾ പരിചയം പുതുക്കി. ഒരു പള്ളിപരിപാടിക്ക് പാടാൻ പോയപ്പോൾ പരിച്ചയപെട്ടതാണ് സിസ്റ്ററിനെ.

"മോനെ, ഇത് നമ്മുടെ ഒരു സ്ഥാപനം (വൃദ്ധസദനം) ഉണ്ട്. അവിടുത്തെ അന്തേവാസിയാണ്. മുൻപ് പല അസുഖങ്ങൾ ഒക്കെ ആയിട്ട് കിടപ്പിൽ ആയിരുന്നു. ഇന്നലെ മുതൽ ഒന്നും സംസാരിക്കുന്നുമില്ല, ഭക്ഷണവും കഴിക്കുന്നില്ല. "

സിസ്റ്ററോടുള്ള സംസാരം ഒക്കെ കഴിഞ്ഞു, ജൂനിയെർസിനെ cathether (മൂത്രം പോകാനുള്ള ട്യൂബ്)  ഇടാൻ പഠിപ്പിചിട്ട്, ഞാൻ രോഗിയെ പരിശോധിച്ചു കേസ് ഷീറ്റ് എഴുതാൻ തുടങ്ങി. നല്ല പേരായിരുന്നു അവർക്ക്. സിത്താര താര. അത് പോലെ തന്നെ കാണാനും. നല്ല നര ഒക്കെ ഉള്ളത് കൊണ്ട് ഒരുപാട് പ്രായം പ്രതീക്ഷിചെങ്കിലും 65 വയസ്സ് മാത്രമേ ഉണ്ടാരുന്നുള്ളു .
ശുഗറും പ്രഷറും എല്ലാം ഉള്ള സ്ത്രീ. ഞാൻ എല്ലാം വിശദമായി ചോദിച്ചു മനസിലാക്കി. അവരുടെ കയ്യിൽ മുൻപ് ചെയ്തിട്ടുള്ള പരിശോധനകളുടെ റിസൾട്ട്‌ ഒന്നുമില്ല. ഒന്നും കൂടെ ഉള്ളവർക്ക്  വ്യക്തമായി പറയാനും അറിയില്ല. അപ്പൊ, ഈ "കേസ്"  ഒന്നെന്ന് പറഞ്ഞു തുടങ്ങണം, രോഗം എന്താണെന്ന് അറിയാൻ.

ഞാൻ  അത് വഴി വേറൊരു രോഗിയെ നോക്കാൻ പോയപ്പോൾ ശ്രദ്ധിച്ചു. നല്ല ബെഡ് ഷീറ്റ് ഒക്കെ വിരിച്ചു, തലവശം പൊക്കിവെച്ചു, ദേഹം മൊത്തം പുതപ്പിച്ചു കിടത്തിയിരിക്കുന്നു നമ്മുടെ നായികയെ.. ആകെ കൂടെ പുറത്തു കാണാവുന്നത്‌ ഒക്സിജെൻ മാസ്ക് ഖടിപ്പിച്ച തല മാത്രം. അടുത്ത് അവരോട് നല്ല മുഖസാമ്യം ഉള്ള ഒരു സ്ത്രീയും. ഞാൻ ടെസ്റ്റുകളുടെ കാര്യം അവരോടു പറയാൻ തുടങ്ങിയപ്പോളെക്കും സിസ്റ്റർ ചാടി വീണു.

",മോനെ, പരിചയപ്പെടുത്താൻ മറന്നു പോയി. ഇത് ഈ അമ്മമേടെ (രോഗിയുടെ) പെങ്ങള. അപ്പോ, ഞങ്ങൾ ഇറങ്ങട്ടെ. എല്ലാം മോൻ നോക്കിക്കോളും എന്ന ആശ്വാസത്തോടേ പോകുവാ . ദൈവമായിട്ട മോൻറെ മുന്നിൽ ഞങ്ങളെ എത്തിച്ചത്."

എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു. എന്തായാലും കിട്ടിയതല്ലേ, ആ മുൾ കിരീടം കൂടെ തലയിൽ പേറാം. ഇതിനാണ് പറയുന്നത്, "വരാൻ പോകുന്ന P .P  വഴിയിൽ തങ്ങില്ല" എന്ന്. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി P.P എന്താന്നെന്ന് കൂടി പറഞ്ഞിട്ട് പോകാം. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് ഗവണ്മെന്റ് കോളേജിൽ പഠിക്കുന്നവർക്ക് പരീക്ഷ എന്ന് കേട്ടാൽ പേടികാണില്ല, എന്നാൽ P .P എന്ന് കേട്ടാൽ ഞെട്ടും. P .P aka  Private patient. അതായത് നാട്ടിൽ നിന്നൊക്കെ  കോളേജിൽ നമ്മുടെ പേരിൽ വന്നു ഡോക്ടർമാരെ കാണുന്നവർ. അങ്ങനെ ചെയ്തു കൊടുക്കുന്നതിൽ സന്തോഷമേ ഉള്ളു. ഒരുപാട് പേർക്ക് സഹായം ചെയ്യാനും സാധിച്ചിട്ടുണ്ട്. സഹായം ചെയ്യാൻ പറ്റാത്ത സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. എനിക്ക് പൊതുവെ P .P കൾ കുറവാണ്. അടുത്ത സുഹൃത്തുകൾ കുറെ പേർ ഇത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. പലപ്പോഴും ആ നാട്ടിൽ നിന്നൊക്കെ എൻട്രൻസ് പാസ്സ് ആവുന്ന ആദ്യത്തെ ആളാവും അവൻ.

ചിലപ്പോ, പരിക്ഷ ദിവസം രാവിലെ ആവും വിളിക്കണേ. "ഹലോ, അനൂപ്‌ ഡോക്ടർ അല്ലേ, മോനേ, തെക്കേലെ ജാനമ്മ പറഞ്ഞിട്ട് വിളിക്കുവാ. എനിക്ക് ഒരു നടുവേദന, അങ്ങോട്ട്‌ കാണിക്കാൻ വേരുമേ. എത്തിട്ടു വിളിക്കാമേ. "

ഇനി നമ്മുക്ക് കൊണ്ട കാണിക്കാൻ പറ്റാത്ത അവസ്ഥയിൽ പറ്റില്ല എന്ന് വല്ലോം പറഞ്ഞാൽ, തീർന്നു നമ്മുടെ കാര്യം. "അവൻ മെഡിയോളജിൽ  (മെഡിക്കൽ കോളേജ് എന്ന് തികച്ച് പറയില്ല) കേറി കഴിഞ്ഞപ്പോൾ, വല്യ ആളായി എന്നാ വിചാരം ".  ഇങ്ങനൊക്കെ കേൾക്കാണ്ടിരിക്കാൻ മിക്കവന്മാരും unknown നമ്പർ കണ്ടാൽ ഫോണ്‍ എടുക്കില്ല. അതിലും വല്യ തമാശ, ഈ ജാനമ്മ എന്ന കഥാപാത്രം ആരാണെന്ന് പോലും നമ്മുക്ക് അറിവുണ്ടാവില്ല.

ഇനി നമ്മുക്ക് സിത്താര താരയിലേക്ക് വരാം. പാര ആവല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു അവരെ ഏറ്റെടുത്തു. (എടുക്കേണ്ടി വന്നു എന്നതാവും ശരി).

പോകും മുൻപ് സിസ്റ്റർ എന്നെ മാറ്റി നിർത്തി പറഞ്ഞു. "മോനേ, അമ്മാമേടെ പെങ്ങള് ഏതോ വീട്ടിൽ ഇപ്പൊ ജോലിക്ക് നില്ക്കുവ. ഇവർക്ക് വയ്യാതെ വന്നപ്പോൾ ഓടി വന്നതാ."

അവരെ കണ്ടാൽ ഒന്നും അങ്ങനെ പറയില്ല. നല്ല യോഗ്യത്തിയായ സ്ത്രീ. ഇടുന്ന വേഷവും സ്വർണവും കണ്ടാൽ ഇങ്ങനെ ഒരു ഹിസ്ടറി പറയില്ല.

സിസ്റ്റർ പോയ ശേഷം, ചെയ്യേണ്ട ടെസ്റ്റുകളുടെ പേപ്പറുകൾ എല്ലാം അവരെ ഏല്പിച്ചു. "അയ്യോ, മോനേ, ഇത്രയും ടെസ്ട്ടുകളൊക്കെ വേണോ. ഇന്നിപ്പോ, രാത്രി ആയില്ലേ. നാളെ ചെയ്യാം".

പിറ്റേന്ന് post op  റൗണ്ട്സിനു ചീഫ് ഡോക്ടർ വന്നപ്പോൾ, ഇവരുടെ C.T scan ഉൾപ്പടെ ഒരു ടെസ്റ്റും ചെയ്തിട്ടില്ല. ഈ പരുവത്തിൽ റൗണ്ട്സ് അവരുടെ അടുത്ത് എത്തിയാൽ, കൂടെയുള്ള സ്ത്രീക്ക് വഴക്ക് കേൾക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷെ അവരുടെ അടുത്ത് എത്തും മുൻപേ, ഞാൻ മുൻ‌കൂർ ജാമ്യം എടുത്തു. അവര് വൃദ്ധസദനത്തിലെ രോഗി ആണെന്നും മറ്റും പറഞ്ഞു. വഴക്കിൽ നിന്നും തല ഉരിച്ചു. വാർഡിലെ അന്നത്തെ പണിയൊക്കെ ഏകദേശം ഒതുക്കിട്ട് ഞാൻ അവരുടെ അടുത്തെത്തി. ഞാൻ ടെസ്റ്റുകൾക്ക് പോകേണ്ട സ്ഥലം ഒക്കെ വിശദമായി പറഞ്ഞു കൊടുത്തു. C.T scan നു കൂടെ പോകാൻ attender റെയും തരപ്പെടുത്തി.

അന്ന് വൈക്കുന്നേരം ഞാൻ വാർഡിൽ എത്തിയപ്പോൾ, ഈ പേപ്പറുകളെല്ലാം ഭദ്രമായി കൈയിൽ വെച്ചിട്ടുണ്ട്. ഒരു ടെസ്റ്റും ചെയ്തിട്ടില്ല. എനിക്ക് ദേഷ്യം വന്നു ഒരുപാട് തവണ. കാരണം ഞാൻ പലവട്ടം അവരുടെ അടുത്ത് എത്തിയപ്പോളും ടെസ്റ്റുകൾ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ഓരോ തവണയും അവർ ഓരോരോ കാരണങ്ങൾ പറഞ്ഞു.

"മോനേ, ഞാൻ ഒറ്റയ്ക്ക് അല്ലേ ഉള്ളൂ, എനിക്ക് ഒന്നും അറിയില്ല."

"മോനേ, എനിക്ക് നല്ല തലവേദന ആയിരുന്നു. നാളെ ചെയ്യാം."

"കാശ് ചിലവാക്കാൻ ഇല്ല."

"ഇത്രയും കാലം മഠത്തിലല്ലേ കിടന്നേ. സിസ്റ്റർമാരോടും കൂടി ചോദിച്ചിട്ട് ചെയ്യാം."

ഇതൊക്കെ വെറും ഒഴിവുകൾ ആയിരുന്നു. അവരുടെ മനസ്സിൽ ഇരിപ്പ് ഞാൻ കുറച്ചു വൈക്കിയാണേലും, ഞാൻ മനസിലാക്കി.

"മോനേ, അമ്മാമ്മേ നോക്കാൻ ആരുമില്ല. കുറെ കാലമായിട്ട് ഇങ്ങനൊക്കെ തന്നെയാ. ഈ ടെസ്റ്റ്‌ ഒക്കെ ചെയ്താലും വല്യ കാര്യം ഒന്നും ഉണ്ടാകും എന്ന് എനിക്ക് പ്രതീക്ഷയില്ല. അപ്പൊ, പിന്നെ ഇത്രയൊക്കെ അമ്മാമ്മേ ബുദ്ധിമുട്ടിക്കണോ? സ്വസ്ഥമായിട്ട് അങ്ങ്............" കൈ മേൽപ്പോട്ട്‌ ഉയർത്തി കാണിച്ചു.

അപ്പോ, ഇതായിരുന്നു കാര്യം. ഇതൊന്നും അറിയാതെ, സിത്താര പുതച്ചു മൂടി കിടപ്പുണ്ട്.  അവർക്ക് ജീവനുണ്ടെന്നതിന്റെ ഏക തെളിവ്, ശബ്ദം ഉണ്ടാക്കിയുള്ള ശ്വാസം വലി മാത്രം ആരുന്നു. അവര് ഇത് വല്ലതും അറിയുന്നുണ്ടോ ആവോ?

ഞാൻ സിസ്റ്ററിനെ വിളിച്ചു വരുത്തി. കാര്യം പറഞ്ഞു. അവർ ചെന്ന് സിത്താരയുടെ പെങ്ങളോടെ സംസാരിച്ചു തിരികെ വന്നു.

"കുടുംബക്കാർക്ക്‌ വേണ്ട എങ്കിൽ പിന്നെ ഞാൻ എന്ത് പറയാനാ?"

കുടുംബത്തിനും വേണ്ട സിസ്റ്ററിനും വേണ്ട. ഇപ്പൊ എൻറെ കൈയിലാണ് ബോൾ. എങ്ങോട്ട് അടിക്കണം എന്ന് അറിയാതെ പകച്ചു നിന്നു. ഏതായാലും മൊത്തത്തിൽ ഏറ്റെടുത്തു സെൽഫ് ഗോൾ അടിക്കാൻ ഞാൻ ഇല്ല. ഞാൻ അധികം ചിന്തിക്കാൻ നിന്നില്ല. ഇങ്ങനൊക്കെ ഉള്ള സന്ദർഭങ്ങൾ കഥകളിൽ വായിക്കുമ്പോൾ കൈ കഴുക്കി മാറുന്ന ഡോക്ടറോട് പൊതുവെ വായനക്കാർക്ക് ഒരു പുച്ഛവും വെറുപ്പും തോന്നാറുണ്ട്. പക്ഷെ, ഞാൻ എൻറെ ഇമേജ് ഒന്നും നോക്കിയില്ല. കുടുംബത്തിനും സിസ്റ്ററിനും വേണ്ട എങ്കിൽ പിന്നെ എനിക്ക് എന്തിനാ?

ഞാൻ damage control strategies പ്ലാൻ ചെയ്തു. സാധാരണ ഇങ്ങനെ ആരേലും ടെസ്റ്റുകൾ ചെയ്യാൻ തയ്യാറാവാതെ ഇരുന്നാൽ ഞാൻ തുടങ്ങുന്ന ഡയലോഗ് ഇതാണ്. " പിന്നെ, എന്ത് കാണിക്കാനാ, മെഡിക്കൽ കോളേജിൽ കൊണ്ട് വന്നെക്കുന്നെ. വീട്ടിൽ തന്നെ കിടന്നാൽ പോരാരുന്നോ?" പക്ഷെ, അത് ഞാൻ skip  ചെയ്തു.

" അമ്മ, നിങ്ങൾ ഒരു ടെസ്റ്റുകളും ചെയ്യാൻ തയ്യാറല്ല എന്നും, അങ്ങനെ ചെയ്യാതെ വന്നാൽ രോഗം കണ്ടു പിടിക്കപ്പെടുകയില്ലെന്നും, അത് മരണത്തിന് തന്നെ കാരണമാവാം എന്നും ഡോക്ടർ പറഞ്ഞു മനസിലാക്കിയതായി ഒപ്പിട്ടു തരണം. പിന്നെ, ഡോക്ടറുടെ നിർദ്ദേശത്തിനു വിരുദ്ധമായി ഡിസ്ചാർജ് വാങ്ങിയതായി കേസ് ഷീറ്റിൽ ഒപ്പിടണം. അങ്ങനെ ചെയ്‌താൽ, ഞാൻ അടുത്തുള്ള ആശുപത്രിയിലേക്ക് എഴുതി തരാം, അവിടെ കൊണ്ട് പോയി കിടത്തു. "

ഒപ്പിടാനോക്കെ ആദ്യം വിസംമ്മതിചെങ്കിലും, പിന്നിട്ടു അത് ചെയ്തു. പക്ഷെ അവസാനം ചോദിച്ച കാര്യത്തിൽ മാത്രം ഒരു രമ്യതയിൽ എത്താൻ പറ്റിയില്ല.
സിസ്റ്റർ സിത്താരയുടെ വീട്ടുകാരുടെ അടുത്തുള്ള ആശുപത്രിയിലോട്ട് എഴുതി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ, സിത്താരയുടെ സഹോദരി വൃദ്ധസദനതിനടുത്തുള്ള ആശുപത്രി മതി എന്നായി. അവർ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടാൻ തുടങ്ങി. എന്തായാലും, ഒരു തീരുമാനം ആകാത്തത് കൊണ്ട് ഞാൻ അന്ന് ഡിസ്ചാർജ് എഴുതിയില്ല.

ഈ സംഭവങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ അഡ്മിറ്റ്‌ ആയി രണ്ടു ദിവസം കഴിഞ്ഞു. അതായത് പോസ്റ്റ്‌-പോസ്റ്റ്‌ അഡ്മിഷൻ ഡേ. അന്ന് ഞാൻ ആയിരുന്നു നൈറ്റ്‌ ഡ്യൂട്ടി. രണ്ടു ദിവസത്തെ അടുപ്പിച്ചുള്ള ഡ്യൂട്ടി ശാരീരികവും മാനസികവും ആയി എന്നെ തളർത്തിയിരുന്നു. വാർഡിലെ പണികളൊക്കെ ഒരു വിധം ഒതുക്കി ഞാൻ ഒരു 11 മണിയൊക്കെ കഴിഞ്ഞപ്പോൾ, വാർഡിൽ തന്നെ ഇരുന്ന് കേസ് ബുക്കുകളിൽ പിറ്റേ ദിവസത്തേക്കുള്ള അട്വൈസ് എഴുതാൻ തുടങ്ങി. മൂനാം വാർഡിന്റെ ഒരു കുഴപ്പം ഞാൻ കഴിഞ്ഞ കഥയിൽ പറയാൻ മറന്നു. ഈ വാർഡിൽ മാത്രമല്ല, പൊതുവെ എല്ലാ വാർഡുകളിലും ഉള്ള കുഴപ്പമാണ്. പൂച്ച ശല്യം. ഇന്ന് വാർഡിലെ ശല്യം ഒരു കറുപ്പും വെളുപ്പും പൂച്ചയാണ്. ഒരുമാതിരി എല്ലാ രോഗികളും കൂട്ടിരിപ്പ്കാരും ഉറങ്ങി കാണും. ഞാൻ നോക്കുമ്പോൾ, ഈ രണ്ടു പൂച്ചകളും ഉറങ്ങുന്ന രോഗികളുടെ പുറത്തൂടെ ചാടി ചാടി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടും കൂടി പൊരിഞ്ഞ അടി. ശബ്ദം കേട്ട്, ഒരു കൂട്ടിരിപ്പ്കാരി ഒരു ചെരുപ്പ് എടുത്തി എറിഞ്ഞു നോക്കി. എവിടെ മാറാൻ? കുറച്ചു കഴിഞ്ഞപ്പോൾ ഒരു വാർഡ്‌ attender വന്നു ഒരു വല്യ കമ്പ് വച്ച് അടിച്ച് പേടിപ്പിച്ചു. രണ്ടും എവിടോ പോയി.

ഞാൻ ഇതൊക്കെ കണ്ടു ഇരിപ്പുണ്ടായിരുന്നു അവിടെ. ഇടൈക്ക് എപ്പോഴോ ഞാൻ ഉറങ്ങിപോയി.

വാർഡിൽ  ഇരുന്നു ഉറങ്ങണ്ട എന്ന് വിചാരിച്ചു ഞാൻ പെട്ടന്ന് ഉണർന്നു. പൊതുവെ  വെളിച്ചം മൊത്തം കെടുത്തി ഇരുന്നു ആ സമയം കൊണ്ട് .. അവിടേം ഇവിടേം കുറച്ചു ബൾബിന്റെ അരണ്ട വെളിച്ചം മാത്രം. ഞാൻ വാർഡ്‌ റൂമിൽ കേറി. അവിടെ ഒരു സിസ്റ്റർ ടാബിളിൽ കമഴ്ന്നു കിടന്നു ഉറങ്ങുന്നു. (ആ സിസ്റ്ററിനെ കണ്ടാൽ ഒരു ഡോൽ പോലെ ഇരിക്കും ). നേരത്തെ ആരോ ഇട്ടു വെച്ചിരുന്ന  ചായ വെള്ളം ഗ്ലാസിൽ ഒഴിച്ച്, ഞാൻ വാർഡ്‌ റൂമിലെ balcony യിലോട്ട് കേറി. ഹോസ്പിറ്റലിലെ  എൻറെ ഒരു favorite spot ആണത്. ആ balcony ക്ക് മുന്നിൽ മൊത്തം മരങ്ങൾ. ഞാൻ ചിന്തിച്ചിട്ടുണ്ട്, ആ മരങ്ങളിൽ തിരുവനതപുരത്തെ എല്ലാ കാക്കകളും കാണുമെന്ന് . അത്ര മാത്രമുണ്ട്.ആ മരങ്ങളുടെ താഴെയുള്ള  ടാറിട്ട റോഡിൽ ഇലകൾ വീഴുന്നതിലും കൂടുതൽ കാക്ക തീട്ടമാണ് . റോഡിൽ കറുപ്പിനെകാൾ  ഏറെ വെളുപ്പും. 


വാർഡിൽ എന്തോ ശബ്ദം കേട്ടത് പോലെ ഞാൻ ഒന്ന് ഒളിഞ്ഞ് നോക്കി. അരണ്ട വെളിച്ചത്തിൽ  എനിക്ക് അത്ര വ്യക്തമായില്ല. ആരോ വീണ്ടും പൂച്ചകളെ ഓടിക്കുകയാണ് . പക്ഷെ, അവർ ആ വെള്ള പൂച്ചയെ സംരക്ഷിക്കുന്നത് പോലെ തോന്നിച്ചു. ഞാൻ വീണ്ടും പുറത്തെ സൗന്ദര്യം ആസ്വദിച്ചു തുടങ്ങി. വലത്  വശത്ത് താഴെ  casuality യിൽ ആംബുലൻസ് വന്നു രോഗികളെ ആരൊക്കെയോ പിടിച്ചു ഇറക്കുന്നു. എതിർ വശത്തായി, ബ്ലഡ്‌ ബാങ്ക് . അതിൻറെ  സൈഡിൽ OP ബ്ലോക്ക്‌. 



"""ഡോക്ടർ , ചിന്തിച്ചിട്ടുണ്ടോ, ഈ കാക്കകൾ എന്താണ് ഈ മരങ്ങളിൽ തന്നെ കുടിയേറിയിരികുന്നതെന്ന്? "

സിസ്റ്റർ ആവും ഉണർന്ന് വന്ന് സംസാരിക്കുന്നതെന്ന് ഞാൻ വിചാരിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ, ഒരു നൈറ്റി  ഇട്ട സ്ത്രീ എനിക്കൊപ്പം വന്നു നില്കുന്നു. പക്ഷെ, ഉത്തരം അറിയാനുള്ള ആർത്തി കാരണം ആവും ഞാൻ അവരെ പറഞ്ഞു വിടാതെ മറുപടി പറഞ്ഞു. 


"അറിയില്ല."  



"  ഈ അടുത്തുള്ള സ്ഥലങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ മരണങ്ങൾ ഒരുമിച്ചു നടക്കുന്നത്  ആശുപത്രിയിലല്ലേ.കാക്കകൾക്ക് മരണം വളരെ ഇഷ്ടമാണ്. "


ഒരു മാതിരി philosophical ആയിട്ടുള്ള മറുപടി. എനിക്ക് ഒട്ടും ദഹിച്ചില്ല. 


"ആരാണ്  നിങ്ങൾ? ചെല്ല്, വാർഡിൽ പോയി കിടക്ക്‌."



ഇത് പറഞ്ഞതും ആ സ്ത്രീ കൈകൾ കൊണ്ട് എൻറെ തോണ്ടയിൽ കേറി  മുറുക്കി പിടിച്ചിട്ട്, " നീ  കൊല്ലാൻ ശ്രമിക്കുന്ന സിത്താര ആണെടാ ഞാൻ "



ഞാൻ ഞെട്ടി ഉണർന്നു. അപ്പോഴാണ്‌, ഞാൻ വാർഡിലെ ടാബിളിൽ തലവെച്ചു ഉറങ്ങുക്കയാണെന്ന് മനസിലാക്കിയത്. പക്ഷെ, ഞാൻ ഉണർന്നത് ഇന്നലെ വരെ എന്നിൽ ഉണ്ടായിരുന്ന ഡോക്ടറിലേക്കല്ല. ഒരു കുറ്റത്തിന് കൂട്ട് നിന്നതിൻറെ ഭാരം പേറുന്ന ഒരു മനുഷ്യനിലേക്കാണ്. ആ കുറ്റബോധം എന്നെ കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യിച്ചു. 


അവരെ കൊണ്ട് ഒപ്പിടീച്ചതെല്ലാം കീറി വെട്ടി കളഞ്ഞു. ചെയ്യേണ്ട എല്ലാ ടെസ്റ്റുകളും ചെയ്യിച്ചു. സിത്താരയുടെ കൂടെ ഒരു ഹോം നേഴ്സിനെ ഇരുത്തിട്ട്, അവരുടെ പെങ്ങൾ പോയി. ആ പെണ്‍കുട്ടി നല്ല ചുറുചുറുകൊടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്തു. കോളേജിലെ സ്പർശം സംഘടനയി നിന്നും കുറച്ചു സഹായം എത്തിച്ചു. മരുന്ന് ഒക്കെ ഫ്രീ ആയി വാങ്ങാൻ വേണ്ടി വൃദ്ധസദനത്തിന്റെ ഒഫീഷ്യൽ ലെറ്റർ ഒക്കെ ഒപ്പിച്ചു. എല്ലാം കഴിഞ്ഞു രാത്രി  ആ ഹോം നേഴ്സ് കുട്ടി എൻറെ അടുത്ത് വന്നു.

"സാർ, എല്ലാം ചെയ്തു. ഇപ്പൊ CT സ്കാൻ കഴിഞ്ഞു വന്നേയുള്ളൂ. റിസൾട്ട്‌ നാളെ രാവിലെ ആവും കിട്ടാൻ എന്ന് പറഞ്ഞു."

"CT സ്കാൻ വെറുതെ ചെയ്യിച്ചു എന്നെ ഉള്ളു. അതിൽ ഒന്നും കാണാൻ ഇടയില്ല. ബ്ലഡ്‌ ടെസ്റ്റിൽ ചില പ്രശ്നങ്ങളുണ്ട് അത് വെച്ച് മരുന്നൊക്കെ നേരത്തെ തുടങ്ങി. രണ്ടു ദിവസം കഴിയുമ്പോൾ ആള് സംസാരിച്ചു തുടങ്ങും." ഞാൻ ധൈര്യമായി പറഞ്ഞു.

അന്ന് രാത്രിയും ഞാൻ തന്നെ ആയിരുന്നു ഡ്യൂട്ടി. പതിവ് പോലെ, പണികൾ കഴിഞ്ഞു advice complete ചെയ്യാൻ തുടങ്ങി ഓരോ കേസ് ഷീറ്റുകൾ എടുത്തു വെച്ച്. സിത്താരയുടെ ബുക്ക്‌ എത്തിയപ്പോൾ CT സ്കാൻ റിപ്പോർട്ടിൻറെ സ്ഥലം മാത്രം fill ചെയ്തു കാണാഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം. ഞാൻ നടന്നു എമർജൻസി CT എടുക്കുന്ന സ്ഥലത്തെത്തി ഡോക്ടർ റൂമിൽ കേറി. ഭാഗ്യത്തിന് സിത്താരയെ സ്കാൻ ചെയ്തത് എനിക്ക് പരിചയമുള്ള Dr . Jerry ആയിരുന്നു. 

"ഡാ, റിപ്പോർട്ട്‌ കണ്ടപ്പോൾ എനിക്ക് ചെറിയ സംശയങ്ങൾ തോന്നി. അതാ നാളെ തരാം എന്ന് പറഞ്ഞത്. അവർ പണ്ട് CT സ്കാനുകൾ ഒന്നും ചെയ്തിട്ടില്ല എന്നാലേ പറയുന്നത്. പക്ഷെ she is critical. റിപ്പോർട്ട്‌ ഇതാണ്.Bilateral Multiple infarcts ."

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. തലയിലെ ഞെരമ്പുകളിൽ പല സ്ഥലങ്ങളിലായി രക്തം കട്ടി പിടിച്ചു കിടക്കുന്നു എന്നാണ് റിപ്പോർട്ടിൽ. ഞാൻ ഏതാണ്ട് ഒരു മണിക്കാണ് ഈ റിപ്പോർട്ടുമായി വാർഡിൽ വന്നത്. നല്ല ഉറക്കം ആയിരുന്ന ഹോം നേഴ്സ് കുട്ടിയെ വിളിച്ചു ഉണർത്തി ഞാൻ ആ റിപ്പോർട്ട്‌ കൊടുത്തു. 

ക്ഷീണിതനായി ഞാൻ  വന്നു കിടന്നു. വാർഡിനു അടുത്തുള്ള റൂമിൽ വേറൊരു ഹൗസ് സർജൻ വന്നു കിടന്നതിനാൽ ഞാൻ മുകളിലെ നിലയിലുള്ള സർജറി HS റൂമിലാണ് അന്ന് കിടന്നത്. ആ ഉറക്കത്തിലും ഞാൻ അവരെ സ്വപ്നം കണ്ടു. വെള്ള പൂച്ചയെ കാണുനില്ല എന്നും പറഞ്ഞു സിത്താര വാർഡിലൂടെ ഓടി നടന്നു കരയുന്നു. ആ സ്വപ്നം എനിക്ക് നല്ല പോലെ ഓർമ വരുന്നില്ല. കാരണം, സ്വപ്നം തീരും മുൻപ് ഫോണ്‍ ബെൽ എന്നെ ഉണർത്തി. 

ഞാൻ ഫോണ്‍ എടുത്തപ്പോൾ, "സുജിത്ത് ഡോക്ടർ അല്ലേ?, വാർഡ്‌ മൂനിലോട്ടു പെട്ടന്ന് വരണം. ഒരു രോഗി gasping  ആണ്." ഞാൻ നോക്കിയപ്പോൾ, 4:30am,  3 missed calls വേറെ ഉണ്ട്. വാർഡിൽ വേറെ യുണിട്ടിനു വേണ്ടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന Dr .വിജീഷും എന്നെ വിളിച്ചിരിക്കുന്നു. എനിക്ക് സാധാരണ അങ്ങനെ സംഭവിക്കാറില്ല. കാരണം ഞാൻ രണ്ടു ഫോണ്‍ കൊണ്ട് നടക്കാറുണ്ട് ഡ്യൂട്ടിയിൽ വരുമ്പോൾ. ഞാൻ ഓടി വാർഡ്‌ 3 ഇൽ എത്തി. അവിടെ സിസ്റ്റർ കാത്തു നിൽപ്പുണ്ടായിരുന്നു. 
"ഞാൻ കുറെ വിളിച്ചല്ലോ. ഉറങ്ങി പോയോ. ഒടുവിൽ മറ്റേ യുണിടിലെ HS ഇനെ ഉണർത്തി."

വിജീഷ് gloves ഊരി മാറ്റി കൊണ്ട് എൻറെ അടുക്കലേക്ക്‌, " പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടി വന്നില്ല. patient  death  ആയി." 

ഞാൻ നടന്നു നോക്കി. സിത്താര ആവല്ലേ ആ രോഗി എന്ന് പ്രാർത്ഥിച്ചു ഒരു നിമിഷം കണ്ണടച്ചു. അവരുടെ കരയുന്ന മുഖം വീണ്ടും മനസ്സിൽ വന്നു. സിത്താരയുടെ കട്ടിലിൽ എത്തിയപ്പോൾ അവർ ശാന്തമായി ഉറങ്ങുന്നു. ശ്വാസം വലികാതെ. ഒക്സിജെൻ മാസ്ക് ഇടാതെ.. ആ ഉറക്കത്തിൽ നിന്നും അവർ ഉണരില്ല. അടുത്ത് ചെയ്തതെല്ലാം വെറുതെ ആയല്ലോ എന്നാ നിസഹായവികാരവും ഉറക്കചടവും ചേർന്ന് എന്നെ നോക്കി മിണ്ടാതെ നിൽകുന്നു. ആ കറുത്ത പൂച്ച മാത്രം ഓടികളിച്ചു നടക്കുന്നു. ഞാൻ ചുറ്റും നോക്കി, അവിടെ ഉണ്ടായിരുന്ന വെള്ള പൂച്ചയെ കാണാനില്ല. 

ഞാൻ തിരികെ നടന്നു അവരുടെ death  certificate ഉം കേസ് ഷീറ്റും എഴുതാൻ തുടങ്ങി. എൻറെ  മനസ്സിൽ ഒരു വല്യ debate നടക്കുന്നു. വിഷയം: ഞാൻ തെറ്റ് കാരനോ? എൻറെ ഉള്ളിൽ ഇരുന്നു ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും വാദിക്കുന്നു. bilateral extensive multiple infarcts വന്ന രോഗിയെ നേരത്തെ ചികിത്സിച്ചാലും കുറച്ച് മണികൂറുകൾ കൂടി മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കുക ഉണ്ടായിരുന്നുള്ളൂ. ഒരുപാട്, ന്യായികരണങ്ങൾ കണ്ടു പിടിച്ചു.  അവസാനം ഞാൻ ആശ്വാസം കണ്ടെത്തിയത് എൻറെ ഒരു അധ്യാപകൻ പറഞ്ഞ വാക്കുകളിലാണ്.

"before you become a great clinician, you would have killed at least five"















Sunday, November 17, 2013

ഒരു SP കഥ


മെഡിസിൻ പോസ്റ്റിങ്ങ്‌ സമയത്ത് നടന്നതിൽ വെച്ചു എന്നെ ഒരുപാട് ത്രില്ല് അടുപ്പിച്ച സംഭവമാണ് ഇത്. അത് വായനകാരിൽ ത്രില്ല് അടുപ്പിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല. കാരണം basically ഇത് ഒരു SP കഥയാണ്. SP  എന്ന വാക്ക് മലയാളികൾക്ക്  വളരെ സുപരിചിതമായ വാക്കാണ്‌. ഒരുപക്ഷെ ഇതിന്റെ അർഥം അറിയാൻ സാധ്യത ഇല്ലാത്ത വിദേശികൾക്ക്  മാത്രമായി ഞാൻ അത് വ്യക്തമാകാം. സ്വയം പുകഴ്ത്തൽ. ഈ പറഞ്ഞതിൻറെ പൊരുൾ കഥ വായിക്കുമ്പോൾ താനെ മനസിലായിക്കോളും.

ഈ കഥ നടകുന്നത് കാശ്മീരിൽ ആണ്. ഞെട്ടണ്ട. ഇതിനാണ് അലങ്കാരീക ഭാഷ എന്ന് പറയുന്നത്. ചൂട് കാരണം ഗുഹ എന്നും ആഫ്രിക്ക എന്നും "അവതാരിക' യിൽ വിശേഷിപ്പിച്ച  വാർഡ്‌ 22 ൽ നിന്ന് ഹോസ്പിറ്റലിലെ പുരാതനമായ female വാർഡ്‌ 3 ൽ എത്തിയപ്പോൾ സത്യത്തിൽ കാശ്മീർ എന്ന് എനിക്ക് തോന്നിപ്പോയി. എന്തൊക്കെ ആയാലും എൻറെ ഹൗസ് സർജൻസി തറവാട് എന്ന് പറയുന്നത് വാർഡ്‌ 22 തന്നെ ആവും. അവിടുത്തെ സിസ്റ്റർമാരെ പിരിയാൻ ഭയങ്കര വിഷമം ആയിരുന്നു. കാശ്മീർ എന്ന് വിശേഷിപ്പിക്കാൻ കാരണങ്ങൾ രണ്ട് ഉണ്ട് . നല്ല കാറ്റും വെളിച്ചവും അല്പം തണുപ്പും ഉള്ളതാണ് ആദ്യത്തെത്. രണ്ടാമത്തേത്, ഭയങ്കര വെടി ശല്യം ആണ്. female വാർഡിലെ കാര്യം ആയതു കൊണ്ട് ആ വാക്കിൻറെ നാനാർത്ഥങ്ങളിൽ ഏതാണ് നിങ്ങൾ എടുക്കേണ്ടതെന്നു മനസിലാക്കിത്തരേണ്ടത്‌ എൻറെ കർത്തവ്യമാണ്.

വെടി  No 1. 
female വാർഡിലെ ഡോക്ടർ ടേബിളിൽ ഇരുന്നാൽ അത്യാവശം നല്ല   രീതിയിൽ 'വെടി'കൾ കേൾക്കേണ്ടി  വരും.  ചിലപ്പോൾ മെഡിക്കൽ പുസ്തകങ്ങളിൽ നിന്ന് പോലും ലഭികാത്ത മെഡിക്കൽ വിജ്ഞാനം നമ്മൾക് ലഭിച്ചു എന്ന് വരും.

വെടി  No 2. 
കാശ്മീരിലെ പോലെ ഇടൈയ്ക്ക് വെടി പോട്ടികൊണ്ടിരിക്കും.. അതായത് വളരെ ചെറിയ കാര്യങ്ങൾക്ക് പോലും ചുമ്മാ വന്നു നമ്മളെ ശല്യപ്പെടുത്തി കൊണ്ടിരിക്കും.

male -female  വാർഡുകൾ തമ്മിലെ പ്രധാന വ്യത്യാസം ഇതാണ്.
ഉദാ :
"ഡോക്ടരേ, അമ്മടെ ദേഹത്ത് മുഴുവൻ ചുവന്നു വരുന്നു" dengue പനി ഉള്ള രോഗിയാണ്‌.. ബ്ലീഡിംഗ് ആയതാണോ എന്ന് പേടിച്ചു ഓടി ചെന്നു . വളരെ പെട്ടന്ന് തന്നെ ഞാൻ രോഗം കണ്ടു പിടിച്ചു.

"അമ്മേ, (രോഗിയുടെ bystander പത്തു വയസാന്നേലും എണ്‍പത് വയസാന്നേലും ഞങ്ങൾ ഇങ്ങനെ വിളിക്കാറുള്ളൂ), ഇത് ചുവന്ന bedsheet വിരിക്കുന്ന രോഗികളിൽ മാത്രം കണ്ടു വരുന്ന അപൂർവതരം രോഗമാണ്. അമ്മ ഒന്നുകിൽ bedsheet മാറ്റുക അല്ലെങ്ങിൽ ഫാൻ ഇടുക. തന്നെ മാറികോളും ."

male വാർഡിൽ എന്ത് സുഖം ആയിരുന്നു. "സാറേ, അച്ഛൻ ശ്വാസം വലിക്കുന്നില്ല കുറച്ചു നേരമായിട്ടു. എന്തേലും കുഴപ്പമുണ്ടോ?"  കുറച്ചു കൂട്ടി പറഞ്ഞതാണേലും പലപ്പോഴും death സ്ഥിതികരിക്കാൻ മാത്രമേ ഞങ്ങൾക്ക് വിളിവരൂ.

 female  വാർഡിലെ ആദ്യ അഡ്മിഷൻ ദിവസത്തിലെ വാർഡിലെ തിരക്കിൽ പൂർണ്ണ ആരോഗ്യവതിയായ ഒരു രോഗിയെ കണ്ടപ്പോൾ ഒരു ആകാംഷ തോന്നി. ഈ കഥയിലെ നായികയെ ഞാൻ ശ്രദ്ധിച്ചത് അതിൻറെ diagnosis കണ്ടിട്ടാണ്  'Seizures - ?hysterical '. പച്ച മലയാളത്തിൽ പറഞ്ഞാൽ, ജന്നി രോഗം അഭിനയിച്ചു വന്നിരിക്കുന്നു എന്നാണ് ക്യാഷുവാലിറ്റിയിൽ നിന്ന് പ്രഥമദൃശ്യ ഉള്ള നിഗമനം. പനി  പോലുള്ള അസുഖങ്ങൾ കുറെ അഭിനയിച്ചു കണ്ടിട്ടുടേലും ജന്നി അങ്ങനെ അഭിനയിച്ചു ഫലിപ്പിക്കനൊക്കെ പറ്റുമോ. അതും ഒരു ന്യുറോളജി ഹോസ്പിറ്റലിൽ നിന്നും റഫറൻസ് ഒക്കെ കിട്ടാൻ മാത്രം കഴിവോ. ഞാൻ ബഹുമാനപുരസരം അവരെയും അവരെ ശുശ്രുഷിക്കുന്ന ഭർത്താവിനെയും നോക്കി പുഞ്ചിരിച്ചു.

അഡ്മിഷൻറെ പിറ്റേദിവസം അഥവാ പോസ്റ്റ്‌ അഡ്മിഷൻ ദിവസം ഉച്ച സമയം ഒരു രണ്ടു മണിയായി കാണും അവരുടെ ഭർത്താവ് എന്റെ അടുക്കൽ  വന്നു പറഞ്ഞു " സാറേ , അനിതയ്ക്ക് തലവേദന തുടങ്ങി, സാധാരണ ജന്നി വെറും മുൻപ് അവൾ തലവേദന പറയാറുണ്ട്."

അപ്പോൾ ഞാൻ അനിതയുടെ കേസ് ഷീറ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൾക് ആറുതവണ ജന്നി  വന്നതായി പറയുന്നുണ്ടെങ്ങിലും ഡോക്ടർമാർ ആരും ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.

"ഞാൻ അങ്ങോട്ട്‌ വരാം. രോഗിയുടെ അടുത്ത് നിന്നോളു."

അങ്ങനെ പറയുന്നത് അവരെ സമാധാനിപ്പിക്കാനാണ് വളരെ വിരളമായ് മാത്രമേ തലവേദന എന്നൊക്കെ bystander വന്നു പറഞ്ഞാൽ ഞങ്ങൾ പോകാറുള്ളൂ. മിക്കപ്പോഴും തലവേദന കാരണം ഒന്നും ആവില്ല, ചുമ്മാ അവരുടെ രോഗിയെ വെറുതെ വന്നൊന്നു കാണാൻ വേണ്ടിയാണ് ഈ അടവോക്കെ എടുക്കാറ്.  ഞാൻ കേസ് ഷീറ്റ് ബാക്കി വായിച്ചു. 28 വയസ്സ് മാത്രമുള്ള ഈ യുവതി ജന്നി അഭിനയിക്കുകയാണ് എന്ന് ഞാനും ഉറപ്പിച്ചു. കാരണം, ഇവരുടെ ജനനി ആരും കണ്ടിട്ടില്ല എന്ന് മാത്രമല്ല. ഈ യുവതി ഒരു നേഴ്സ് ആണെന്ന് സംശയിക്കപ്പെടുന്നു. ഒരു നേഴ്സിന് ജന്നി അഭിനയിക്കനാണോ പ്രയാസം.

ഇനി എന്നെ അത് ഇത് എന്നൊക്കെ പറഞ്ഞു ആ bystander  വന്നു വിളിച്ചാൽ പറയേണ്ട ഡയലോഗ് മനസ്സിൽ ആലോചിച്ചു വെച്ചു.
" ഒഹോ , തലവേദനയാണോ. ഇതെന്തുവാ നാടകമോ? ആദ്യം തലവേദന, കുറച്ചു കഴിഞ്ഞു അസ്വസ്ഥത, അതും കഴിഞ്ഞു ജന്നി. ഈ നമ്പറൊക്കെ ഞങ്ങൾ കുറെ കണ്ടതാ. എന്താ നിൻറെ ലക്‌ഷ്യം. മെഡിക്കൽ സർട്ടിഫിക്കറ്റു ആണോ? അതിനു ഇത്രേം വല്യ നമ്പറൊക്കെ ഇറക്കണോ?"

ആലോചിച്ചു വെച്ചതൊക്കെ വെറുതെ ആയി. ഈ ഡയലോഗ് അടിച്ചില്ല എന്ന് മാത്രമല്ല. ഞാൻ പോവുകയും ചെയ്തു.. ഒന്നല്ല രണ്ടുതവണ, അവരുടെ ഭർത്താവിന്റെ മുഖത്തുള്ള നിസ്സഹായത എൻറെ മനസ് അലിയിച്ചു.

രണ്ടാമത്തെ തവണ ഞാൻ പോകുമ്പോൾ ഏതാണ്ട് 4 മണിയോളം ആയികാണും. ഞാൻ ചെന്നപ്പോൾ കാണുന്ന കാഴ്ച അനിതയുടെ കൈയും കാലുമൊക്കെ കോച്ചി പിടച്ചു . ശരിരത്തിലെ muscles  എല്ലാം വലിഞ്ഞു മുറുകി.
അതെ, ഇതു  ജന്നി  തന്നെ.

Interval കഴിഞ്ഞ സിനിമ പോലെ കഥയുടെ ഗതി മാറി.

ഈ  സമയത്ത്  ഞാനും നിങ്ങളും മനസിലാക്കേണ്ട  രണ്ടു കാര്യങ്ങളുണ്ട്.

1. എനിക്ക് പൊതുവെ അപസ്മാരം പേടിയാണ്.

 2. ഈ സമയത്ത് വാർഡിൽ ഉള്ള ഏക ഡോക്ടർ ഞാൻ മാത്രമാണ്. ബാക്കി ഉള്ളവർ ഏതാണ്ട് 48 മണിക്കൂർ ഡ്യൂട്ടിക്കു ശേഷം ഉറങ്ങാൻ പോയേക്കുകയാണ്. അതുകൊണ്ട് തന്നെ ഈ seizure ഞാൻ തന്നെ crack ചെയ്യേണ്ടി വരും. പഴയ കഥയിലെ മാലാഖയെ പോലെ ഇന്ന് എന്നിലെ sherlock holmes ഉണർന്നു . എന്ത് കൊണ്ടാണ് ഈ ജന്നി  വരുന്നത്.? മുൻപ് കിടന്ന ഹോസ്പ്പിട്ടലിലും ഇവിടെയുമായി ചെയ്ത ടെസ്റ്റുകളിൽ നിന്നു ഒന്നും ലഭിച്ചില്ല.

ജന്നിക്ക് സാധാരണ ആയി കൊടുക്കാറുള്ള diazepam, phenytoin എന്നി മരുന്നുകൾ ഒക്കെ ഞാൻ കൊടുത്തു. മരുന്ന് കൊടുത്തതിൻറെ ഫലം കണ്ടു തുടങ്ങിയ സമാധാനത്തിൽ ഞാൻ തിരികെ കസേരയിൽ പോയ്‌ ഇരുന്നു. പക്ഷെ, 5 മിനിട്ടുകൾക് ശേഷം അവർ വീണ്ടും എന്നെ വന്നു വിളിച്ചു.

diazepam ഉം phenytoin ഉം കൊടുത്തിട്ടും മാറാത്ത അപസ്മാരം, ഞാൻ പിടിച്ചാൽ ഇത് നില്കില്ല എന്ന് മനസിലാക്കി. എന്ത് ചെയ്യും എന്നറിയാതെ പകച്ചു ഞാൻ വീണ്ടും അവരെ ഒന്ന് സൂക്ഷിചു നോക്കി.

എൻറെ മനസ്സിൽ കൂടി കുറെ മെഡിക്കൽ വാക്കുകൾ കടന്നു പോയി. chevstok's sign, trousseau's sign, carpopedal spasm.. കാലുo കൈയും വലിഞ്ഞു മുറുകിയതെല്ലാം  വിരൾ ചൂണ്ടുന്നത് ഇതിലോട്ടാണ്. ഹൈപോകാൽസിമിയ (hypocalcemia ). എന്ത് മരുന്ന് കൊടുക്കണം എന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. ഉടനെ തന്നെ ചിറ്റ് പേപ്പറിൽ calcium gluconate  വാങ്ങാൻ എഴുത്ത് കൊടുത്തു വിട്ടു.

ആ മരുന്ന് കൊടുത്തിട്ട് ആ ബെഡിന്റെ അരികിൽ തന്നെ ഞാൻ കുറെ നേരം ഇരുന്നു.. കൂടെ കൂടെ പോയി വേരണ്ടല്ലോ. പുറത്ത്  അതിരു കവിഞ്ഞ അത്മവിശ്വസം കാണിക്കുമ്പോഴും ഉള്ളിൽ ഭയം ഏറി വന്നു കൊണ്ടിരുന്നു. കാരണം calcium gluconate കൊടുത്തിട്ടും കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല.

ഞാൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നു. എന്ത് കൊണ്ടാണ് ഇവർക്ക്  ഹൈപോകാൽസിമിയ (hypocalcemia ) ഉണ്ടാവുന്നത്? ഒരു എത്തും പിടിയും കിട്ടുന്നില്ല. ഹൈപോകാൽസിമിയ ആയിട്ട് തന്നെ എന്ത് കൊണ്ട് calcium gluconate മരുന്നിനോട് പ്രതികരികുന്നില്ല. രോഗി കട്ടിലിൽ കിടന്നു പിടയുമ്പോൾ ഞാൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.  ഹൈപോകാൽസിമിയ വരുത്താൻ സാധ്യതയുള്ള ഒരുമാതിരി എല്ലാ രോഗങ്ങളുടെയും ലക്ഷണങ്ങൾ ഞാൻ ചോദിച്ചു. ഒന്നും  അവരുടെ അടുത്തുകൂടെ  പോലും പോയിട്ടില്ല.

അവസാനം അറ്റകൈ ശ്രമമായി, ജന്നി അടിച്ചു കൊണ്ടിരിക്കുന്ന ആ രോഗിയോട് ഞാൻ പറഞ്ഞു. "അമ്മ, സമാധാനമായിട്ടിരിക്ക്. എല്ലാം ശരിയാവും." ഇതല്ലാതെ ഞാൻ എന്ത് പറയാനാ. എനിക്ക് ഒന്നും മനസിലാവുന്നില്ല.

അപ്പോഴേക്കും ജന്നി തുടങ്ങി ഒരുമണിക്കൂറിനു മുകളിൽ ആയികാണും.. (എൻറെ തീ തിന്നലും). ഞാൻ ഇടൈയ്ക്ക് resident ഡോക്ടർമാരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയിരുന്നു. എത്ര ധൈര്യം കാണിച്ചിട്ടും, അനിതയുടെ ഭർത്താവ് എൻറെ നിസഹായവസ്ഥ കണ്ടു പിടിച്ചിരുന്നു ആ സമയം കൊണ്ടു. അവർ എന്നോട് ഇങ്ങോട്ട് ഓരോ ചികിത്സ രീതികൾ പറയാൻ തുടങ്ങി. "സാറേ, ഒക്സിജൻ സിലിണ്ടെർ വെയ്ക്കണ്ടായോ?" സാധാരണ ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ അടിക്കാറുള്ള ഒരു സ്ഥിരം ഡയലോഗ് ഉണ്ട്.

" നിങ്ങൾക്ക് ചികിത്സിക്കാൻ അറിയാമെങ്കിൽ പിന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വരുന്നേ?" പക്ഷെ ഈ അവസ്ഥയിൽ ഞാൻ ഒരു അക്ഷരം പോലും മിണ്ടിയില്ല. അതിന്റെ ആവശ്യമില്ല എന്ന് ഞാൻ അവരെ പറഞ്ഞു മനസിലാക്കി. എന്നാൽ എൻറെ കണക്കു കൂട്ടലുകളെ തെറ്റിച്ചുകൊണ്ട് അധികം വൈകാതെ തന്നെ  ഒക്സിജൻ സിലിണ്ടെർ എടുക്കേണ്ടി വന്നു.

ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്ന് കേട്ടിട്ടില്ലേ. ഞാൻ അന്ന് അനുഭവിച്ചു. എടുത്തു കൊണ്ട് വച്ച  സിലിണ്ടെർ കാലി ആയിരുന്നു. അടുത്തത് എടുക്കാൻ നോക്കിയപ്പോൾ, അത് തുറക്കുന്നില്ല. നല്ലതെല്ലാം വാർഡിലെ critical രോഗികൾ ഉപയോഗിക്കുന്നു.

ഞാൻ ഇങ്ങനെ അന്തവും കുന്തവും കിട്ടാതെ നിൽകുമ്പോൾ അനിതയുടെ ഭർത്താവി നു എന്നിൽ ഉള്ള വിശ്വാസം മുഴുവൻ പോയിരുന്നു. " സാറേ, ഞങ്ങൾക്ക്  ഒരു ആംബുലൻസ് വേണം അനിതയെ വേറൊരു ആശുപത്രിയിൽ കൊണ്ട് പോകണം. അല്ലെങ്കിൽ ഇവിടെ ഇപ്പൊ ഒരു ഒക്സിജൻ സിലിണ്ടെർ എത്തിക്കണം"

ഞാൻ പിന്നെ ഒന്നും നോക്കിയില്ല. നേരെ രോഗിയെ ട്രോളിയിൽ കേറ്റി ICU വിലേക്ക് കൊണ്ട് പോയി. അവിടെ ICU ഡോക്ടർ രോഗിയെ 1 മിനിട്ട് പോലും നോക്കിയില്ല, എൻറെ  നേരെ തിരിഞ്ഞിട്ട് " നീ അവരുടെ മൂക്കും വായും പൊത്തി പിടിക്ക്."

"സർ, ശ്വാസം മുട്ടി വന്നേകുന്ന രോഗിയാണ്. അവരെ വീണ്ടും ശ്വാസം മുട്ടിക്കാണോ?"

"എന്താ, നിനക്ക് വയ്യേ? എങ്കിൽ ഞാൻ ചെയ്യാം." എന്ന് പറഞ്ഞിട്ട് ആ ഡോക്ടർ അനിതയുടെ മൂക്കും വായും പൊത്തിപിടിച്ചു. അത്ഭുതം എന്നോണം അവരുടെ വലിഞ്ഞു മുറുകിയ ശരീരം ശാന്തമായി. അതിനു ശേഷം അവരെ ഒരു പ്ലാസ്റ്റിക്‌ കവറിനു ഉള്ളിലേക്ക് ശ്വസിപ്പിച്ചു. മൊത്തത്തിൽ നോർമൽ ആയി അവർ. ഇപ്പോഴാണ്‌ എനിക്ക് എന്തൊക്കെയോ കത്തി തുടങ്ങിയത്.

കിട്ടിയാൽ പോരട്ടെ എന്ന് വിചാരിച്ചു ഞാൻ ഒരു നമ്പർ പയറ്റി നോക്കി.

" അനിത, ഇപ്പൊ ഞാനും നീയും മാത്രമേ ഉള്ളു ഇവിടെ. എനിക്കറിയാം. നീ എന്തൊക്കെയോ മറച്ചു വെയ്ക്കുന്നുണ്ടെന്നു. എന്താണ് വിഷമം എന്നുള്ളത് ഇപ്പോൾ തുറന്നു പറഞ്ഞാൽ, എല്ലാം ശരിയാവും."

ഇതു പറഞ്ഞതും ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അനിത. ഞാൻ സന്തോഷത്തോടെ ആശ്വസിപ്പിച്ചു.

അവൾ തേങ്ങി തേങ്ങി കുറെ കാര്യങ്ങൾ പറഞ്ഞു. അതൊക്കെ താഴെ സംഗ്രഹിക്കാം. 

അവൾ ജനിച്ചപ്പോഴേ പെണ്‍കുട്ടി ആണെന്നറിഞ്ഞു അച്ഛൻ അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു പോയി. രണ്ടു വർഷം കഴിഞ്ഞു ഇവളെ അമ്മ സ്വന്തം വീട്ടിൽ ഏല്പിച്ച്‌ മദ്യപാനിയായ അച്ഛനൊപ്പം പോകേണ്ടി വന്നു. പിന്നിട് അവൾക്കു രണ്ടു അനുജന്മാർ ജനിച്ചു എങ്കിലും അച്ഛൻറെ അവഗണനയും ഉപദ്രവവും കുറഞ്ഞില്ല. ഈ സാഹചര്യങ്ങൾ ഒന്നും അവളെ തളർത്തിയില്ല . നന്നായി പഠിച്ചു പ്രീ ഡിഗ്രീ പാസ്സായി. ഒരു നേഴ്സ് ആവാൻ അവൾ ആഗ്രഹിചെങ്കിലും അവളെ ചെറിയ ഏതോ ഒരു കോഴ്സ് പഠിച്ചു. അതു തീരും മുൻപ് കെട്ടിച്ചും വിട്ടു. 

വിവാഹം കഴിഞ്ഞുള്ള കാര്യങ്ങൾ ഒന്നും അവൾ പറയാൻ കൂട്ടാക്കിയില്ല. അപ്പോഴേക്കും അവൾ വളരെ സാധാരണ സ്ഥിതിയിലേക്ക് മാറിയിരുന്നു. ഞാൻ കുറെ ആശ്വസിപിച്ചു വീണ്ടും സംസാരിപ്പിക്കാൻ ശ്രമിച്ചു.

അവൾ വീണ്ടും സംസാരിച്ചു തുടങ്ങി. ആ സംസാരത്തിന്റെ ഇടയിൽ ഒരുപാട് തവണ അവൾ ഇങ്ങനെ പറഞ്ഞു. "എൻറെ ചേട്ടന് എന്നെ വളരെ ഇഷ്ടമാ, ചേട്ടന് എന്നെയും."

വിവാഹം കഴിപ്പിച്ചു വിട്ട വീട്ടിലും പ്രശ്നങ്ങൾ ആരുന്നു. ഭർത്താവിൻറെ മാതാപിതാക്കൾക്ക് അവരുടെ മകനെ നല്ല സ്ത്രീധനം വാങ്ങിച്ചു കെട്ടിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ, അയാൾ പാവപെട്ട ഒരു വീട്ടിലെ കുട്ടിയെ കെട്ടി  സ്ത്രീധനം ഒന്നും വാങ്ങാതെ. അതിനുള്ള കാരണം, അയാളുടെ സഹോദരിമാരെ ഒരുപാട് ബുദ്ധിമുട്ടിയാണ് അയാൾ  കെട്ടിച്ചയച്ചത്‌  എന്ന് അവൾ പറഞ്ഞു. സ്ത്രീധനം നല്കാത്തതും, അവളുടെ അച്ഛൻ മദ്യപാനി ആണെന്നും ഒക്കെ പറഞ്ഞു ഭർത്താവിൻറെ വീട്ടുകാർ അവളെ ഉപദ്രവിക്കാൻ തുടങ്ങി. അവളെ കുത്തുവാക്കുകളിലൂടെയും അല്ലാതെയും അവർ ദ്രോഹിച്ചു.

"എന്നെ ബാത്ത് റൂമിൽ പോവാൻ പോലും സമ്മതിക്കില്ല, സാറേ."

ഞാനും നിങ്ങളും എല്ലാം ചിന്തിക്കുക അവളെ  ബാത്ത് റൂമിൽ പോലും പോകാൻ സമ്മതികാതെ പണി ചെയ്യിക്കുക ആയിരിക്കും എന്നല്ലേ? പക്ഷെ, ഈ ഡയലോഗിൻറെ ബാക്കി കാര്യം കേട്ടപ്പോൾ ഞാൻ മനസിലാക്കി അവൾ എത്രമാത്രം മാനസിക പീഡനം എല്ക്കുന്നുണ്ടെന്നു.

"എന്നെ ബാത്ത് റൂമിൽ പോവാൻ പോലും സമ്മതിക്കില്ല, സാറേ. ഭയങ്കര നാറ്റം ആണെന്നും പറഞ്ഞു"

എനിക്ക് അവളെ ആശ്വസിപ്പിക്കാൻ പറ്റില്ല. ഞാൻ അത്രമാത്രം തകർന്നു പോയി  അത് കേട്ടപ്പോൾ. ഞാൻ ഒന്നും മിണ്ടാതെ പുറത്തോട്ട് നടന്നു. അപ്പോൾ അവൾ എൻറെ കയ്യിൽ കയറി പിടിച്ചു.
 "സാർ, ഇത് എൻറെ ഭർത്താവിനോട് പറയല്ലേ ദയവുചെയ്ത്. ചേട്ടന് ഇതൊന്നും അറിയില്ല. ചേട്ടന്റെ അച്ഛനും അമ്മയും ചേട്ടൻറെ മുന്നില് വെച്ച് ഇങ്ങനെ ഒന്നും ചെയ്യാറില്ല. ഇതൊക്കെ അദ്ദേഹം അറിഞ്ഞാൽ സഹിക്കാൻ കഴിഞ്ഞു എന്ന് വരില്ല."

അതെ, സ്വന്തം ഭർത്താവിൻറെ സന്തോഷത്തിന് വേണ്ടി എല്ലാം സഹിച്ചു, ആരോടും ഒന്നും പറയാൻ ആവാതെ അവൾ സ്വയം സഹിച്ചു. മനസ്സിനു താങ്ങാവുന്നതിനും അപ്പുറം ആയപ്പോഴേക്കും അത് അപസ്മാരം ആയി പുറത്തു വന്നു. മാനസിക വിഷമം എങ്ങനെ ഹൈപോകാൽസിമിയ ഉണ്ടാകുന്നു വെന്നും ജന്നി ഉണ്ടാകുന്നു എന്നും ഞാൻ ഇവിടെ പറഞ്ഞാൽ ഇതൊരു കഥയ്ക്ക് പകരം മെഡിക്കൽ പേപ്പർ ആയി മാറും എന്നതിനാൽ ഞാൻ എഴുതുന്നില്ല.

അവളുടെ അവസാന അഭ്യർത്ഥന എനിക്ക് പാലിക്കാൻ പറ്റിയില്ല. മെഡിസിൻ ICU ൻറെ പുറത്ത് വന്ന എന്നെ കാത്ത് അനിതയുടെ ഭർത്താവ് ആകാംഷയോടെ  നില്പ്പുണ്ടായിരുന്നു.

"സാർ, എങ്ങനുണ്ട് അവൾക്? എന്താണ് അവളുടെ അസുഖം? ഞാൻ ഇനി എവിടെ പോകാനാണ്. ആശുപത്രികൾ കേറി മടുത്തു."

"അസുഖം ഞാൻ കണ്ടുപിടിച്ചു. അതിനുള്ള മരുന്ന് ഈ ആശുപത്രിയിൽ ഇല്ല. ആ മരുന്ന് കൈയിൽ ഉള്ള ഒരാളെ എനിക്കറിയാം."

" എത്ര കഷ്ടപ്പെട്ടായാലും എത്ര കാശു മുടക്കേണ്ടി വന്നാലും ഞാൻ അത് വാങ്ങി കൊണ്ട് വരാം. അതാരാണ് സർ?"

"അയാൾ താങ്ങൾ തന്നെയാണ്. നിങ്ങൾ തമ്മിൽ ഒന്ന് സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങളെ ഉള്ളു." ഞാൻ അയാളോട് ഒരു മണിക്കൂറോളം സംസാരിച്ചു.

"ഇത്രയൊക്കെ വിഷമങ്ങൾ അവൾക്ക് ഉണ്ടായിരുന്നു എന്നെനിക്കു അറിയില്ലായിരുന്നു സാറേ. ഞാൻ എൻറെ സാധാരണ ജോലിക്ക് പുറമേ അവൾ അറിയാതെ കൂലി വേല  ചെയ്താണ് സാറേ. അവളെ നഴ്സിംഗ് പഠിക്കാൻ കൊണ്ടാക്കിയത്‌ 2 മാസം മുൻപ്... " ഇത്രയും പറഞ്ഞു അയാൾ പൊട്ടി കരഞ്ഞു.

അടുത്ത രണ്ടു ദിവസം ജന്നി ഒന്നും വന്നില്ല. ഞാൻ ഈ കഥ ഞങ്ങളുടെ മെഡിസിൻ യുണിട്ടിലെ Dr . അരുണ മാഡത്തോട്‌ ഞാൻ പറഞ്ഞു. എൻറെ diagnosis ൻറെ  guarantee ഇൽ അവരെ ഡിസ്ചാർജ് ചെയ്തു.

രണ്ടു ആഴ്ചക്ക് ശേഷം ഒരു തിരക്കുള്ള ക്യാഷുവാലിട്ടി ദിവസം അവർ വീണ്ടും വന്നു. ഞാൻ ഞെട്ടി പോയി. വീണ്ടും പഴയ പ്രശ്നങ്ങളുമായിട്ടാണോ അവർ വന്നത്.

"അയ്യോ, ഡോക്ടർ പേടിക്കണ്ട. ഞങ്ങൾ സാറിനെ കണ്ടു നന്ദി പറയാൻ വന്നതാ. അവൾക് ഇപ്പോൾ അസുഖം ഒന്നുമില്ല. ഞങ്ങൾ ഇപ്പോൾ ഒരു വാടക വീട് എടുത്തു മാറി. ഇവൾ വീണ്ടും പഠിക്കാൻ പോയി തുടങ്ങി. ഒരുപാട് നന്ദി ഉണ്ട് സാറേ"

അപ്പോഴാണ്‌ ഞാൻ ദൂരേ നിന്ന് അനിത നടന്നു വരുന്നത് കണ്ടത്. വാർഡിൽ കണ്ടപോലെ അല്ല, നല്ല സുന്ദരിയായി ഒരുങ്ങി മകളെ ഒക്കത്ത് വെച്ച് സന്തോഷത്തോടെ എൻറെ അടുത്ത് വന്നു. അത് അനിത ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി. 

"സാർ, മാത്രമേ എന്നോട് സംസാരിക്കാൻ ശ്രമിച്ചുള്ളു. ഒരുപക്ഷെ സാർ ഇടപെട്ടില്ലയിരുന്നു എങ്കിൽ,......."

ബാക്കി, നിങ്ങൾ ഇഷ്ടമുള്ള പോലെ പൂരിപ്പിച്ചോ. കാരണം, അത് ഞാൻ പറഞ്ഞാൽ  SP ആണ്.

ഈ സംഭവം കൊണ്ട് എനിക്ക് 2 കാര്യങ്ങൾ കിട്ടി.

1. അപസ്മാരതോടുള്ള പേടി പോയ്‌.

2. മരുന്നല്ല എല്ലാ രോഗത്തിനുമുള്ള പ്രതിവിധി.!!!!!